Please use Firefox Browser for a good reading experience

Sunday, 3 December 2023

അറുപത് പടികൾ കടന്ന്...


അറുപത് പടികൾ...ഞാൻ എണ്ണി നോക്കിയതാണ്‌.
എന്റെ അപാർട്ട്മെന്റിലേക്കുള്ളത്.
മനഃപൂർവ്വം എണ്ണിയതാണ്‌.
എണ്ണിപോയതാണ്‌.
ഇതുവരേയും എണ്ണിയിരുന്നില്ല്ല.
എണ്ണാൻ തോന്നിയിരുന്നില്ല.
എണ്ണാൻ അവസരം കിട്ടിയിരുന്നില്ല.

ലിഫ്റ്റ് കേടായതെന്നാണ്‌?
അറിയില്ല്ല. ഓർക്കാനാവുന്നില്ല.
ഓറ്റയ്ക്കാവുമ്പോൾ ഓർമ്മകൾ തേഞ്ഞ് തുടങ്ങും.
മാറാലകൾ നിറഞ്ഞ മുറി പോലെയാവും.

പടികളും എന്റെ കാൽമുട്ടുകളും മത്സരത്തിലാണിപ്പോൾ.
പടികൾ പണ്ടേ മത്സരിക്കാൻ മിടുക്കരാണ്‌!
മത്സരിക്കാൻ ജനിച്ചവർ!
എന്റെ കാൽമുട്ടുകൾ ഇങ്ങനെ ഒരു മത്സരം വരുന്നതെങ്ങനെയറിയാനാണ്‌?!
അത് കൊണ്ട് തയ്യാറെടുത്തിരുന്നില്ല; ഒന്നിനും.

ലിഫ്റ്റിനടുത്ത് ശിവരാമേട്ടൻ നിൽക്കും, ലിഫ്റ്റ് കേടായിട്ടും.
ശിവരാമേട്ടൻ മാത്രം.
ശിവരാമേട്ടൻ എന്നും അവിടെയുണ്ടായിരുന്നു.
ആരും അതുവരേയും ശ്രദ്ധിച്ചിരുന്നില്ല.
ശ്രദ്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
എന്തിനാണിപ്പോഴും ശിവരാമേട്ടൻ അവിടെ?
ചിലപ്പോൾ കാണുമ്പോൾ ചിരിക്കാൻ വേണ്ടിയാവും.
ചിരിക്കാൻ മാത്രം.
പിശുക്കില്ലാതെ ചിരിക്കാൻ.
ചിലപ്പോൾ ലിഫ്റ്റ് കേടായെന്ന് പറയാൻ മാത്രമാവും.
ഇനി കാൽമുട്ടുകളും പടികളും തമ്മിലുള്ള മത്സരം തുടങ്ങാൻ പോവുകയാണെന്ന് സൂചിപ്പിക്കാനാവും.

അമ്പത്തിയൊമ്പതാമത്തെ പടിയിൽ നിൽക്കുമ്പോൾ ഒരാശ്വാസം.
ഇനിയൊരു പടി കൂടി.
വെറും ഒരു പടി കൂടി മാത്രം.
എന്റെ പ്രായവും പടികളുടെ എണ്ണവും ഒന്ന്.
മുകളിലേക്ക് ഇനിയും പടികളുണ്ട്.
കയറണമെന്നുണ്ട്...പക്ഷെ കാൽമുട്ടുകൾ.

അങ്ങനെയാണ്‌ രാത്രി ഞാൻ രണ്ടും കല്പിച്ച് കയറിപോയത്.
മുകളിൽ ടെറസ്സാണ്‌.
ശൂന്യം.
മുഴുവനും നക്ഷത്രങ്ങളുടെ പ്രകാശം.
ശൂന്യതയുടെ പ്രകാശം.
ഇരുട്ടെന്ന് വിചാരിച്ചിരുന്നിടത്തും പ്രകാശം!
ഞാൻ പടികളിറങ്ങി താഴേക്ക് പോയില്ല.
താഴെ എന്ത് ചെയ്യാനാണ്‌?!
ഇവിടെ എനിക്ക് കൂട്ട് നക്ഷത്രങ്ങളുണ്ട്.
ഒറ്റയ്ക്കല്ല.
മുകളിൽ ചെല്ലുമ്പോൾ ഒറ്റയ്ക്കായി പോവുമെന്ന് ഭയമുണ്ടായിരുന്നു.
ഇല്ല, ഭയമില്ല, ഭയക്കേണ്ടതില്ല.
ഇവിടം സുന്ദരമാണ്‌.
ഇവിടെ ഞാൻ നഷത്രങ്ങളുടെ ഭാഗമാണ്‌!


Post a Comment

പഴയൊരു ട്രങ്ക് പെട്ടി


ഇന്നലെയാണാ പഴയ പെട്ടിയേക്കുറിച്ചോർത്തത്.
ഇന്നാണാ പഴയ ട്രങ്ക് പെട്ടി ഞാൻ പുറത്തേക്കെടുത്തത്.
കട്ടിലിനടിയിലായിരുന്നു അതുവരെ.
നിറം ഇലപ്പച്ചയോ, ആകാശനീലയോ?
അതോ വിപ്ലവചുവപ്പോ?
നിറമെല്ലാം തുരുമ്പ് തിന്നു.
തുരുമ്പ് ബാക്കി വെച്ച പെട്ടി.

അതിനു മുകളിൽ കൈയ്യും കാലും കുത്തി നിന്ന കട്ടിലിൽ,
അമ്മ കിടന്നിരുന്നു - കഴിഞ്ഞാഴ്ച്ച വരെ.
തിരിഞ്ഞും മറിഞ്ഞും അമ്മ കിടന്നു.
ഉറങ്ങിയും, ഉണർന്നും കിടന്നു.
ഓർത്തും, മറക്കാൻ ശ്രമിച്ചും കിടന്നു.
കരഞ്ഞും, കരച്ചിലടക്കിയും കിടന്നു.
കമഴ്ന്നും, മലർന്നും കിടന്നു.
അപ്പോഴെപ്പോഴോ കണ്ണീരൂർന്നാ പെട്ടിയിൽ വീണു കാണും.
കുതിർന്ന്, നിറമെല്ലാമിളകി കാണും.
എന്നിട്ടുമത് അതിജീവിച്ചു.
പക്ഷെ...അമ്മയ്ക്കായില്ല.

തുറന്നു കണ്ടിട്ടില്ല, ഞാനാ പെട്ടി ഇതുവരെ.
ഉള്ളിലെന്താണെന്നുമറിയില്ല.
നിറം മങ്ങിയ തുണികൾ?
മഷി മങ്ങിയ കടലാസുകൾ?
ഓർമ്മകളൊട്ടിപ്പിടിച്ച സമ്മാനങ്ങൾ?
ചിലപ്പോഴതൊന്നുമാവില്ല.
ചിലപ്പോഴതെല്ലാമാവാം.
പൂട്ടിയ പെട്ടി മുന്നിലിരുപ്പുണ്ട്.
മുന്നിൽ വാ പൂട്ടി ഞാനും.
പെട്ടിക്കെന്റെ ഭാഷയും, എനിക്ക് പെട്ടിയുടേതുമറിയില്ല.
എവിടെയാണതിന്റെ താക്കോൽ?
കാണാതായതാവില്ല, കളഞ്ഞതാവും.
അമ്മയുമതു പോലെയായിരുന്നു,
താഴിട്ടു പൂട്ടിയ പെട്ടി പോലെ.
താക്കോൽ കളഞ്ഞ പെട്ടി പോലെ.

ഈ പെട്ടിക്കുള്ളിലെന്താണ്‌?
അറിയില്ല, അറിയിച്ചതുമില്ല.
ചോദിച്ചില്ല, പറഞ്ഞതുമില്ല.
കണ്ടിട്ടില്ല, നോക്കിയിട്ടുമില്ല.
കുഞ്ഞുമോൻ വന്നു ചോദിക്കുന്നു,
എന്താണതിന്റെ ഉള്ളിലെന്ന്...
അറിയില്ലെങ്കിലും പറയണമെന്നുണ്ട്,
ഒസ്യത്തിലില്ലാത്തതാണെന്ന്...
കൈമാറി കിട്ടിയ നിധിയാണെന്ന്...
അതിനുള്ളിൽ മൗനമാണെന്ന്...ഓർമ്മകളാണെന്ന്..
അമ്മമണമുള്ള വസ്തുക്കളാണെന്ന്...
കൊച്ചു മകനായി വാങ്ങി വെച്ച സമ്മാനങ്ങളാണെന്ന്...
വരാമായിരുന്നെനിക്ക്...ഒരുവട്ടമെങ്കിലും...

Post a Comment

Wednesday, 30 August 2023

കാലവുമൊത്ത് ഒരു സംഭാഷണം


ഞാൻ വെറുതെ ഇരിക്കുകയായിരുന്നു, പതിവു പോലെ ഉദ്യാനത്തിൽ. അവിടെ ആവുമ്പോൾ നല്ല വെളിച്ചമുണ്ട്, നല്ല കാറ്റുണ്ട്, ചുറ്റും ചെടികളുണ്ട്, ചെടികളിൽ ചിത്രശലഭങ്ങളുണ്ട്. എന്തു കൊണ്ടും നല്ല സുഖം. അങ്ങനെ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുമ്പോഴാണ്‌ ഒരാൾ എന്റെ സമീപത്തേക്ക് വന്നത്. സത്യത്തിൽ അയാൾ എന്റെ അടുത്ത് വരുന്നത് വരെ ഞാൻ അറിഞ്ഞത് പോലുമില്ല. ചിലപ്പോൾ ശബ്ദമുണ്ടാക്കാതെ വന്നതാവാം. ഉദ്യാനത്തിൽ ധാരാളം ബെഞ്ചുകളുണ്ട്. എങ്കിലും അയാൾ എന്റെ അടുത്ത് വന്ന്, ഞാനിരുന്ന ബെഞ്ചിൽ എന്റെ സമീപം ഇരുന്നു. അതിലെനിക്ക് ഒരു ഇഷ്ടക്കേടുമില്ല. ഞാൻ അയാളെ നോക്കി ചിരിച്ചു. അല്ല മന്ദഹസിച്ചു എന്ന് പറയാം. 
‘ഞാൻ ആരെന്ന് മനസ്സിലായോ?’
ഞാൻ മുഖങ്ങൾ ഓർത്തു നോക്കി. ഇല്ല മനസ്സിലാകുന്നില്ല.
‘ഇല്ല...മനസ്സിലായില്ല..’
‘ഞാനാണ്‌ കാലം...’ അയാൾ തികഞ്ഞ ശാന്തതയോടെ പറഞ്ഞു.
‘കാലനോ?!’
‘കാലനല്ല...കാലം...കാലം...’ അയാൾ ഒരു അനിഷ്ടവും പ്രകടിപ്പിക്കാതെ ഒരിക്കൽ കൂടി മറുപടി തന്നു.
എനിക്ക് സമചിത്തതയോടെ സംസാരിക്കുന്നവരെ ഇഷ്ടമാണ്‌. വലിയ ഇഷ്ടം. അത് കൊണ്ട് തന്നെ അയാളെ എനിക്ക് ഒരുപാടിഷ്ടമായി.
‘കാലം...എന്നു വെച്ചാൽ..നിങ്ങളെന്ത് ചെയ്യുന്നു?’
അയാൾ പതിയെ ഒന്നു ചിരിച്ചു.
‘എന്താണ്‌ ചെയ്യാത്തത് എന്ന് ചോദിക്കൂ സുഹൃത്തെ..‘
’സുഹൃത്തെ‘ എന്ന വിളിയും എനിക്കിഷ്ടമായി.
’എന്താണ്‌ സുഹൃത്തെ നിങ്ങൾ ചെയ്യുന്നത്?‘ ഞാൻ മര്യാദ കാണിച്ചു.
’ഞാനാണ്‌ എല്ലാം ചെയ്യുന്നത്. സൂര്യനെ തിളപ്പിച്ച് ഇങ്ങനെ ചൂടാക്കി നിർത്തുന്നത് ഞാനാണ്‌. ചന്ദ്രനെ, നക്ഷത്രങ്ങളെ മേഘങ്ങൾ കൊണ്ട് മൂടുന്നതും ഞാനാണ്‌. സമയം പോലും എന്റെ സൃഷ്ടിയാണ്‌‘
ആഹാ! എത്ര മനോഹരമായിരിക്കുന്നു ആ വാക്കുകൾ. പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും ആ പറഞ്ഞത് എന്തൊക്കെയോ വലിയ കാര്യങ്ങളാണെന്ന് എനിക്ക് തീർച്ചയായി.
’അപ്പോൾ...അമ്മൂമ്മ പറഞ്ഞ് തന്നത് പോലെ ദൈവമല്ലെ ഇതൊന്നും ചെയ്യുന്നത്?‘
’ഏത് അമ്മൂമ്മ?..അല്ലെങ്കിലും ലോകത്ത് ഏതെങ്കിലും അമ്മൂമ്മ എപ്പോഴെങ്കിലും സത്യം പറഞ്ഞ് കേട്ടിട്ടുണ്ടോ?‘
എനിക്ക് സംശയമായി. എനിക്ക് അമ്മൂമ്മയെ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. കാരണവുമില്ല. പാവം അമ്മൂമ്മ.
’എന്റെ അമ്മൂമ്മ പാവം..സത്യം മാത്രേ പറയൂ..‘ എനിക്കത് പറഞ്ഞോളാൻ വയ്യെന്നായി. പക്ഷെ പറഞ്ഞില്ല. ഇപ്പോൾ എന്റെ അടുത്ത്‌ ഇരിക്കുന്ന ആൾ സമചിത്തതയോടെ ഇരിക്കുകയാണ്‌. എന്റെ ഒരു നാവ്‌പിഴ കൊണ്ട് അത് തകർന്ന് തരിപ്പണമായാലോ?
’എനിക്കൊരു സംശയം...ചോദിച്ചോട്ടെ?‘ അടുത്ത നിമിഷം വിനയം എന്നെ ബാധിച്ചു. കലി ബാധിച്ചു എന്നൊക്കെ പറയില്ലെ? അത് പോലെ.
’ഉം..‘ അയാൾ ഗംഭീരമായൊന്നു മൂളി. ആ മൂളൽ കേട്ടപ്പോൾ തന്നെ എനിക്ക് ബോധ്യമായി എന്റെ സംശയം തീർത്തു തരാൻ അയാളെ കവിഞ്ഞ് വേറൊരാളില്ലെന്ന്.
‘ഈ...സൂര്യനെ തിളപ്പിക്കുന്നതും, ചന്ദ്രന്റെ മൂടുന്നതുമൊക്കെ എന്തിനാ?’
പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്റെ ചോദ്യം കൈയ്യെത്തിപിടിച്ച് വിഴുങ്ങണമെന്ന് തോന്നി. ‘ഇയാൾക്ക് വേറെ പണിയൊന്നുമില്ലെ?’ എന്ന ടോണിലായി പോയി എന്റെ ചോദ്യം.
‘ഉണ്ടല്ലോ...’ സമചിത്തന്റെ ശാന്തത നിറഞ്ഞ മറുപടി വന്നു.
‘മനുഷ്യരെ കൊണ്ട് ഈ മാതിരി സംശയങ്ങൾ ചോദിപ്പിക്കുന്നതും ഈ ഞാൻ തന്നെ!’
ഞാൻ പെട്ടു.
‘അപ്പോൾ...മനുഷ്യന്റെ സ്വന്തമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലെന്നാണോ?’ അത് ചോദിച്ചു കഴിഞ്ഞപ്പോൾ എനിക്കെന്റെ സ്വന്തം ബുദ്ധിശക്തിയിൽ തന്നെ അഭിമാനം തോന്നി.
‘എന്താണ്‌ സ്വാന്തന്ത്ര്യം?’ ഇപ്പോൾ ചോദ്യം എന്നോടാണ്‌. ചോദ്യചിഹ്നത്തിന്റെ വളഞ്ഞ് കൂർത്ത അറ്റം എന്റെ നേർക്ക് നീണ്ട് നില്ക്കുകയാണ്‌.
അതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്‌. സംശയമില്ല.
‘സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ..എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം..’
അല്ലെ? അങ്ങനെയല്ലെ? എന്ന ഭാവത്തിൽ ഞാൻ നോക്കി.
അയാൾ പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിൽ എന്റെ ഉത്തരം തവിട് പൊടിയായി. ആ പൊടി അവിടം മുഴുക്കെയും നിറഞ്ഞ് എനിക്ക് കണ്ണ്‌ കാണാൻ പറ്റാതായി.
‘എന്നാൽ റോഡിൽ മന്ത്രി പോകുമ്പോൾ തടഞ്ഞ് നിർത്തി അയാളോട് സംസാരിക്കാൻ ശ്രമിക്കൂ..അല്ലെങ്കിൽ വേണ്ട അത് വഴി ഒരു കറുത്ത ഷർട്ടും ഇട്ട് പോയാലും മതി...എന്താ സാധിക്കുമോ?‘
ഞാൻ ഉത്തരം മുട്ടി നാശമായി.
’എന്താ നിങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടോ?‘
ഉത്തരം മുട്ടുമ്പോൾ തിരിച്ചു ചോദ്യം ചോദിക്കുക, കൊഞ്ഞനം കാണിക്കുക, ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഇരിക്കുക, ചോദ്യം കേൾക്കാൻ കഴിയാത്തത്ര ദൂരത്തിലേക്ക് പോവുക.. തുടങ്ങിയ തന്ത്രങ്ങൾ എനിക്ക് നല്ല വശമാണ്‌. പക്ഷെ..ഇവിടെ ഏതെടുത്ത് പ്രയോഗിക്കും എന്ന് ഒരു കൺഫ്യൂഷൻ..
’എന്നാൽ കേട്ടോ..എനിക്ക് മന്ത്രിയുടെ വണ്ടി കേടാക്കാനാവും, മന്ത്രിയുടെ വഴി തിരിച്ചു വിടാനാവും അതല്ലെങ്കിൽ മന്ത്രിയുടെ കൊരവള്ളിയിലൂടെ പോകുന്ന ഞരമ്പിന്റെ പണി തീർക്കാൻ ആവും...അങ്ങനെ പലതും ചെയ്യാനാവും..അങ്ങനെ പലതും. ഇപ്പോൾ സ്വാതന്ത്ര്യം എന്ന് വെച്ചാൽ എന്താണെന്ന് മനസ്സിലായോ?‘
’അടിയൻ‘ എന്ന് പറയണോ, ’റാൻ‘ എന്ന് പറയണോ, അതോ ’സർ‘ എന്നു പറയണോ? മുട്ടൻ സംശയം.
’അപ്പോൾ ദൈവം എന്നൊരു ആളില്ലെ?‘ എന്റെ ദൈവവിശ്വാസത്തിന്റെ കടക്കലിൽ കത്തി വെയ്ക്കുന്ന ചോദ്യം ഞാൻ മുന്നിലേക്കിട്ടു.
’സുഹൃത്തെ, ദൈവത്തിനെ ഞാൻ ഒരിക്കൽ സൃഷ്ടിച്ചതാണ്‌...വെറുതെ ഒരു നേരമ്പോക്കിന്‌...മനുഷ്യർക്ക് ചുമ്മാ തട്ടിക്കളിക്കാൻ..‘
’എന്നിട്ട്?‘
’കുറച്ച് കഴിഞ്ഞപ്പോൾ മനുഷ്യരിൽ ചിലർ സ്വയം ദൈവമെന്ന് പറയാൻ തുടങ്ങി‘
’എന്നിട്ട്?‘
’എന്നിട്ടിപ്പോ ആ മണ്ടന്മാരെല്ലാം കൂടി കൂട്ടയടിയാണ്‌..ചിലപ്പോ ബോറടിക്കുമ്പോ ഞാനതും നോക്കി ഇരിക്കും.. നല്ല രസാണ്‌..‘
’അതിനൊരു തീരുമാനമാക്കാൻ പറ്റില്ലെ?‘
’എന്തിന്‌?!! ഇതൊക്കെയല്ലെ ഒരു രസം...ഇവരൊന്നും ഇല്ലെങ്കിൽ പിന്നെന്ത് ആഘോഷം?!‘
’ദിനോസറുകളെ തിരിച്ചു വിളിച്ച പോലെ തിരിച്ചു വിളിച്ചൂടെ?‘ ഞാനെന്റെ ശാസ്ത്രജ്ഞാനം പൊടുന്നനെ വെളിവാക്കി.
’ശരിയാണ്‌...എനിക്കങ്ങനെ ചെയ്യേണ്ടി വന്നു.. ഞാനാണ്‌ അതിന്റെയൊക്കെ മണ്ടയിലേക്ക് ഉല്ക്കയെടുത്തെറിഞ്ഞത്..‘
’എന്തായിരുന്നു കാരണം?‘
’മാനുഫാക്ച്ചറിംഗ് ഡിഫക്ട്‘ അയാൾ പതിയെ പറഞ്ഞു.
’എന്നു വെച്ചാ?‘
’നിർമ്മാണപ്രക്രിയയിൽ ഉണ്ടായ തകരാറെന്ന്..‘
’എന്ത് തകരാർ?‘
’ആദ്യമായിട്ട് ഉണ്ടാക്കിയതല്ലെ?..അങ്ങനെ സംഭവിച്ചു പോയി...പണിഞ്ഞു വന്നപ്പോൾ..കൈയ്യുടേയും കാലിന്റേയും നീളത്തിൽ ഒരു ചെറിയ പ്രപ്പോഷൻ മിസ്റ്റേക്ക്..ആരെങ്കിലും കണ്ടാൽ മോശമല്ലെ? അത് കൊണ്ട് അങ്ങ് ഉല്ക്കയിട്ട് തീർത്തു..ഈ പറഞ്ഞത് ആരോടും പറയരുത്..എനിക്ക് ഷെയിം ഷെയിം ആണ്‌‘
അതേതായാലും നന്നായി..ഞാൻ മനസ്സ് കൊണ്ട് പറഞ്ഞു.
’തീർന്നോ?‘
’എന്ത്?‘
’സംശയങ്ങൾ..‘
ഞാനാലോചിച്ചു..എനിക്ക് പറയത്തക്ക സംശയങ്ങളൊന്നുമില്ല. ഉണ്ടായിരുന്നതൊക്കെ ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചപ്പോൾ മാറി കഴിഞ്ഞിരുന്നു.
’ങാ..ഒന്നു കൂടിയുണ്ട്‘
’എന്താണ്‌? പറയൂ..വേഗം പറയൂ..ടൈം വേസ്റ്റ് ചെയ്യരുത്‘
’അത് തന്നെയാണ്‌ സംശയം.‘
’എന്ത്?‘
’ടൈം..‘
’എന്റെ ജീവിതമാണ്‌ സമയം...കാലമില്ലെങ്കിൽ സമയമില്ല...ഇപ്പോൾ ഈ നിമിഷം ഞാൻ ഇല്ലാതായാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?‘
അപ്പോഴാണ്‌ എന്റെ അടുത്ത് ഇരിക്കുന്ന ആളിന്റെ വലിപ്പത്തെ കുറിച്ച് ഞാൻ ആലോചിച്ചത്. ശരിയാണല്ലോ, കാലമില്ലെങ്കിൽ സമയമില്ല..ഒന്നുമില്ല..ശൂന്യം..ഈ പ്രപഞ്ചമില്ല..ഈ ഞാൻ പോലുമില്ല..
’അപ്പോ...എല്ലാത്തിനും ഒരു സമയമുണ്ടെന്ന് പറയുന്നതോ?‘
’ഞാൻ പറഞ്ഞല്ലോ..ഇതെല്ലാം പറയിപ്പിക്കുന്നതും, പറയാൻ തോന്നിപ്പിക്കുന്നതും ഞാനാണ്‌! ചോദ്യവും ഉത്തരവും ഞാൻ തന്നെ‘
’അപ്പോൾ..ഒരു സംശയം..നിങ്ങളാണോ മനുഷ്യരെ ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും?‘
’സംശയമെന്ത്?..എല്ലാം ചെയ്യുന്നത് ഞാൻ തന്നെ..ചിലർ മരിക്കുമ്പോൾ വിവരമുള്ളവർ ‘കാലം ചെയ്തു’ എന്നു പറയുന്നത് കേട്ടിട്ടില്ലെ?.. ആ പറഞ്ഞത് സത്യമാണ്‌..എല്ലാം ചെയ്യുന്നത് ഞാനാണ്‌.
‘അപ്പോൾ മരപ്പിക്കുന്നത് പോലെ മരണം തടയാനും നിങ്ങൾക്കാവുമോ?’
‘പിന്നല്ലാതെ!’
‘സത്യം?..ഉദാഹരണത്തിന്‌ ഇപ്പോൾ ഞാൻ തെങ്ങിന്റെ മണ്ടയിൽ കയറി അവിടെ നിന്ന് താഴോട്ട് ചാടിയാൽ മരിക്കില്ലെ?.. അത് തടയാനാവുമോ?’
‘പിന്നല്ലാതെ...സിമ്പിളല്ലെ? ചീള്‌ കേസ്..’
‘എങ്ങനെ സിമ്പിൾ?’
‘നിങ്ങൾ തെങ്ങിൽ കയറുന്നു, മണ്ടയിൽ ചെല്ലുന്നു, കൈ വിടുന്നു, താഴേക്ക് ശൂ​‍ൂന്ന് വീഴുന്നു, വീണയുടൻ കണ്ണ്‌ തുറക്കുന്നു..’
‘അപ്പോൾ ഞാൻ ചത്തില്ലെ?’
‘കണ്ണു തുറക്കുമ്പോൾ നിങ്ങൾ കട്ടിലിൽ ആണ്‌..എല്ലാം സ്വപ്നം..നിങ്ങൾ ചത്തില്ല..പോരെ? സിമ്പിളല്ലെ?‘
’പക്ഷെ ഞാൻ തെങ്ങിൽ കയറിയതാണല്ലോ..‘ എന്റെ ഒടുക്കത്തെ സംശയം തലയുയർത്തി.
’പക്ഷെ അതും സ്വപ്നത്തിന്റെ ഭാഗമാണല്ലോ..‘
’അപ്പോൾ ഞാൻ ഇപ്പോഴും ഉറങ്ങുകയാണോ?‘
’അത് ഞാൻ സൂക്ഷിക്കുന്ന രഹസ്യമാണ്‌..ചത്താലും പറയൂല്ല..‘
’പ്ലീസ്...പ്ലീസ്..അതൊന്ന് പറ..ഞാനിപ്പോൾ ഉറക്കത്തിലാണോ, ഉണർന്നിരിക്കുകയാണോ?‘ ഞാൻ കെഞ്ചി. കൂവി. കരഞ്ഞു. ഡ്യൂപ്ലിക്കേറ്റ് കണ്ണീരൊഴുക്കി.
’ശരി..നിങ്ങൾ കരഞ്ഞ് കാല്‌ പിടിച്ചത് കൊണ്ട് ഒരു ക്ലൂ തരാം..പോരെ?‘
’മതി..മതി..‘
’നിങ്ങൾ ഉറക്കത്തിനുള്ളിൽ ഉണർന്നിരിക്കുകയാണ്‌.. അത് കൊണ്ട് നിങ്ങളെ എനിക്ക് എപ്പോൾ വേണമെങ്കിലും ഉണർത്താനും തിരികെ ഉറക്കി കിടത്താനും ആവും..ഇത്രേ പറയാനാവൂ..ബാക്കി എല്ലാം വെരി കോമ്പ്ലിക്കേറ്റടാണ്‌..അത് നിങ്ങളുടെ മണ്ടയിൽ കയറില്ല..അത് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങളുടെ മണ്ടയിൽ ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ല..സൊ, നോ യൂസ്..‘
എനിക്കെന്തൊക്കെയോ മനസ്സിലായി. എന്തൊക്കെയോ മനസ്സിലായത് മനസ്സിലാവാതെ പോവുകയും ചെയ്തു. പക്ഷെ സംശയങ്ങൾ വീണ്ടും ബാക്കി വന്നു. 
’അപ്പോൾ...ഈ വിധി എന്ന് പറഞ്ഞാൽ?..അതൊക്കെ നേരത്തെ പ്രോഗ്രാം ചെയ്ത് വെച്ചത് കൊണ്ടാണോ?‘
’സുഹൃത്തെ..കൂടുതൽ ആലോചിച്ചാൽ നിങ്ങളുടെ മണ്ട ചൂടായി സോഫ്റ്റ്വെയർ കരിഞ്ഞ് കരിപ്പാട്ട ആയിപ്പോവും..പലർക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്..അങ്ങനെ വന്നവർ ‘ഇപ്പോഴും വിപ്ലവം വരും‘ എന്നും പറഞ്ഞ് ജീവിക്കുന്നുണ്ട്..പ്രൂഫ് കാണുന്നില്ലെ?’
‘അപ്പോൾ വിധി എന്ന് പറഞ്ഞാൽ?..ചിലരൊക്കെ ’എല്ലാം എന്റെ വിധി‘ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്..’
‘കുറച്ച് പറഞ്ഞ് തരാം..വിധി എന്ന സാധനം ഒരാളുടെ തലമണ്ടയ്ക്കകത്ത് ഞാൻ കുത്തിവെയ്ക്കുന്നത് ഒരു സംഭവം കഴിഞ്ഞ ശേഷമാണ്‌..എന്ന് വെച്ചാൽ പാസ്റ്റ് ടെൻസ്.. ഒരു സംഭവം നടക്കും മുൻപ് ആരും വിധിയെ കുറിച്ച് ഓർക്കുക പോലുമില്ല..’
‘എന്തിനാ കുത്തിവെയ്ക്കുന്നത്?’
‘സിമ്പിൾ..ഞാൻ പറഞ്ഞില്ലെ? ടൈം പാസ്.. മനുഷ്യന്റെ മണ്ടത്തരങ്ങൾ നോക്കി ഇരിക്കുന്നതിലും വലിയ നേരമ്പോക്ക് വേറേയില്ല..എനിക്കും വേണ്ടെ ചില എന്റർടൈന്മെന്റ്?’
‘അപ്പോ ഇതു പോലെ വേറേയും എന്റർടൈന്മെന്റ് ഉണ്ടോ?’
‘പിന്നല്ലാതെ..ബോറടിച്ചപ്പോൾ മനുഷ്യരിൽ ചിലരെ പിടിച്ച് ഞാൻ രാജാക്കന്മാരാക്കി..പിന്നെ എന്റർടൈന്മെന്റോ എന്റർടൈന്മെന്റ് ആയിരുന്നു..അടി വെട്ട് കുത്ത് വെടി..എനിക്ക് ആക്ഷൻ മൂവി കാണണമെന്ന് തോന്നുമ്പോൾ ഞാൻ അതു പോലെ ചിലത് ചെയ്യും!’
‘പിന്നെ..?’
‘ഒരേ ആക്ഷൻ ആയപ്പോൾ ഞാൻ രാജാക്കന്മാരെ മാറ്റി വെച്ചു..കുറെ പേരെ മന്ത്രിമാരാക്കി..’
‘എന്നിട്ട്..’
‘ഇപ്പോ മൊത്തം ഒരു മിസ്റ്ററി..ഫാന്റസി..ത്രില്ലർ..ഫാമിലി.. സെറ്റപ്പാണ്‌..ആൾ ഇൻ വൺ..’
‘അപ്പോ ഇത് കഴിഞ്ഞ്‌..?
’അത് അപ്പോ തോന്നുമ്പോൾ അപ്പോ ചെയ്യും..ഈ കാര്യത്തിൽ പ്രത്യേകിച്ച് പ്ലാനിംഗ് ഒന്നുമില്ല..ബോറടിക്കുമ്പോ സ്റ്റ്രാറ്റജി മാറ്റും‘
‘അപ്പോഴെ..എനിക്ക് വേറൊരു സംശയം..ഈ മനുഷ്യൻ മരിച്ചു കഴിഞ്ഞാ..എന്ത് സംഭവിക്കും?’
പണ്ട് വായിച്ച തല്ലിപ്പൊളി പുസ്തകങ്ങളിലുള്ളത് ഉള്ളതാണോ അല്ലയോ എന്നറിയണം..അതായിരുന്നു ഉദ്ദേശ്യം.
‘മരിക്കുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നു..ശരിക്കും നിങ്ങൾ റീസൈക്കിൾ ചെയ്യപ്പെടുകയാണ്‌..’
‘റീസൈക്കിൾ?...എന്തിന്‌? ആരെ തോല്പ്പിക്കാൻ?!’
‘അതേ..റീസൈക്കിൾ തന്നെ...റിസോർസ് പ്രോബ്ലം..റോ മറ്റീരിയൽസിന്റെ അഭാവം..അത് കൊണ്ട് എല്ലാം റീസൈക്കിൾ ചെയ്യുന്നു..മനുഷ്യരെ കഴുതയാക്കുന്നു..കഴുതയെ മനുഷ്യരാക്കുന്നു..’
‘കഴുതയെ കഴുത തന്നെ ആക്കാൻ പറ്റില്ലെ?’
‘ആക്കാമല്ലോ..പക്ഷെ അപ്പോഴും കഴുത വിചാരിക്കുന്നത് തങ്ങൾ മനുഷ്യരാണെന്നാണ്‌’
അങ്ങനെ വിചാരിക്കുന്ന മനുഷ്യരുണ്ടാവുമോ? അതോ കഴുത ഉണ്ടാവുമോ?
അത് വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ വെളുത്ത ഷർട്ടും പാന്റ്സും ധരിച്ച ഒരാൾ ഞങ്ങളുടെ അടുക്കലേക്ക് വന്നു.
‘മതി മതി...ഇന്നിത്രേം മതി...മരുന്ന് കഴിക്കാൻ നേരമായി..എഴുന്നേറ്റ് വന്നെ..’
ഞങ്ങൾ എഴുന്നേറ്റ്‌ അനുസരണയോടെ നടന്നു. പിന്നാലെ വെള്ള വസ്ത്രധാരിയും.


Post a Comment

Thursday, 20 October 2022

ഓർവ്വ്


സഹൃദയരെ,

എന്റെ മൂന്നാമത്തെ പുസ്തകം ‘ഓർവ്വ്’ ആഗസ്ത് 2022 ൽ പുറത്തിറങ്ങി.





















കഥാസമാഹാരമാണ്‌.

മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ജനയുഗം, അകം എന്നീ പ്രസിദ്ധീകരണങ്ങളിൽ വന്ന കഥകൾ.

കോഴിക്കോടുള്ള ധ്വനി ബുക്സ് ആണ്‌ പ്രസാധകർ.

13 കഥകൾ

151 പേജുകൾ

വില: 200 രൂപ

പുസ്തകം ഗൂഗിൾ പേ ഉപയോഗിച്ച്‌ പെയ്മെന്റ്‌ നടത്തി വാങ്ങാവുന്നതാണ്‌.

ഗൂഗിൾ പേ വഴി വാങ്ങാൻ:
ധ്വനി ബുക്സിന്റെ നമ്പറിലേക്ക് (+91 98477 58272) പെയ്മെന്റ് നടത്തുക.

അടക്കേണ്ട തുക: 220 രൂപ (ഡെലിവറി ചാർജ്ജ് അടക്കം) 

പുസ്തകത്തിന്റെ കവർ പേജും (അല്ലെങ്കിൽ ‘ഓർവ്വ്’, ‘സാബു ഹരിഹരൻ’ എന്നോ), പേയ്മെന്റ് നടത്തിയതിന്റെ സ്ക്രീൻ ഷോട്ടും, പുസ്തകം അയച്ചു കിട്ടേണ്ട വിലാസവും അതേ നമ്പറിലേക്ക് അയക്കുക.

കഥാസ്നേഹികൾ എന്റെ പുസ്തകം വാങ്ങുകയും അഭിപ്രായമറിയിക്കുകയും ചെയ്യുമെന്ന് കരുതുന്നു!



Post a Comment

Saturday, 5 February 2022

ആരോ ഒരാൾ


ഇന്നലെ രാത്രി കട പൂട്ടാൻ അല്പം വൈകി. വാങ്ങിയ സാധനങ്ങളെല്ലാം അതാത് സ്ഥാനങ്ങളിൽ എടുത്ത് വെയ്ക്കാനും, കണക്ക് എഴുതി വെയ്ക്കാനും കുറച്ച്, അല്ല കുറച്ചധികം സമയമെടുത്തു. കച്ചോടം തുടങ്ങിയിട്ട് ഏതാനും മാസങ്ങളെ ആവുന്നുള്ളൂ. പലതും പഠിച്ചു കൊണ്ടിരിക്കുന്നു. വെള്ളത്തിലിറങ്ങുമ്പോൾ മാത്രമാണ്‌, നീന്തുക എന്നത് നമ്മൾ കരുതുന്ന പോലെയല്ലെന്ന് മനസ്സിലാക്കുന്നത്. ഒഴുക്കുള്ളപ്പോൾ നീന്തേണ്ടതെങ്ങനെയെന്നും; കുളത്തിൽ നീന്തുന്നതും, ഒഴുക്കുള്ള പുഴയിൽ നീന്തുന്നതും, കടലിൽ നീന്തുന്നതും ഒരു പോലെയല്ല എന്നും മനസ്സിലാക്കുന്നത് അപ്പോഴാണല്ലൊ.

കട പൂട്ടി ഇറങ്ങുന്നതിന്‌ മുൻപ് പതിവ് പോലെ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചു.
ഒന്ന് - പുറത്തെ ലൈറ്റ് ഓൺ ചെയ്തിട്ടുണ്ടോ?
രണ്ട് - എല്ലാ താഴുകളും കൃത്യമായി പൂട്ടിയിട്ടുണ്ടോ?
മൂന്ന് - സിസിടിവി ക്യാമറ ഓൺ ചെയ്തിട്ടുണ്ടോ?

എല്ലാം പരിശോധിച്ചു. എല്ലാം കൃത്യം.

തികഞ്ഞ സമാധാനത്തോടെ ഇറങ്ങി നടന്നു. വീട്ടിൽ ഷീലയും അമ്മു മോളും കാത്തിരിക്കുന്നുണ്ടാവുമോ? അമ്മു ഉറങ്ങിയിട്ടുണ്ടാവും. ഷീലയെ വിളിച്ച് ഊണ്‌ കഴിച്ച് കിടക്കാൻ ഫോണിൽ വിളിച്ച് പറഞ്ഞതാണ്‌. പക്ഷെ അവൾ ഉറങ്ങുകയില്ല. എനിക്കറിയാം. കാത്തിരിക്കാൻ ഒരാൾ വീട്ടിൽ ഉള്ളത് സുഖമുള്ള കാര്യം തന്നെ. ആ ഭാഗ്യമില്ലാത്തവരെ അല്ലെങ്കിൽ ആ ഭാഗ്യം നഷ്ടപ്പെട്ടവരെക്കുറിച്ച് ഇടയ്ക്കെപ്പോഴോ ഓർത്തു പോയിട്ടുണ്ട്. ജീവിതത്തിൽ അങ്ങനെ ഒരു സമയം വരരുതെ എന്നാണ്‌ പ്രാർത്ഥന. ആ ഒരു ഭാഗ്യത്തെ കുറിച്ച് അധികമാരും ആലോചിക്കുന്നുണ്ടെന്ന് പോലും തോന്നുന്നില്ല. അത് കൊണ്ട് വിലയറിയാതെ ജീവിക്കുകയാണ്‌ പലരും. ഈയിടെയായി ചിന്തിച്ച് ചിന്തിച്ച് ഒരല്പം തത്വചിന്തകനായി പോകുന്നുണ്ട് പലപ്പോഴും. പ്രായത്തിന്റെ മാറ്റങ്ങളാവണം.

സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നുണ്ട്. ഏതാനും ചുവടുകൾ വെച്ചപ്പോഴാണ്‌ കണ്ടത്, റോഡിന്റെ മറുവശത്തായി ഇരുട്ട് വീണ്‌ കിടക്കുന്നിടത്തായി ഒരാൾ കിടക്കുന്നു. കമഴ്ന്ന് കിടക്കുകയാണ്‌. ഒരു നിമിഷം ആലോചിച്ചു - റോഡ് മുറിച്ച് കടന്ന് ചെന്ന്, അയാൾ എന്തിനാ അവിടെ കിടക്കുന്നതെന്ന് നോക്കണോ? ചുറ്റിലും നോക്കി. റോഡിൽ ഞാൻ മാത്രമേ ഉള്ളൂ. തട്ടിപ്പുകളുടെ കാലമാണ്‌. ചെല്ലുമ്പോൾ എന്റെ നേർക്ക് കത്തി കാണിച്ച്, കൈയ്യിലുള്ളതെല്ലാം പിടിച്ചു വാങ്ങുമോ? കിടക്കുന്നയാൾക്ക് ഒരു കൂട്ടാളി കൂടി ഉണ്ടാവുമോ? അതോ ഇയാളെ ഏതെങ്കിലും വണ്ടി ഇടിച്ചിട്ടതാവുമോ? അല്പം മനുഷ്യത്വം എന്നിൽ അവശേഷിക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്നത് കൊണ്ട് ഞാൻ റോഡ് മുറിച്ച് കടന്ന് അയാളുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു.

ഞാൻ അയാളുടെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കി. ഓടയ്ക്കരികിലായിട്ട്‌ കമഴ്ന്നാണ്‌ കിടക്കുന്നത്. വെള്ള ഷർട്ടും മുണ്ടുമാണ്‌ ധരിച്ചിരിക്കുന്നത്. വീഴ്ച്ചയിൽ വസ്ത്രത്തിൽ അവിടവിടെ പൊടിയും അഴുക്കും ആയിട്ടുണ്ട്. നരച്ച മുടിയും താടിയും. കമഴ്ന്ന് കിടക്കുന്നത് കൊണ്ട് മുഖത്തിന്റെ ഒരുവശം മാത്രമെ കാണാനായുള്ളൂ. ആയാസപ്പെട്ട് ശ്വാസമെടുക്കുന്നുണ്ട്. ഞാൻ കുലുക്കി വിളിക്കാനായി കൈ നീട്ടിയതാണ്‌. അപ്പോഴാണ്‌ സമീപം ഒരു കുപ്പി ഉടഞ്ഞു കിടക്കുന്നത് കണ്ടത്. മദ്യത്തിന്റെ ഗന്ധം അവിടെ മുഴുക്കെയുമുണ്ട്. ഞാൻ കൈ പിൻവലിച്ചു. ഏതോ ഒരുത്തൻ വെള്ളമടിച്ച് കിടക്കുകയാണ്‌! തൊട്ടടുത്ത നിമിഷം അയാളൊടുള്ള സകല സഹതാപവും എന്നിൽ നിന്നും ഓടി മറഞ്ഞു. ഇവനൊക്കെ വെള്ളമടിക്കണമെങ്കിൽ വീട്ടിലിരുന്ന് വെള്ളമടിച്ചൂടെ? ഇനി പുറത്ത് വെച്ച് വെള്ളമടിക്കണമെങ്കിൽ തന്നെ മര്യാദ്യക്ക് നടന്ന് പോകാനുള്ള ആരോഗ്യം ബാക്കി ആവുന്നത് വരെ വെള്ളമടിച്ചാൽ പോരെ? പകല്‌ മുഴുൻ കടയിലിരിക്കുക നല്ല മുഷിവുള്ള കാര്യമാണ്‌. അതിന്‌ പുറമെ സാധനങ്ങൾ വാങ്ങാനും മറ്റും പുറത്ത് പോയി പലരേയും കാണേണ്ടിയും വരും. നല്ല അധ്വാനം ആവശ്യപ്പെടുന്ന ജോലി തന്നെയാണ്‌ എന്റേത്. എന്ത് കൊണ്ട് മനുഷ്യര്‌ എന്നെ പോലെ അധ്വാനിക്കുന്നില്ല? കടം വാങ്ങിയാവും വെള്ളമടിച്ചിട്ടുണ്ടാവുക. അതൊന്നും ഇവനെ പോലുള്ളവർ തിരിച്ചു കൊടുക്കാനും പോകുന്നുണ്ടാവില്ല. എങ്ങനെ തിരിച്ചു കൊടുക്കും? മുഴുവൻ സമയവും മദ്യം വാങ്ങാനും വെളിവില്ലാതെ നടക്കാനുമല്ലേ ചിലവാക്കുന്നത്? 

ഞാൻ നിവർന്ന് നിന്നു. ഒന്നു കൂടി നോക്കിയിട്ട് വീട്ടിലേക്ക് തിരിച്ചു. ഏതായാലും, ഭക്ഷണം കഴിക്കുന്നതിനിടയിൽ ഷീലയോട് പറയാനൊരു കഥയായി. അവൾ എല്ലാ ദിവസവും പകൽവിശേഷങ്ങൾ അന്വേഷിക്കും. പറയാനൊരു കഥ ഉണ്ടെങ്കിൽ ഉത്സാഹമാണ്‌. അവൾക്കും എനിക്കും.

വീട്ടിൽ ചെന്നയുടൻ തന്നെ തണുത്ത വെള്ളത്തിൽ മേല്‌ കഴുകി. നല്ല സുഖം. മേല്‌ തുടച്ച് വന്നപ്പോഴേക്കും ഊണ്‌ മേശയിൽ ചോറും കറികളും നിരന്നു കഴിഞ്ഞിരുന്നു. അവൾ ഒരു മുട്ട പൊരിച്ചു വെച്ചിരുന്നു. എന്റെ ഇഷ്ടവിഭവങ്ങളിലൊന്ന്. അതും കൂട്ടി ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ ഞാൻ കാര്യം പറഞ്ഞു.
‘എന്തിനാ ചേട്ടാ ചുമ്മാ ആവശ്യമില്ലാത്ത കാര്യത്തിനൊക്കെ ചെന്ന് തലയിടുന്നത്? എനിക്കും കൊച്ചിനും ചേട്ടൻ മാത്രേ ഉള്ളൂ. ചേട്ടൻ രാത്രി തിരിച്ച് വീട്ടിൽ വരുന്നത് വരെ എനിക്കൊരു സമാധാനവുമില്ല അറിയോ?’

അവൾ പറഞ്ഞതിലും കാര്യമുണ്ട്. പിടിച്ചുപറിക്കാരുടെ കാലമാണ്‌. നഗരം മുഴുക്കെയും ഗുണ്ടകൾ സ്വൈരവിഹാരം നടത്തുന്നു എന്നല്ലെ പത്രവാർത്ത? എന്നെ പിന്നിൽ നിന്നും ഒരാൾ വന്ന് അടിച്ചിട്ടിട്ട്, കൈയ്യിലുള്ളതെല്ലാം എടുത്തോണ്ട് പോയാൽ? ആർക്ക് നഷ്ടം? എനിക്കും എന്റെ കുടുംബത്തിനും മാത്രം. ഇനി മുതൽ കട രാത്രി അധികനേരം തുറന്ന് വെയ്ക്കണ്ട. ജീവനല്ലേ ലാഭത്തിനേക്കാൾ വലുത്? ചെറിയൊരു ലാഭത്തിനായി രാത്രി നല്ലോണം ഇരുട്ടുന്നത് വരെ കട തുറന്നു വെയ്ക്കേണ്ട കാര്യമേയില്ല. അല്പനേരം മുൻപെ വന്നാൽ അമ്മൂന്റെ കൂടെ കളിക്കാം. അവൾക്കത് വല്ല്യ സന്തോഷമാവും. അവളുമൊത്തുള്ള നല്ല നിമിഷങ്ങളൊക്കെ നഷ്ടപ്പെടുകയാണ്‌. അറിഞ്ഞു കൊണ്ട് നഷ്ടപ്പെടുത്തുകയാണ്‌. ഒരിക്കലും തിരിച്ചു കിട്ടാത്തത് അതൊക്കെയാണ്‌. അതിന്റെ വില അറിയാത്തതൊന്നുമല്ല. പക്ഷെ...എന്തോ...ഉറച്ച ഒരു തീരുമാനമെടുക്കാനാവുന്നില്ല. 

ഒരു ശ്രമം നടത്തണം. രാത്രി കുറച്ച് നേരത്തെ ഇറങ്ങാം. ഞാനുറപ്പിച്ചു. ചിന്തയും തീരുമാനവും പ്രവൃത്തിയും ഒന്നായാൽ മാത്രമെ കാര്യമുള്ളൂ. വെറുതെ ചിന്തിച്ച് കൊണ്ടിരുന്ന് അതൊക്കെയും ശരിവെച്ചിട്ടെന്ത് പ്രയോജനം?
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ കൈ കഴുകി ഉറങ്ങാൻ പോയി.

നല്ല ദിവസമായിരുന്നു. എല്ലാം ശരിയാംവണ്ണം നടന്നിരിക്കുന്നു. കച്ചവടം നന്നായി നടന്നു. ഞാൻ സംതൃപ്തിയോടെയാണ്‌ ഉറങ്ങാൻ പോയത്.

പിറ്റേന്ന് ഞാൻ പുതിയൊരു മനുഷ്യനായിട്ടാണ്‌ കടയിലേക്ക് പോയത്. ഇനി മുതൽ ജീവിതത്തിലെ മധുരമൊക്കെ ആസ്വദിച്ച് തന്നെ ജീവിക്കണം. പുതിയ തീരുമാനമെടുക്കാൻ പുതുവർഷം വരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. നിശ്ചയദാർഢ്യമുള്ളവർക്ക് തൊടടുത്ത് നിമിഷം മുതൽ തീരുമാനിച്ച പ്രകാരം ജീവിക്കാവുന്നതേയുള്ളൂ! എന്നെ പോലെ!

കടയുടെ അടുത്ത് എത്തിയപ്പോൾ, തലേന്ന് ആ മനുഷ്യൻ - മദ്യപനായ - തീരെ ഉത്തവാദിത്വമില്ലാത്ത - അയാൾ കിടന്നിടത്തേക്ക് ഞാൻ നോക്കി. ശൂന്യം.
വെളിവ് വന്നപ്പോൾ എഴുന്നേറ്റ് പോയിട്ടുണ്ടാവും. ഇപ്പോൾ അടുത്ത കുപ്പി വാങ്ങാൻ എവിടെയെങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ക്യൂവിൽ നില്ക്കുകയാവും. അതും കടം വാങ്ങിയ കാശും കൊണ്ടാവും! പുച്ഛം നിറഞ്ഞ എന്റെ ചിന്തകൾക്ക് അളവില്ല. ഞാൻ ഇടംവലം തലയാട്ടി ലോകത്തിന്റെ തല തിരിഞ്ഞ പോക്കിനെ കുറിച്ചാലോചിച്ച് സ്വയം പരിതപിച്ചു. സഹതപിച്ചു.

അപ്പോഴാണ്‌ കണ്ടത്, എന്റെ കടയിലേക്ക് ഒരു പോലീസുകാരൻ കയറി പോകുന്നു. എന്റെ നെഞ്ചിടിച്ചു. ഈശ്വരാ! ആരെങ്കിലും കട കുത്തി പൊളിച്ചോ? അതോ എന്തിലും അപകടം? കടയിൽ നില്ക്കുന്ന വിഷ്ണുവിനെ കുറിച്ചാണാദ്യം ആലോചന പോയത്. അവനാണ്‌ രാവിലെ വന്ന് കട തുറന്ന് എല്ലാം തൂത്ത് വൃത്തിയാക്കി വെയ്ക്കുന്നത്. വിശ്വസിക്കാൻ കൊള്ളാവുന്നവനാണ്‌. ഷീലയുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യൻ. കുറച്ചധികം വർത്തമാനം പറയുമെന്ന കുഴപ്പമേയുള്ളൂ. പക്ഷെ കച്ചവടത്തിന്‌ അത് നല്ലതാണല്ലോ എന്ന് കരുതി ഞാൻ കണ്ണടക്കും. ഈയിടെയായി അവന്‌ എന്തോ ഒരു ചുറ്റിക്കളിയുണ്ട്. ഇനി വല്ല കഞ്ചാവിന്റെ പരിപാടിയോ മറ്റോ? അവൻ വല്ലതും കൊണ്ട് വന്ന് കടയിൽ വെച്ചിട്ടുണ്ടോ? എങ്കിൽ എന്റെ കാര്യത്തിൽ തീരുമാനമായത് തന്നെ. കടയുമില്ല മാനവുമില്ല. ഇനി പോലീസ് സ്റ്റേഷൻ...കേസ്...ജാമ്യം...കോടതി...
ഇന്നലെ, ‘അണ്ണാ ഒരത്യാവശ്യ കാര്യൊണ്ട്’ എന്നും പറഞ്ഞ് നേരത്തെ പോയതാണ്‌. എന്ത് ഏടാകൂടാമാണോ എന്തോ വരുത്തി വെച്ചിരിക്കുന്നത്.
ഒരു നിമിഷം കൊണ്ട് എന്റെ സകല സമാധാനവും തകർന്നടിഞ്ഞു. ഇനി നേരത്തെ...അല്ല, വീട്ടിൽ തന്നെ സ്ഥിരമായി ഇരിക്കാം. ഇവനെ ഞാൻ ശരിക്കും ശ്രദ്ധിക്കണമായിരുന്നു. എല്ലാമെന്റെ തെറ്റ്...

ഞാൻ കടയിലേക്ക് കയറി. പോലീസുകാരൻ വിഷ്ണുവിനോട് എന്തോ ചോദിക്കുകയാണ്‌. അവൻ മര്യാദയോടെ എന്തോ മറുപടി പറയുകയാണ്‌. ഞാൻ അവരുടെ അടുത്തേക്ക് നടന്ന് ചെന്ന് സകല ഭവ്യതയും കൂടിപ്പിടിച്ച് പോലീസുകാരനോട് ചോദിച്ചു.
‘എന്താ...സാർ..?’
പോലീസുകാരൻ തല തിരിച്ച് എന്നെ സൂക്ഷിച്ചു നോക്കുമ്പോൾ വിഷ്ണു പറയുന്നത് കേട്ടു.
‘സാർ...ഇതാണ്‌ ഈ കടേടെ മൊതലാളി..’
ഓഹോ! അവൻ ഒരോന്ന് ഒപ്പിച്ചു വെച്ചിട്ട് എന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമിക്കുകയാണ്‌! എനിക്കെന്റെ സകല നിയന്ത്രണവും ഏതു നിമിഷം വേണമെങ്കിലും കൈവിട്ട് പോകൂം എന്ന പരുവത്തിലായി.
‘ങാ...’ എന്നെ നോക്കി ഒന്നമർത്തി മൂളിയ ശേഷം പോലീസുകാരൻ ചോദിച്ചു,
‘നിങ്ങള്‌...ഇന്നലെ രാത്രി എത്ര മണിക്കാണ്‌ കടയടച്ചത്?’
‘അത്...ഏകദേശം...ഒരു പന്ത്രണ്ട്‌...പന്ത്രണ്ടര ആയിക്കാണും സർ...എന്താ സാർ?’
‘അപ്പോ നിങ്ങൾ കണ്ടു കാണുമല്ലോ...ഇന്നലെ രാത്രി കട പൂട്ടി തിരികെ പോകുമ്പോൾ അവിടെ റോഡിന്റെ സൈഡിലായി ഒരാള്‌ കിടക്കുന്നത് കണ്ടിരുന്നോ?’
ഉണ്ടെന്നോ ഇല്ലെന്നോ പറയേണ്ടത്? എന്റെ ചങ്കിടിക്കുന്നത് എനിക്ക് കേൾക്കാനായി.
എന്തോ എനിക്ക് ഒരു കള്ളവും പറയാൻ നാവ് പൊങ്ങിയില്ല..
‘അത്...സാർ...ഞാൻ കണ്ടു...ചെന്ന് നോക്കിയതാ..വെള്ളമടിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ട്...വിളിക്കാൻ പോയില്ല...എന്താ സാർ?..’
ഞാൻ ഒരു നിമിഷം വിഷ്ണുവിന്റെ നേർക്ക് നോക്കാൻ ഒരു ശ്രമം നടത്തി.
‘ങാ...അയാള്‌ വടിയായി...ഏതോ വണ്ടി ഇടിച്ചതാണെന്നാണ്‌ തോന്നുന്നത്...അല്ല...നിങ്ങളാ സമയം പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടിരുന്നോ?’
‘ഇല്ല..’ ഞാനോർത്ത് നോക്കുന്നതിനിടയിൽ പറഞ്ഞു.
എന്താ ഈ പോലീസുകാരൻ സംശയിക്കുന്നത്? ഇതിൽ ഞാനെന്ത് ചെയ്യാനാണ്‌?
‘നിങ്ങളുടെ സിസിടിവി വർക്ക് ചെയ്യുന്നില്ലെ?’
‘ങാ..’
‘ഞങ്ങൾക്കതിന്റെ റെക്കോർഡ് ചെയ്ത വീഡിയോ കാണണം..’
അപ്പോഴാണ്‌ ശ്വാസം നേരെ വീണത്.
ഞാൻ വിഷ്ണുവിന്റെ നേർക്ക് തിരിഞ്ഞ് ആജ്ഞാപിച്ചു.
‘ടാ...നീ ഈ സാർന്‌ ആ സിസി ടിവിടെ വീഡിയോ ഒന്നു കാണിച്ചു കൊടുത്തെ..’
സിസിടിവി ഉണ്ടെന്നല്ലാതെ അതിന്റെ പരിപാടികളൊന്നും എനിക്കറിയില്ല എന്ന അജ്ഞത ഞാൻ പുറത്ത് കാട്ടിയില്ല.
വിഷ്ണു, പോലീസുകാരനെ വിളിച്ച് കമ്പ്യൂട്ടറിന്റെ അടുത്തേക്ക് പോയി. അധികാരഭാവത്തിൽ പിന്നാലെ ഞാനും.
അവൻ ഏതൊക്കെയോ ബട്ടണുകൾ ഞെക്കിയപ്പോൾ തലേന്നത്തെ വീഡിയോ കാണാനായി. 
ഞാൻ കട പൂട്ടി ഇറങ്ങുന്നത്... 
ആഹാ! എന്നെ വീഡിയോയിൽ കണ്ടപ്പോൾ ഒരു കൗതുകം. സമയത്തിലൂടെ പിന്നോക്കം സഞ്ചരിച്ച പ്രതീതി.
പിന്നെ ഞാനയാളുടെ അടുത്തേക്ക് ചെന്ന് നില്ക്കുന്നത്...
കൈ നീട്ടിയിട്ട് പിൻവലിക്കുന്നത്...
ഭാഗ്യം! അയാളെ തൊടാതിരുന്നത്! എന്റെ മകളുടെ ഭാഗ്യം.
‘ഒന്ന്‌ റിവൈൻഡ് ചെയ്തെ..’ ശരിക്കുമുള്ള അധികാരശബ്ദം കേട്ടു.
വിഷ്ണു പിന്നെയും ചില ബട്ടണുകളമർത്തി.
‘ങാ...അവിടെ നിർത്ത്’
ഇപ്പോൾ വീഡിയോയിൽ ആ മനുഷ്യൻ നടന്ന് വരുന്നത് കാണാം. 
എവിടെ കുപ്പി? ഞാൻ അയാളുടെ കൈയ്യിലേക്ക് ശ്രദ്ധിച്ചു നോക്കി. ഇല്ല...അയാളുടെ പക്കൽ ഒരു കുപ്പിയുമില്ല. അയാൾ കൈ വീശി നടന്നു വരികയാണ്‌. കാലിടറുന്നില്ല. ഒരു സാധാരണക്കാരൻ. സാധാരണ പോലെ നടന്നു പോകുന്നു. അത്ര മാത്രം.
ഒരു മിന്നായം അയാളുടെ അടുത്തു കൂടി പാഞ്ഞു പോയത് കണ്ടു. പിന്നെ കാണുന്നത് അയാൾ റോഡിൽ കിടക്കുന്നതാണ്‌. എന്താണത്? എനിക്ക് മനസ്സിലായില്ല. പോലീസുകാരൻ സശ്രദ്ധം മോണിറ്ററിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്‌. ഒന്നും തന്നെ മിണ്ടുന്നില്ല. വിഷ്ണുവിന്റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് തന്നെ.
ആ മിന്നായം...അത് ഒരു വാഹനം പോലെ തോന്നി. കാറാണോ ജീപ്പാണോ?...തിരിച്ചറിയാൻ പറ്റുന്നില്ല.
തൊട്ടടുത്ത നിമിഷം ഒരു ശബ്ദം കേട്ടു. വാഹനം ബ്രേക്കിടുന്ന ശബ്ദം പോലെ തോന്നിച്ചു അത്.
ഞാൻ വീണു കിടക്കുന്ന രൂപത്തിന്റെ നേർക്ക് തന്നെ നോക്കി നിന്നു. അയാൾ ഒന്ന് പുളയുന്നത് കണ്ടു. പിന്നെ നിശ്ചലമായി. ബോധം പോയത് പോലെ തോന്നി. ഒരു ചെറുപ്പക്കാരൻ ഓടി വരുന്നത് കണ്ടു. മുഖം വ്യക്തമല്ല എന്നാൽ അയാളുടെ ആംഗ്യചലനങ്ങളിൽ നിന്നും പരിഭ്രാന്തനാണെന്ന് വ്യക്തം. അവന്റെ കൈയ്യിൽ ഒരു കുപ്പിയുണ്ടായിരുന്നു. കിടക്കുന്നയാളുടെ അടുത്ത് ചെന്ന് നോക്കുന്നതും അവന്റെ കൈയ്യിലെ കുപ്പി താഴെ വീണ്‌ പൊട്ടുന്നതും കാണാനായി. അവൻ തലയിൽ കൈയ്യും വെച്ച് നില്ക്കുകയാണ്‌. അവിടേക്ക് മറ്റൊരു ചെറുപ്പക്കാരൻ ഓടി വരുന്നത് കണ്ടു. ആദ്യം വന്ന ചെറുപ്പക്കാരൻ എന്തൊക്കെയോ പറയുന്നുണ്ട്. രണ്ടാമൻ ഒന്നാമനെ ബലം പ്രയോഗിച്ച് തിരികെ വലിച്ചു കൊണ്ട് പോകുന്നതും കണ്ടു.
ഞങ്ങൾ മൂന്ന് പേരും ശ്വാസമടക്കി പിടിച്ച് ഇരുന്നു.
അല്പനേരം കഴിഞ്ഞ് അത് വഴി ഒന്ന് രണ്ട് വാഹനങ്ങൾ കൂടി പാഞ്ഞു പോകുന്നത് കണ്ടു. ഒരു കാർ അയാൾ വീണു കിടക്കുന്നതിനടുത്തേക്ക് വന്ന് വേഗം കുറച്ച് ഒരു നിമിഷം നില്ക്കുന്നത് കണ്ടു. കാറിൽ നിന്നും ആരും ഇറങ്ങിയതായി തോന്നിയില്ല. ഉടൻ തന്നെ കാറ്‌ മുന്നോട്ട് പോവുകയും ചെയ്തു.
ഞങ്ങൾ വീഡിയോയിൽ നിന്നും കണ്ണെടുത്തില്ല.
അതാ...അവിടേക്ക് ഞാൻ ചെല്ലുന്നു...
അയാളുടെ സമീപം ചെന്ന് നിന്ന് സൂക്ഷിച്ചു നോക്കുന്നു... 
നീട്ടിയ കൈ പിൻവലിച്ച് പതിയെ തിരിഞ്ഞു നടക്കുന്നു...

ഞാൻ ദീർഘമായി നിശ്വസിച്ചു. വിഷ്ണു എന്റെ നേർക്ക് നോക്കി. ഒരു കുറ്റവാളിയെ നോക്കുന്നത് പോലെ. ആ നോട്ടത്തിൽ പതിവ് സൗഹാർദ്ദമോ, ബഹുമാനമോ, വിധേയത്വമോ കണ്ടില്ല.
എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്? 
നീ ആണേലും ഞാൻ ചെയ്തതല്ലെ ചെയ്യൂ? 
ആരോ വെള്ളമടിച്ച് കിടക്കുന്നെന്നല്ലെ ഞാൻ വിചാരിച്ചത്? 
അവന്റെ മുഖത്ത് നോക്കി അങ്ങനെയൊക്കെ ചോദിക്കണമെന്ന് തോന്നി.

അല്ല, ഇനി ആ മനുഷ്യൻ അപകടത്തിൽ പെട്ട് കിടക്കുകയാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? ആരോ ഉള്ളിലിരുന്ന് ദുർബ്ബലമായ ശബ്ദത്തിൽ ചോദിച്ചു. 

മൂന്ന് പേരാണ്‌ മറുപടി പറഞ്ഞത്.
ചിലപ്പോൾ...ഞാൻ ഫോണിൽ പോലീസിനെയോ ആംബുലൻസിനെയോ വിളിച്ചേനെ...
ചിലപ്പോൾ...അടുത്ത് നിമിഷം ആ വഴി വന്ന ഏതെങ്കിലും വാഹനത്തിന്‌ നേർക്ക് കൈ നീട്ടി നിർത്തിച്ചേനെ...
ചിലപ്പോൾ...എന്തിന്‌ വെറുതെ ഇതിലൊക്കെ ഇടപെട്ട്...
ആ മൂന്നാമൻ പറഞ്ഞത് എന്റെ ശബ്ദത്തിലായിരുന്നു...

‘ങാ...ഇത് ക്ലിയയറല്ലല്ലൊ...എന്നാലും ഈ വീഡിയോ വേണം...ചിലപ്പോൾ ലാബിലുള്ളവർക്ക് എന്തെങ്കിലും കണ്ടുപിടിക്കാൻ പറ്റിയെന്ന് വരും..‘
എന്നോട് ചോദിച്ചിട്ട് പ്രയോജനമൊന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടെന്നോണം പോലീസുകാരൻ മുഖം തിരിച്ച് വിഷ്ണുവിനോട് ചോദിച്ചു,
’ഇവിടെ...അടുത്ത് വേറെ ഏതൊക്കെ കടേലാ സിസിടിവി ക്യാമറ വെച്ചിട്ടുള്ളത്? നിനക്കറിയാമോ?‘
വിഷ്ണു എന്തോ ആലോചിക്കുന്നതും മറുപടി പറയുന്നതും കണ്ടു. ഒന്നും ഞാൻ കേട്ടില്ല. എന്റെ ശ്രദ്ധ വഴിതെറ്റി പോയിരുന്നു.

ഞാൻ വീണുകിടന്ന മനുഷ്യന്റെ മുഖം ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അയാൾ കമഴ്ന്നല്ലെ കിടന്നത് പിന്നെങ്ങനെ കാണാനാവും? താടിയും മുടിയുമൊക്കെ നരച്ചിരുന്നു. അല്പം പ്രായമുള്ള മനുഷ്യൻ തന്നെ. എന്റെ താടിയും മുടിയും ഞാൻ ഡൈ ചെയ്തതാണ്‌. അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ എന്നെ കാണാനും അതു പോലെ ഉണ്ടാവുമായിരുന്നില്ലെ?
രാത്രി തിരികെ വീട്ടിലേക്ക് പോകുമ്പോൾ എന്നെയും ഒരു വണ്ടി വന്ന് ഇടിക്കാവുന്നതെ ഉള്ളൂ. ഞാൻ അത് പോലെ കിടക്കുകയും ചെയ്യുമായിരുന്നു. ആരെങ്കിലും വന്ന് ഒന്നെടുത്ത് ആശുപത്രിയിലാക്കണമെന്ന് പാതി ബോധത്തിൽ ആഗ്രഹിച്ച് കൊണ്ട്, മനസ്സിൽ ഉറക്കെ...ശബ്ദമില്ലാതെ...നിലവിളിച്ച് കൊണ്ട് കിടക്കുമായിരുന്നു..

ഒരുപക്ഷെ ഞാൻ ആ സമയത്ത് ഒന്ന് ഫോൺ ചെയ്ത് പറഞ്ഞിരുന്നെങ്കിൽ... 
അയാൾക്കും വീട്ടിൽ ആരെങ്കിലുമൊക്കെ കാത്തിരിക്കാനുണ്ടാവും. അവരിപ്പോൾ...

പോലീസുകാരനെഴുന്നേറ്റ്‌ കടയുടെ പുറത്തേക്ക് നടന്നു. പിന്നാലെ വിഷ്ണുവും. ഞാൻ തല കുനിച്ചു നിന്നു. അവൻ എന്തൊക്കെയോ പോലീസുകാരനോട് പറയുന്നുണ്ട്. പുറത്തിറങ്ങി ഏതൊക്കെയോ കടയുടെ നേർക്ക് കൈ ചൂണ്ടുന്നുണ്ട്.

ഞാൻ കസേരയിൽ തളർന്ന്, മുഖം കുനിച്ച് ഇരുന്നു. ഇന്ന് നേരത്തെ വീട്ടിലേക്ക് പോകണമെന്നായിരുന്നു തീരുമാനം. പക്ഷെ...എനിക്ക് ഇന്ന് ഒരിടത്തേക്കും പോകാൻ തോന്നുന്നില്ല. തിരികെ വീട്ടിലേക്ക് പോലും. എല്ലാം ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു. അയാളുടെ അടുത്ത് ചെന്നു നോക്കുമ്പോൾ...അയാൾ ശ്വാസമെടുക്കുന്നത് കണ്ടതല്ലെ? അതോ...വെറുതെ തോന്നിയതാണോ? ആരുമെന്നോട് അതേക്കുറിച്ച് ഒന്നും ചോദിച്ചില്ല...ഇത് വരെ..
ഇല്ല...ആ മനുഷ്യന്‌ ശ്വാസമില്ലായിരുന്നു...
എനിക്കുറപ്പാണ്‌...ശ്വാസമില്ലായിരുന്നു...
ഇല്ലായിരുന്നു...

Post a Comment

Wednesday, 22 December 2021

ക്ഷണക്കത്ത്


ആകാശത്ത്, അദൃശ്യനായ കലാകാരൻ കടുംനിറങ്ങളാൽ അമൂർത്തചിത്രങ്ങൾ വരച്ചു കൊണ്ടിരുന്ന സായാഹ്നസമയം. ഞാൻ വീടിന്റെ ഉമ്മറപ്പടിയിൽ അലസചിന്തകൾ താലോലിച്ച്, ഇരിക്കുകയായിരുന്നു. എന്റെ മനോവ്യാപാരങ്ങളെ, അതിശയമാംവിധം നിറങ്ങളാൽ പകർത്തിവെയ്ക്കാൻ പലപ്പോഴും ആ അജ്ഞാത കലാകാരന്‌ കഴിയുന്നതെങ്ങനെയെന്ന് അത്ഭുതപ്പെട്ടു. ചിന്തകളുടെ ചിലന്തിവലകളുലഞ്ഞത് ഗേറ്റിന്റെ ഓടാമ്പൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ്‌. ഇരുമ്പ് ഇരുമ്പിനോട് കലഹിക്കുന്ന ശബ്ദം. ഗേറ്റ് തുറന്ന് ഒരു യുവതി മുറ്റത്തേക്ക് വരുന്നത് കണ്ടു. പരിസരം പരിചിതമല്ലാത്തത് കൊണ്ടാവണം, ഇടംവലം തല തിരിച്ച്, വീടും പരിസരവും നോക്കി സാവധാനമാണ്‌ നടക്കുന്നത്. തോളിലൊരു തുണി സഞ്ചിയുണ്ട്. വീടിനു സമീപമെത്തിയപ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കാനായി. മെലിഞ്ഞ ശരീരം. ഉയരമുണ്ട്. നെറ്റിയിൽ ചന്ദനതൊടുകുറി. പേരിന്‌ മാത്രം ആഭരണങ്ങൾ. നടപ്പും ശരീരഭാഷയും കണ്ടാൽ, ആദ്യമായിട്ടാണിവിടെ വരുന്നതെന്നും, ആരെയോ തിരക്കി വന്നതാണെന്നും വ്യക്തം. വീട് മാറി പോയതാവാനാകും സാധ്യത. ഇനി...ഏതെങ്കിലും അകന്ന ബന്ധുവോ മറ്റോ ആവുമോ? ഞാൻ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അടുത്തേക്ക് വന്ന അവൾ ചോദിച്ചു,
‘ഗിരി...അല്ലെ?’
‘അതെ...’ 
ഞാൻ പതിയെ എഴുന്നേറ്റു. അതിവേഗം ഓർമ്മയിൽ ആ മുഖം തിരഞ്ഞു. ഇനി സ്കൂളിൽ എന്റെ കൂടെ പഠിച്ച...അതോ കോളേജിൽ...അതോ ആരെങ്കിലും എന്തെങ്കിലും ശുപാർശയ്ക്കായി...
‘എനിക്ക്...മനസ്സിലായില്ല...’
‘ഞാൻ...ഞാൻ സുധയാണ്‌’
ഏത് സുധ? ഓർമ്മയിലേക്ക് ആ ചോദ്യമെറിഞ്ഞു. എനിക്ക് രണ്ടു സുധമാരെ അറിയാം. എന്നാലാ രണ്ടു പേരുടേയും മുഖം ഇതല്ല.
‘സോറി...എനിക്ക് മനസ്സിലായില്ല...’ ശബ്ദത്തിൽ ജാള്യത മറയ്ക്കാൻ ആവുംവിധം ശ്രമിച്ചു.
‘ഞാൻ...’ അവൾ കൈയ്യിലിരുന്ന ഒരു ചെറിയ കവർ എന്റെ നേർക്ക് നീട്ടി.
വാങ്ങി നോക്കിയപ്പോൾ മനസ്സിലായി. വിവാഹക്ഷണക്കത്ത്.
അയ്യോ...ഏതോ അകന്ന ബന്ധുവാകും! അല്ലെങ്കിൽ പരിചയം മുറിഞ്ഞു പോയ പഴയ ഏതോ ഒരു സുഹൃത്ത്.
സാമാന്യമര്യാദ മറന്ന്, വീട്ടിൽ വിവാഹം ക്ഷണിക്കാൻ വന്ന ഒരു സ്ത്രീയെ പുറത്ത് നിർത്തിയത് മോശമായി പോയി.
ക്ഷമാപണം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു,
‘വരൂ...അകത്ത് വരൂ...’ ഞാൻ തിരിഞ്ഞ് വീട്ടിനുള്ളിലേക്ക് കയറി. ഒരു നിമിഷം മടിച്ച് നിന്ന ശേഷം പിന്നാലെ അവളും.
‘ഇരിക്കൂ’
മുൻവശത്തെ മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. അപ്പോഴെല്ലാം തിരക്കിട്ട് ഓർമ്മയിൽ ഞാനാ മുഖം പരതുകയായിരുന്നു. വീട്ടിലേക്ക് വന്ന ബന്ധുവിനോട് അപമര്യാദ കാട്ടിയെന്ന പേരുദോഷത്തിൽ നിന്നും ഇതാ ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു! അതൊരാശ്വാസം.
അവൾ കസേരയിൽ ഇരിക്കാതെ നിന്നതേയുള്ളൂ. 
ഞാൻ കവർ തുറന്ന് ഉള്ളിൽ നിന്നും കാർഡ് പുറത്തേക്കെടുത്തു. കാർഡിൽ എന്തായാലും പേരുകളുണ്ടാവും. ആരാണെന്ന ഒരു സൂചന...
‘സുധ വെഡ്സ് സുരേഷ്’ - നല്ല പൊരുത്തമുള്ള പേരുകൾ.
ബാക്കിയുള്ള എഴുത്തുകളിലൂടെ ഞാൻ വേഗം കണ്ണോടിച്ചു.

ഒരു പേരിൽ കാഴ്ച്ചയുടക്കി നിന്നു. സംശയം തീർക്കാനെന്നവണ്ണം ഞാനാ പേര്‌ ഒരിക്കൽ കൂടി വായിച്ചു. എന്റെ അച്ഛന്റെ പേര്‌ ഇൻഷ്യലടക്കം അതു പോലെ തന്നെ പ്രിന്റ് ചെയ്തിരിക്കുന്നു! ഇരച്ചു കയറി വന്ന കോപം നിയന്ത്രിച്ച് ഞാൻ ബാക്കിയുള്ള പേരുകളും വായിച്ചു. സ്ത്രീയുടെ പേര്‌...കേട്ടു മറന്ന ആ പേര്‌. ആ പേരുമായി കൂട്ടിക്കെട്ടിവെച്ചിരുന്ന കുറെ പഴയ ഓർമ്മകൾക്ക് വീണ്ടും ജീവൻ വെച്ചത് പോലെ തോന്നി. അവ്യക്തമായ ചില മുഖങ്ങൾ, സന്ദർഭങ്ങൾ. ഒക്കെയും എന്നോ കണ്ട, പടർന്ന് അവ്യക്തമായൊരു സ്വപ്നം പോലെ..
ഈ പേരിന്റെ ഉടമയായ സ്ത്രീയെ കണ്ടതും ഒരു സന്ധ്യക്ക് തന്നെയായിരുന്നില്ലെ?
കാലിന്റെ തള്ളവിരലുകൾ കൂട്ടിക്കെട്ടിയ അച്ഛന്റെ ജീവനറ്റ ശരീരത്തിനടുത്ത് കരഞ്ഞ് തളർന്ന് ഇരിക്കുമ്പോഴായിരുന്നു അത്. അമ്മയുടെ ശാപവാക്കുകൾ...ഉച്ചത്തിലുള്ള ശകാരങ്ങൾ...ബന്ധുക്കൾ ആ സ്ത്രീയെ പിടിച്ച് മാറ്റുന്നത്...അവരെ ഒരു ടാക്സി കാറിൽ പറഞ്ഞു വിട്ടത്... എല്ലാം ഇന്നലത്തേത് പോലെ. അന്ന്...ആ സ്ത്രീയുടെ പിന്നിൽ പാതി മറഞ്ഞ് ഒരു ചെറിയ പെൺകുട്ടി നിൽപ്പുണ്ടായിരുന്നു. പിന്നീട് എപ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോൾ ഓർത്തെടുക്കാനായി, ആ കുട്ടിയുടെ മുഖം...അതിനും മുൻപ് ഞാനെവിടെയോ വെച്ച് കണ്ടിട്ടുണ്ട്. ഒരിക്കൽ അച്ഛന്റെ കൂടെ, നടക്കാൻ പോയപ്പോഴായിരുന്നു അത്. അപ്പോഴവൾ എന്നെ നോക്കി ചിരിച്ചുവോ? ഉണ്ടാവണം. അന്ന് സന്ധ്യക്ക് അമ്മയ്ക്കൊപ്പം അവൾ വന്നത് അവളുടെ അച്ഛനെ അവസാനമായി കാണാനായിരുന്നു എന്ന് മനസ്സിലാക്കിയത് പിന്നെയും ഒരുപാട് കാലം കഴിഞ്ഞായിരുന്നു. മനസ്സിലാക്കിയത് ആരോടും ചോദിച്ച് ഉറപ്പാക്കാൻ പോയില്ല. അമ്മയോട് പോലും വെറുമൊരു സംശയം പോലെ ചോദിക്കാൻ തോന്നിയിട്ടുമില്ല.

ഞാൻ മുഖമുയർത്താതെ ഇരുന്നു. ഒന്നും തന്നെ മിണ്ടിയില്ല. അവൾ നിശ്ശബ്ദം നിശ്ചലയായി നില്ക്കുന്നത് അറിയുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണെന്റെ ശ്വാസം മന്ദഗതിയിലായത്.  മുഖമുയർത്തി നോക്കുമ്പോൾ കണ്ടു, ഭയം നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി നില്ക്കുന്നത്.
‘ഇരിക്കൂ...’ ശബ്ദം താഴ്ത്തി പറഞ്ഞു.
‘അണ്ണാ...ഞാൻ...അണ്ണന്‌ വിഷമം ആയെങ്കിൽ ഞാൻ പൊയ്ക്കോളാം. ഇനി ഇവിടെ ഒരിക്കലും വരില്ല...’ ആ ശബ്ദത്തിൽ അല്പം ഭയം കലർന്നിരുന്നത് ശ്രദ്ധിക്കാതിരിക്കാനായില്ല.
‘ഇരിക്കൂ...’
അവൾ കസേരയിൽ ഇരുന്നു.
ഞാൻ തല തിരിച്ച് ജനൽ വഴി ഗേറ്റിനരികിലേക്ക് നോക്കി. ഇവൾ ഒറ്റയ്ക്കായിരിക്കില്ല വന്നത്. ആ സ്ത്രീ...എന്റെ അമ്മയുടെ സകല സമാധാനവും തകർത്ത അവർ...അവരവിടെ ഗേറ്റിനപ്പുറം നിൽപ്പുണ്ടാവും. എന്റെയോ എന്റെ അമ്മയുടെയോ പ്രതികരണമെന്തെന്ന് അറിയാനാവാതെ ഭയന്ന്..
‘തന്റെ അമ്മ...?’ ഗേറ്റിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു.
‘അമ്മ...മരിച്ചു പോയി...മൂന്ന് വർഷമായി..’
ഞാൻ അവളുടെ നേർക്ക് നോക്കി. ഇവൾ ഇപ്പോൾ എന്തിനാവും വന്നത്? ബന്ധം സ്ഥാപിക്കാനോ? സാമ്പത്തികമായി എന്തെങ്കിലും സഹായം? അതോ...അവകാശം ചോദിച്ച്..
എന്റെ സംശയത്തോടുള്ള നോട്ടം മനസ്സിലാക്കിയത് പോലെ അവൾ പറഞ്ഞു,
‘ഇവിടെ...വരാൻ പാടില്ലെന്നെനിക്കറിയാം...പക്ഷെ...എനിക്കെന്തോ...ഇവിടെ വന്ന് അണ്ണനെ വിളിക്കണമെന്ന് തോന്നി...ഞാൻ ആരോടും...ഒന്നും പറഞ്ഞിട്ടില്ല..’
ഞാനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു.

‘ഈയിടെ...അമ്മ ഒന്ന് വീണു...കിടക്കാണ്‌...തനിക്ക്...അമ്മേ...കാണണോ?’
എന്തിനാണങ്ങനെ ചോദിച്ചതെന്ന് എനിക്കറിയില്ല. പൊടുന്നനെയുള്ള ഏതോ ഒരു ചോദനയിൽ ചോദിച്ചു പോയതാണ്‌.
അവൾ പതിയെ എഴുന്നേല്ക്കാൻ ഭാവിച്ചു. ആ മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു.
‘പേടിക്കണ്ട, വന്നോളൂ...’ അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു. ഒപ്പം അവളും.
അവൾ എന്തോ പറയാൻ ഭാവിച്ചെങ്കിലും മൗനം പാലിച്ചു നിന്നു.
ഞാൻ അകത്തെ മുറിയിലേക്ക് നടന്നു. എന്നെ പിന്തുടർന്ന് അവളും.
കർട്ടന്റെ വിരി മാറ്റി അവൾ മുറിക്കകത്തേക്ക് കാലെടുത്തു വെച്ചു.
അവിടെ ജനലിനോട് ചേർത്തിട്ട തടിക്കട്ടിലിൽ പ്രായമായ എന്റെ അമ്മ കിടപ്പുണ്ട്. ഞങ്ങളുടെ കാൽപ്പെരുമാറ്റം കേട്ട്‌ അമ്മ വാതിലിനു നേർക്ക് മുഖം തിരിച്ചു. അപരിചിതയായ ഒരു യുവതി എന്റെ പിന്നിൽ നില്ക്കുന്നത് കണ്ട്,
‘ഇത്...ആരാ മോനെ?’ എന്ന് ക്ഷീണം നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

‘അമ്മാ...ഇത് സുധ..എന്റെ ഫ്രണ്ടാ..അടുത്ത മാസം കല്ല്യാണമാണ്‌. ക്ഷണിക്കാൻ വന്നതാ’ അത്രയും സ്വാഭാവികമായി നുണ പറയാൻ കഴിഞ്ഞതിൽ എനിക്ക് തന്നെ അതിശയം തോന്നി.
അവൾ മുന്നിലേക്ക് നീങ്ങി നിന്നു.
അമ്മെ വണങ്ങും മട്ടിൽ അവൾ ചെറുതായി തല കുനിച്ചു. അമ്മ അവളെ നോക്കി ക്ഷീണം മറച്ച് വെച്ച് ചെറുതായി ചിരിച്ചു. വലതു കൈ ഉയർത്തി അവളെ അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി.
ഒരു നിമിഷം മടിച്ച ശേഷം അവൾ കട്ടിലിനരികിലേക്ക് നീങ്ങി നിന്നു. അമ്മ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കിടന്നു. അവളും അമ്മയെ ഉറ്റുനോക്കി നിന്നു.
‘വയ്യ മോളെ...അമ്മയ്ക്ക് വയ്യ...’
അവൾ മുന്നോട്ട് വന്ന് അമ്മയുടെ കൈയ്യിൽ മൃദുവായി പിടിച്ചു.
‘ഇരിക്ക്...’
അവൾ മെത്തയിൽ അമ്മയ്ക്ക് സമീപം ഇരുന്നു.
‘ഓ...മര്യാദ മറന്നു!...ഞാൻ ചായ കൊണ്ടു വരാം. താൻ അമ്മയുടെ അടുത്ത് ഇരുന്നോളൂ...ഇപ്പോ വരാം’
അവൾ ‘വേണ്ട’ എന്ന് പറയും മുൻപ് ഞാനകത്തേക്ക് പോയി.
മുറിയിൽ അവർ രണ്ടുപേരും മാത്രമായി.

അടുക്കളയിലേക്ക് നടക്കുമ്പോഴും, ചായ തയ്യാറാക്കുമ്പോഴും ഞാൻ എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. അവ്യക്തമായ ഓർമ്മകൾ... അമ്മയും അച്ഛനും തമ്മിൽ വഴക്കുണ്ടാക്കുന്നത്... എന്നെ കാണുമ്പോഴൊക്കെയും നിശ്ശബ്ദരാവുന്നത്... അമ്മ മൗനവാത്മീകത്തിൽ ഇരിക്കുന്നത്... അച്ഛൻ ഒരു വാക്കും മിണ്ടാതെ ഇറങ്ങി പോകുന്നത്... അസമയത്ത് തിരികെ വരുന്നത്... ഉറക്കമില്ലാതെ കിടക്കുന്ന എന്നെ ഉമ്മ വെയ്ക്കുന്നത്... പലതും ആ പ്രായത്തിൽ മനസ്സിലാക്കാനായില്ല. ശ്രമിച്ചിരുന്നെങ്കിൽ പോലും കഴിയുമായിരുന്നില്ല. വിട്ടുപോയ കണ്ണികളെക്കുറിച്ചും, സംശയങ്ങളുയർത്തുന്ന അസുഖകരമായ ചോദ്യങ്ങളേയും സൗകര്യപൂർവ്വം അവഗണിച്ചത് സ്വാർത്ഥത കൊണ്ടു തന്നെ. എന്തിന്‌ വെറുതെ അനാവശ്യകാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് ജീവിതം അസ്വസ്ഥത കൊണ്ട് നിറയ്ക്കണം? അതേക്കാരണത്താൽ തന്നെ അമ്മയോട് ഒരു തവണ പോലും ഒന്നും ഞാൻ ചോദിച്ചതുമില്ല. മറവിയിലാണ്ട് പോയതൊക്കെയും ഇതാ ഇപ്പോൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു..

ചായയുമായി തിരികെ മുറിയിൽ ചെന്നപ്പോഴും രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
‘താമസിച്ചു...നേരമിരുട്ടി...ഞാൻ ഇറങ്ങട്ടെ...’ ചായ കുടിച്ച ശേഷം അവൾ പറഞ്ഞു.
‘മോള്‌...ഇനിയും വരണം..’
എഴുന്നേറ്റ്‌ നിന്ന അവൾ അമ്മയുടെ കാൽ തൊട്ടു തൊഴുതു.
‘എന്താ മോളെ...’
‘ശരി അമ്മെ...ഞാൻ പോവാണ്‌’
‘പോയിട്ട് വാ...’

അവൾ മുറിക്ക് പുറത്തേക്ക് നടക്കുമ്പോൾ തിരിഞ്ഞ് നോക്കി. അമ്മ കൈ ഉയർത്തി കാണിച്ചു. അനുഗ്രഹിക്കും പോലെയോ, യാത്ര പറയും പോലെയോ..
അവൾ തല കുലുക്കി യാത്ര പറഞ്ഞു പുറത്തിറങ്ങി.
‘അണ്ണാ...അണ്ണൻ ഉറപ്പായും വരണം...’
‘വരാം’
അവൾ ഗേറ്റ് ചാരിയ ശേഷം നടന്നു പോകുന്നത്, ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു. എന്നോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണ്‌ നിറഞ്ഞിരുന്നോ? ഇല്ല...വെറും തോന്നലാവും..

രാത്രി അമ്മയ്ക്കായി കഞ്ഞി ഉണ്ടാക്കണം. അതേക്കുറിച്ച് ആലോചിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. നേരം ഇരുട്ടിയിരിക്കുന്നു. അവൾ എങ്ങനെയാവും തിരികെ പോയിരിക്കുക? ഒരു ഓട്ടോ പിടിച്ച് കൊടുക്കാമായിരുന്നു...

ഞാൻ ചായ തയ്യാറാക്കുന്ന നേരം അമ്മയുമായി അവൾ എന്തായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്? ചായ എടുക്കാം എന്ന് പറയാൻ തോന്നിയത് അബദ്ധം...അല്ല, ഒരു ചായ സ്വന്തം കൈ കൊണ്ട് തയ്യാറാക്കി കൊടുക്കാനായത് നന്നായി. അവൾ എത്ര നന്നായിട്ടാണ്‌, എന്റെ സുഹൃത്ത് എന്ന ഭാവത്തിൽ അമ്മയോട് സംസാരിച്ചത്! നന്നായി. അല്ലെങ്കിൽ അമ്മയുടെ സ്ഥിതി കൂടുതൽ മോശമായേനെ. മാനസികസംഘർഷം താങ്ങാൻ കഴിയുന്ന പ്രായം അല്ലല്ലോ. സുധ...ആ മുഖത്ത് എവിടെയോക്കെയോ അച്ഛന്റെ ഏതൊക്കെയോ അംശങ്ങൾ ഉണ്ടായിരുന്നു.

രാത്രി അമ്മയ്ക്ക് കഞ്ഞി കോരി കൊടുക്കുകയായിരുന്നു. അമ്മ പതിവിലും സന്തോഷത്തിലാണെന്ന്‌ ഞാൻ കണ്ടു. ആരെങ്കിലുമൊരാൾ വീട്ടിൽ കാണാൻ വന്നിട്ടെത്ര നാളായി? ഒരാളോട് അല്പസമയം സംസാരിക്കാൻ കഴിഞ്ഞതിന്റെ  സന്തോഷമാണ്‌ അമ്മയുടെ മുഖം നിറയെ.
‘മോനെ...നീ ആ കുട്ടീടെ കല്ല്യാണത്തിന്‌ പോവില്ലെ?’
‘ഉം...’
‘പോകണം...’
കുറച്ച് നേരം എന്തോ ആലോചിച്ച് ഇരുന്ന ശേഷം അമ്മ മുകളിലേക്ക് നോക്കി ആത്മഗതം കണക്കെ പറഞ്ഞു തുടങ്ങി.
‘നന്നായി...ആ കുട്ടി വന്നത് നന്നായി. എനിക്ക്...കാണണമെന്നുണ്ടായിരുന്നു...’
ഞാൻ പാത്രത്തിലേക്ക് തന്നെ നോക്കി സ്പൂൺ കൊണ്ടിളക്കിക്കൊണ്ടിരുന്നു.
അമ്മ തുടർന്നു,
‘പാവം...അല്ലെങ്കിൽ തന്നെ...അവളെന്ത് തെറ്റാ ചെയ്തത്?’
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ എന്തൊക്കെയോ പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണെന്ന് തോന്നി.

വീണ്ടും സ്പൂൺ ചുണ്ടോട് ചേർത്തപ്പോൾ, മതി എന്ന മട്ടിൽ കൈ ഉയർത്തി ശേഷം അമ്മ ചുണ്ടുകൾ തുടച്ചു. എന്നിട്ട് ഉറങ്ങാൻ തയ്യാറെടുക്കും പോലെ കണ്ണുകളടച്ചു. ഞാനൊരു നിമിഷം അമ്മയെ നോക്കി ഇരുന്ന ശേഷം എഴുന്നേറ്റു. മുറിക്ക് പുറത്തേക്ക് നടക്കും മുൻപ് ഒരു വട്ടം തിരിഞ്ഞു നോക്കുമ്പോൾ കണ്ടു, അമ്മയുടെ ചുണ്ടിൽ ചെറിയൊരു ചിരി തങ്ങി നില്ക്കുന്നത്! ഇന്ന് അമ്മ സമാധാനമായി ഉറങ്ങും. ഉറപ്പ്. എന്തെന്നറിയില്ല, എനിക്കിന്ന്...ഉറങ്ങാനാവുമെന്ന് തോന്നുന്നില്ല. അതേക്കുറിച്ചോർത്ത് കൊണ്ട് ഞാൻ മുറിക്ക് പുറത്തേക്ക് നടന്നു.

Post a Comment

Monday, 19 October 2020

മനുഷ്യനാണത്രേ...


ചപ്രു - അങ്ങനെയായിരുന്നു ഞങ്ങളെല്ലാം അവനെ വിളിച്ചിരുന്നത്. സത്യത്തിൽ അതല്ല അവന്റെ ശരിക്കുള്ള പേര്‌. എന്നാൽ അതല്ലെന്നും പറയാൻ പറ്റില്ല. ചപ്രത്തലയനായ അവനെ ഞങ്ങൾ, സുഹൃത്തുക്കളെല്ലാമിട്ട ഓമനപ്പേരാണ്‌ ചപ്രു. ലോകത്തിൽ എല്ലാത്തിനോടും പ്രതിഷേധം പ്രകടിപ്പിക്കാനെന്നമട്ടിൽ അവന്റെ മുടി മുള്ളൻപന്നിയുടേത് പോലെ സദാ കൂർത്തു നിന്നിരുന്നു. പ്രതിഷേധത്തിന്‌ ഒരു ചിഹ്നമുണ്ടാവുകയാണെങ്കിൽ അതിനേറ്റവും യോഗ്യത മുള്ളൻപന്നിക്ക് തന്നെയാണ്‌. ഒരു സംശയവുമില്ല. ചപ്രു രൂപം കൊണ്ടു തന്നെ വ്യത്യസ്തനായിരുന്നു. അല്പം പതിഞ്ഞ മൂക്കും, മുള്ളൻപന്നിമുടിയും, ചുളിഞ്ഞ പുരികവുമൊക്കെയായി അവന്‌ ഒരു പ്രതിനായകന്റെ രൂപമായിരുന്നു ഉണ്ടായിരുന്നത്. ജന്മനാ കിട്ടിയത് അവൻ വെറുതെ പാഴാക്കി കളഞ്ഞതുമില്ല. നല്ലോണം മുതലാക്കിയിരുന്നു. ഒന്നിനേം പേടിയില്ലാത്ത, ആരേം വകവെയ്ക്കാത്ത പ്രകൃതം. അതായിരുന്നു അവൻ. സ്കൂളിൽ അവൻ കുരുത്തക്കേടുകൾ കാട്ടുമ്പോൾ, അടിക്കുന്ന മാഷിനെ കൂർത്തനോട്ടം കൊണ്ടവൻ കുത്തിക്കീറുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. അരിശം തീർക്കാൻ മൂന്ന് അടി എന്ന പരിധി വിട്ട് മാഷ്‌ അവനെ ഏഴും എട്ടും തവണ ചൂരൽ കൊണ്ട് പ്രഹരിക്കുന്നതും കണ്ടിട്ടുണ്ട്. വേറെ ഏതു കുട്ടിയാണെങ്കിലും മൂന്നാമത്തെ അടിയിൽ കരഞ്ഞു തുടങ്ങിയിരിക്കും. എന്നാൽ ചപ്രു അതിനെയൊക്കെ അതിജീവിച്ച് ഏട്ടാമത്തെ അടിയിലും ഒരു പുളച്ചിലും കാണിക്കാതെ മാഷിനെ കണ്ണു കൊണ്ട് കൊരുത്ത് ഉത്തരത്തിൽ പൊക്കിപ്പിടിച്ച് നില്ക്കും. 

അവൻ ഒരു സാധാരണക്കാരനായിരുന്നില്ല എന്നു സ്ഥാപിക്കാൻ ഇനിയുമുണ്ട് എന്റെ പക്കൽ കഥകൾ. സ്കൂളിനടുത്തുള്ള കുളത്തിലെ മീനുകൾ, അവനൊരു പ്രത്യേക ഈണത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അവന്റെയടുത്തേക്ക് നീന്തി വരുമായിരുന്നു! ചുണ്ടുകൾക്കിടയിൽ നാവ് വളച്ചു വെച്ചാണ്‌ അവനാ ശബ്ദം സൃഷ്ടിക്കുക. അവനോടതൊന്ന് പഠിപ്പിച്ചുതരാൻ ഞാനടക്കം പലരും കെഞ്ചി പിന്നാലെ നടന്നിട്ടുണ്ട്, നാരങ്ങാമിഠായി കൊടുത്ത് പ്രലോഭിപ്പിച്ചിട്ടുണ്ട്, ഉച്ചക്ക് കഴിക്കാൻ തന്നു വിടുന്ന പുഴുങ്ങിയ മുട്ട സമ്മാനിച്ചിട്ടു പോലുമുണ്ട്. എന്നാൽ അവനെ പോലെ ആ ശബ്ദം പുറപ്പെടുവിക്കാൻ ആർക്കുമായില്ല. ഞങ്ങൾ ശബ്ദമുണ്ടാക്കാൻ കഷ്ടപ്പെടുമ്പോൾ, ‘ഇതൊന്നും നിനക്കൊന്നും പറ്റില്ലെടാ’ എന്ന പുച്ഛഭാവത്തിൽ അവൻ ഞങ്ങളെ നോക്കി ഇരിക്കും. മീനുകൾ ഞങ്ങളുടെ കാലടിശബ്ദം കേട്ടാൽ തന്നെ ഓടിയൊളിക്കും എന്ന സ്ഥിതിയായി. ശബ്ദം കേട്ട് ചെവി പൊത്തിക്കൊണ്ട് നീന്തിമറയുന്ന മീനുകളെ ഞങ്ങൾ സങ്കൽപ്പിച്ചു.
‘മീനുകൾക്കൊന്നും ചെവിയില്ലെടാ’
ചപ്രു ഞങ്ങളെ പുച്ഛഭാവത്തിൽ തിരുത്തി. ഇതൊക്കെ അവന്‌ എങ്ങനെ അറിയാമെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. പുസ്തകത്തിലെ ഒരു വരി പോലും അവൻ ഓർത്തുവെയ്ക്കുന്നത് കണ്ടിട്ടില്ല. ക്ലാസ്സിൽ കവിത ചൊല്ലാൻ പറഞ്ഞാൽ അവൻ ആദ്യത്തെ വരി പറഞ്ഞിട്ട് മുകളിലേക്ക് കണ്ണും തുറന്ന് പിടിച്ച്, വായും പൊളിച്ച് നില്ക്കും. എന്നാൽ സിനിമാപ്പാട്ടുകളുടെ വരികൾ അവന്‌ ഹൃദയസ്ഥമായിരുന്നു!
‘പഠിക്കാനുള്ള പദ്യം സിനിമേല്‌ ചേർത്താലെന്താ?’
‘സിനിമാ പാട്ട് പഠിച്ചാലെന്താ കൊഴപ്പം?’
ഈ മാതിരി ചോദ്യങ്ങൾ ചോദിക്കാൻ ചപ്രൂനു മാത്രേ പറ്റൂ!

ഒരിക്കൽ അവനൊരു പാമ്പിനേം പിടിച്ചോണ്ട് എന്റെ വീട്ടിലേക്ക് വന്നു! അമ്മ അവനെ ഓടിച്ചു വിട്ടു. ഞങ്ങളൊക്കെ ബഹളം വെച്ചോണ്ട് അവന്റെ പിന്നാലെ ഓടി. 
‘നീ തൊട്ട് നോക്ക്. ഇത് കടിക്കൂല്ല’
അന്നാണാദ്യമായും അവസാനമായും ഞാനൊരു പാമ്പിനെ തൊടുന്നത്. മെഴുമെഴാന്ന്...അതിന്റെ വാല്‌ എന്റെ ഉള്ളംകൈയ്യിൽ കിടന്നിഴഞ്ഞു. ജീവന്റെ തുണ്ട് കൈയ്യിലിരുന്ന് ഇഴഞ്ഞപ്പോൾ എന്റെ ആറാമിന്ദ്രിയം തുറന്നു പോവുമോ എന്ന് സംശയിച്ചു. പക്ഷെ അങ്ങനെ ഒരപകടവും സംഭവിച്ചില്ല. അവൻ ഒറ്റൊരുത്തൻ കാരണമാണ്‌ നാനാവിധ ജീവികളെ തൊടാനുള്ള ഭാഗ്യം ചുറ്റുവട്ടത്തുള്ള പിള്ളേർക്കൊക്കെ കിട്ടിയത്. പട്ടി, പൂച്ച, എലി, തവള, അട്ട, പല്ലി, പാറ്റ, ഓന്ത്, പുഴു, ആട്, പ്രാവ്, മൈന, കുയില്‌, കാക്കക്കുഞ്ഞ്, അണ്ണാൻ, ആമ, കുളക്കോഴി അങ്ങനെ ചുറ്റുവട്ടത്ത് കാണുന്നതിനെയൊക്കെ തൊട്ടു. മീനുകളുടെ എണ്ണം അതിലും കൂടുതൽ വരും. തൊട്ടതിന്റെയൊക്കെ ഒരു പട്ടിക തയ്യാറാക്കിയാൽ ഏതാണ്ട് എല്ലാത്തിനും നേർക്ക് അവന്റെ പേര്‌ കടപ്പാടായി എഴുതി വെയ്ക്കേണ്ടി വരും. പഴുതാര, തേള്‌ തുടങ്ങിയ ‘ഭീകര’ ജീവികളെ വരെ തൊട്ടിട്ടുണ്ട് എന്ന് എനിക്ക് അഭിമാനപൂർവ്വം അവകാശപ്പെടാനാവും.

ചപ്രൂനെ കുറിച്ചോർക്കുമ്പോൾ പിന്നെ കാണുന്നത് സമരം എന്നും പറഞ്ഞ് സ്കൂളിൽ ഒരു കൊടിയും പിടിച്ച് ഒരു ചെറിയ സംഘത്തിനു മുന്നിൽ അവൻ നടക്കുന്നതാണ്‌. അവന്റെ മുള്ളൻപന്നിമുടിയുടെ കൂർപ്പ് കുറച്ച് കൂടി കൂർത്തിരുന്നു അക്കാലത്ത്. അവന്റെ ശബ്ദം കനത്തിരുന്നു. അവന്റെ ധീരശബ്ദം സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടാവണം. ഊർജ്ജം നശിപ്പിക്കാനാവില്ല എന്നല്ലെ പഠിച്ചത്? അവന്റെ കൈയ്യിലിരുന്ന കൊടിയുടെ നിറം ഇപ്പോഴുമോർമ്മയുണ്ട്. 
‘നീ ഏതു പാർട്ടിയാടാ?’
പ്രധാനധ്യാപകൻ ചൂരൽത്തുമ്പ് വിറപ്പിച്ച് കൊണ്ട് അലറിയ ശബ്ദം ഇപ്പോഴുമവിടെ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവും.
‘എനിക്കൊരു പാർട്ടിയുമില്ല’ അവനും അന്ന് തിരിച്ചതുപോലെ തന്നെ അലറി.
അതു സത്യമായിരുന്നു. ഏതോ സിനിമാപോസ്റ്ററിൽ കണ്ടതു പോലെ ഒരു കൊടി ഉണ്ടാക്കിയെടുത്തതായിരുന്നു അവൻ. സമരം ചെയ്യണമെങ്കിൽ കൊടി വേണമെന്ന് എങ്ങനെയോ അവൻ ധരിച്ചു പോയി. അന്ന് കല്ലേറുണ്ടായി, സ്കൂളിലെ മണി കെട്ടിയ ചരട്‌ ആരോ പൊട്ടിച്ചു, പെമ്പിള്ളേര്‌ കരഞ്ഞും നിലവിളിച്ചും ചിതറിയോടി. അതിന്റെയൊക്കെ ഇടയിൽ അക്ഷോഭ്യനായി, ഏതോ ടാബ്ലോ കഥാപാത്രം പോലെ ചപ്രു സ്കൂൾഗ്രൗണ്ടിന്റെ ഒത്തനടുവിൽ കൊടിയും കുത്തി തലയുയർത്തി നിന്നു.
എന്തായിരുന്നു സമരത്തിനു കാരണം? 
മർദ്ദനം!
മൂന്നടി അടിക്കുന്ന അധ്യാപകനു പറ്റിയ ഒരു കൈപ്പിഴ. ദുഷ്ടന്റെ മൂന്നാമത്തെ അടിയിൽ ഒരു പെങ്കൊച്ചിന്റെ കാല്‌ പൊട്ടി ചോര വന്നു. ദുഷ്ടനെ പുറത്താക്കണം. അല്ലെങ്കിൽ സമരം ശക്തമാക്കും എന്നായി ചപ്രു. പിന്നെ ദിവസങ്ങൾക്കകം എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപ് ഏതോ ചില കൂട്ടർ വന്നു. അവരും കൊടിയും കൊണ്ടാ വന്നത്. സമരം വിജയമായി. ചപ്രു നേതാവും. എല്ലാം കണ്ണടച്ചു തുറക്കുന്ന നേരത്ത്. 
‘നീ ഒരു ഭയങ്കര സംഭവാടാ’ എന്ന മട്ടിൽ ഞങ്ങളെല്ലാം അവനെ നോക്കി.
‘അതൊക്കെ നീയൊക്കെ പറയാതെ തന്നെ എനിക്കറിയാം’ എന്ന മട്ടിൽ ചപ്രു ഞങ്ങളെ തിരിച്ചും.

പ്രകടനവും പ്രതിഷേധവും പരാതിയുമൊക്കെയായി അവൻ നെഞ്ചു വിരിച്ചു നടന്നു. നല്ല മസിലുണ്ടായിരുന്നു അവന്‌. ‘കപ്പ കഴിച്ചാൽ മതിയെടാ’ - മസിലു വരാൻ അവൻ പറഞ്ഞു തന്നതാണ്‌. ശരിയായിരിക്കണം. കപ്പേം ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവൻ കഴിക്കണ കണ്ടാൽ കൊതിയാവും. ‘എടുത്തു കഴിയെടാ’ അവൻ പാത്രം ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിക്കും. മസിലു വരാൻ ഞങ്ങളും ഒന്ന് രണ്ടു കഷ്ണങ്ങൾ കഴിക്കും. പക്ഷെ അവന്റേതു പോലെ മസിലു വന്നില്ല. അന്നത്തെ സമരത്തിൽ അവൻ ജയിച്ചെങ്കിലും പരീക്ഷകൾ അവനോട് പ്രതികാരം ചെയ്തു. ചുവന്ന മഷി കൊണ്ട് അവന്റെ പേര്‌ നീക്കം ചെയ്യപ്പെട്ടു. ഞങ്ങൾ കോളേജുകളിൽ ചേർന്നപ്പോൾ അവൻ വെള്ളത്തിൽ വീണ എണ്ണ പോലെ ഒരിടത്തും തൊടാതെ പൊങ്ങിക്കിടന്നു.

സകലതിനോടും പ്രതിഷേധിച്ച്, പ്രതിരോധം തീർത്ത് അവൻ ജീവിതം തുടർന്നു. ഞങ്ങൾ വലിയ കോളേജ് പുസ്തകങ്ങൾ ചുമന്നപ്പോൾ അവൻ കോടാലിയും, പിക്കാസും, മൺവെട്ടിയും, മണ്ണു നിറച്ച കുട്ടയുമൊക്കെ ചുമന്നു. 
‘നിനക്ക് പഠിക്കണ്ടേടാ?’
‘നീയൊക്കെ പഠിക്കയല്ലെ?... എല്ലാരും കൂടെ പഠിച്ചിട്ട് എന്തു ചെയ്യാനാ?’
അതു പറയുമ്പോൾ അവൻ മീശ കൂർപ്പിച്ചു. ഞങ്ങളുടേത് അണ്ണാൻ വാലിൻതുമ്പത്തെ രോമം പോലെ നേർത്തിരുന്നപ്പോൾ അവന്റേത് നല്ല പിരിച്ചകയറിന്റെ ബലമുള്ളതായിരുന്നു. അവന്റെ മീശരോമങ്ങൾ അവന്റെ തലമുടിയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച പോലെ തെറിച്ചു നിന്നിരുന്നു. അവൻ മീശ കൊണ്ടും ലോകത്തെ പ്രതിരോധിക്കുകയാണെന്നു തോന്നി.

പ്രതിരോധത്തിന്റെ ശക്തി കൊണ്ടോ, ആരേയും കൂസാത്തത് കൊണ്ടോ, ആർക്കും ഒന്നും അടിയറ വെയ്ക്കാൻ തയ്യാറാകാത്തത് കൊണ്ടോ, അവൻ പെണ്ണു കെട്ടിയില്ല. ഇടയ്ക്കിടെ അവൻ ചില ജാഥകൾക്ക് പോവും. അടിപിടി ഉണ്ടാക്കും. അടിപിടി അവനു വേണ്ടി ഉണ്ടാവുന്നതാണോ, അവൻ അടിപിടിക്ക് വേണ്ടി ഉണ്ടായതാണോ എന്ന സംശയം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. മെരുങ്ങാൻ തയ്യാറാകാത്തത് കൊണ്ടാവും അവൻ ഒരു പാർട്ടിയിലും ചേർന്നില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അവൻ കൊടിപിടിക്കുന്നതും, ജാഥകൾക്ക് പോവുന്നതുമൊക്കെ നിർത്തി സ്വതന്ത്രനായി നടന്നു. എന്റെ കഴുത്തിൽ അപ്പോഴേക്കും നെഞ്ചിടിപ്പ് എണ്ണുന്ന കുഴൽ കയറി കഴിഞ്ഞിരുന്നു. ഔദ്യോഗിക ആഭരണം. അഭിമാനത്തോടെ ഞാൻ അതണിഞ്ഞു നടന്നു.
‘കൊള്ളാം. സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’ ചപ്രു എന്റെ തോളിൽ തട്ടി പറഞ്ഞു.
‘നീ ഈ ബീഡിവലി ഒന്ന് കുറയ്ക്ക്’ പറയാൻ അർഹത പുതുതായി ലഭിച്ചവന്റെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു.
‘ഉം...’ അമർത്തി മൂളി അവൻ എന്നെ നോക്കി ചിരിച്ചു. സ്കൂളിൽ വെച്ച് അപൂർവ്വമായി അവൻ ചിരിക്കുമായിരുന്നു. അതേ ചിരി ആയിരുന്നു അത്. ഒരളവുകോലും കൊണ്ടും അളന്നെടുക്കാനാവാത്ത ചിരി. അന്നൊരു കാര്യം ശ്രദ്ധിച്ചു, അവൻ വലിച്ചിരുന്ന ബീഡിപ്പുകയുടെ മണത്തേക്കാൾ എന്റെ മൂക്കിലേക്ക് കയറി വന്നത് അവന്റെ മേത്തേന്ന് ഉയർന്ന മണ്ണ്‌ മണമായിരുന്നു.

ചപ്രു പിന്നേം വളർന്നു. ഞങ്ങൾക്കൊപ്പം. കാലത്തിനൊപ്പം. മനുഷ്യന്റെ വളർച്ച മരണം വരെ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ചിലർ മനസ്സ് കൊണ്ട്, ചിലർ ശരീരം കൊണ്ട്. പക്ഷെ എന്തായാലും വളർച്ച നിരന്തരമായി സംഭവിക്കുന്നുണ്ട്. സത്യം.

ഞാൻ പെണ്ണു കെട്ടി. പതിവുപോലെ പെണ്ണു കെട്ടിച്ചു എന്നു പറയാം. ‘എനിക്ക് ഭോഗിക്കാൻ ഒരു പെണ്ണു വേണം’ എന്നു പച്ചക്ക് പറയാൻ പറ്റില്ലല്ലോ! പക്ഷെ എന്റെ നിവൃത്തികേട് മനസ്സിലാക്കി വീട്ടുകാരെനിക്ക് ഒരു പെണ്ണിനെ പിടിച്ചു തന്നു. ഞാൻ ഭോഗിച്ചു, പിന്നെ പ്രേമിച്ചു, പിന്നെ സ്നേഹിച്ചു. കുട്ടികളുണ്ടായി. അവരെ കൊഞ്ചിച്ചു, ലാളിച്ചു, സ്നേഹിച്ചു. ഒരോ ഘട്ടത്തിലും തോന്നി ‘ഇതാണ്‌ ജീവിതം’ എന്ന്. പിന്നീട് തോന്നി, ‘ഇത്രയുമേ ഉള്ളൂ ജീവിതം’ എന്ന്. ഇടയ്ക്കിടെ ഞാൻ ചപ്രുവിനെ കുറിച്ചും ഓർത്തു. അവൻ പെണ്ണു കെട്ടിയില്ലല്ലോ. അവനു ഈ സുഖമൊന്നും അറിയണ്ടേ? അവനു പെണ്ണിന്റെ ശരീരം പകരുന്ന ചൂടറിയണ്ടേ? കുഞ്ഞുങ്ങൾ പരുക്കൻ കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി അനുഭവിക്കണ്ടേ? ‘ഇതാണ്‌ ജീവിതം’ എന്ന് അവൻ എപ്പോഴെങ്കിലും പറഞ്ഞിരിക്കുമോ?

ചപ്രു എല്ലാം ചെയ്യുമായിരുന്നു. എല്ലാ പണിയും. എന്തും. കുളത്തില്‌ വീണു മരിച്ച പെൺകുട്ടിയുടെ ജഡം മുങ്ങിയെടുത്തത് ചപ്രു ആയിരുന്നു. കുഞ്ഞിയമ്മയുടെ പശു ചത്തപ്പോൾ അതിനെ കുഴിച്ചിട്ടത് ചപ്രു ആയിരുന്നു. പ്രഭാകരേട്ടന്റെ മകൻ സുജിത്തിനെ പാമ്പു കടിച്ചപ്പോൾ തോളത്തിട്ട് ഓടിയതും ചപ്രു. എവിടേയും ചപ്രു. എല്ലായിടത്തും ചപ്രു. ദൈവത്തിനെ പോലെ! പക്ഷെ നേരിൽ കാണാമെന്നു മാത്രം. അവന്റെ വിയർപ്പ്പാട പിടിച്ച മേത്ത് തൊട്ടു നോക്കാം. അവന്റെ അടുത്ത് നില്ക്കുമ്പോൾ മണ്ണ്‌ മണക്കും. ചിലപ്പോൾ അതാവണം ദൈവത്തിന്റെ മണം.

വർഷങ്ങൾ പിന്നെയും മുൻപോട്ട് പോയി. ചപ്രു വലിച്ചിരുന്ന കൈവണ്ടി പോലെ തന്നെ. ഇടയ്ക്ക് കയറ്റം കയറിയും, ഇടയ്ക്ക് ഇറക്കമിറങ്ങിയും എന്റെ ജീവിതവും മുന്നോട്ട് പോയി. ആയിടയ്ക്കാണ്‌ പള്ളിക്കര ഔസേപ്പിന്റെ വീട്ടിൽ മരണം നടന്നത്. അവിടെ പണിക്ക് നില്ക്കണ ഒരു വേലക്കാരി കൊച്ച്, ഒരു തമിഴത്തി പെണ്ണ്‌, കണ്ണും തുറിച്ച്, നാവും കടിച്ചു പിടിച്ച്, മേല്‌ മുഴുവൻ മാന്തിപ്പൊളിച്ച് പേരമരത്തിൽ തൂങ്ങിയാടുന്നത് എല്ലാരും കണ്ടത്. ആ കാഴ്ച്ച ഭീകരമായിരുന്നു. പോലീസും വന്നു, പോലീസ് പട്ടിയും വന്നു. പെങ്കൊച്ചിന്റെ അമ്മ വന്ന് മൂടിയിട്ട മൃതശരീരം നോക്കി വലിയ വായിൽ കരഞ്ഞു നിലവിളിച്ചു. ആ നിലവിളി ഇപ്പോഴും ആ പേരമരത്തിൽ തൂങ്ങി നിൽപ്പുണ്ടാവും. ചപ്രു ഔസേപ്പിന്റെ വീട്ടിൽ തെങ്ങിനു തടമെടുക്കാനും, ഇളിച്ച മോന്തയുള്ള കറുത്ത കാറ്‌ കഴുകാനും പോകാറുണ്ടായിരുന്നു. പെങ്കൊച്ച് പേരമരത്തിൽ കേറി പോവുന്നതിനു തലേന്നും ചപ്രു അവളെ കണ്ടതാ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പോലീസിന്റെ വരവ് നിന്നു. തമിഴ് പെണ്ണിന്റെ അമ്മയെ പിന്നീട് അവിടെങ്ങും കാണുകയുണ്ടായില്ല. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒരു വെളുപ്പാൻകാലത്ത്, ഇളിച്ച മോന്തയുള്ള കാറിന്റെ അകത്ത് ഔസേപ്പ് മുറിഞ്ഞ കഴുത്തുമായി കിടന്നു. ചപ്രു നേരിട്ടാണ്‌ സ്റ്റേഷനിൽ പോയത്. എന്താ, എങ്ങനെയാ എന്നൊക്കെ അവനെ അറിയാവൂ. ഞാൻ കോയമ്പത്തൂര്‌ പോയി വന്നപ്പൊഴേക്കും ഒക്കെ കഴിഞ്ഞു. എന്റെ ഭാര്യ, ‘ചപ്രു ഇങ്ങനെ ചെയ്യൂന്ന് വിചാരിച്ചതേയില്ല’ എന്നു പറഞ്ഞു. ‘പിന്നെ എങ്ങനെ ചെയ്യൂന്നാ വിചാരിച്ചത്?’ എനിക്ക് അങ്ങനെ തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. 

കാലം പിന്നേം ഉരുണ്ടു, എന്റെ മാരുതി കാറ്‌ പോകുന്നത് പോലെ. നാട്‌ നിറയെ കടകളായി. വഴികളായ വഴികളൊക്കെ ടാറിട്ടു പുതപ്പിച്ചു. ഔസേപ്പിന്റെ മകന്റെ രണ്ട് ബസ്സുകൾ ടാറിട്ട റോഡുകളിൽ കൂടി തേരാപാരാ ഓടി. ഗ്രാമം മേക്കപ്പിട്ട് നഗരമാവാൻ കിണഞ്ഞ് ശ്രമിച്ചു. പരിഷ്ക്കാരിപെണ്ണുങ്ങൾ പുരികത്തിലെ രോമം പറിച്ചു കളയുന്ന നിസ്സാരതയോടെ, വഴിവക്കിൽ നിന്ന മരങ്ങളൊക്കെ തണലു വേണ്ടാത്ത മനുഷ്യർ വെട്ടി മാറ്റി. ചായക്കടകൾ മോർഫ് ചെയ്ത പോലെ വലിയ ബേക്കറികളും, ഷോപ്പുകളുമൊക്കെയായി. സോഡാ വെള്ളത്തിനും നാരങ്ങാ വെള്ളത്തിനും പകരം കറുപ്പും, ചുവപ്പും, മഞ്ഞയും നിറത്തിലുള്ള വെള്ളം കുപ്പികളിൽ നിറച്ചത് മനുഷ്യര്‌ വാങ്ങി കുടിച്ചു. പഴയ നാരങ്ങാ മിഠായി ഒളിവിൽ പോയി. പകരം തിളങ്ങുന്ന ഉടുപ്പിട്ട മിഠായികൾ പെട്ടികളിൽ ഞെളിഞ്ഞിരുന്നു. തലമുടി മുകളിലേക്ക് ചീകി വെച്ച പിള്ളേർ ആ മിഠായികൾ വാങ്ങി അതിന്റെ ഉടുപ്പൂരിയെറിഞ്ഞ് നുണഞ്ഞാസ്വദിച്ചു. വഴി മുഴുക്കേയും വിവിധ നിറത്തിലുള്ള മിഠായിത്തോലുകൾ പറന്നു നടന്നു. കിണറായ കിണറൊക്കെ ഭൂമിക്കടിയിലേക്ക് ഇറങ്ങി പോയി. മനുഷ്യര്‌ തന്നെ മണ്ണിട്ട്‌ മൂടി അതൊക്കെ ഒളിപ്പിച്ചു കളഞ്ഞു എന്നു വേണം പറയാൻ. പകരം നീണ്ടകുഴലുകൾ ഭൂമിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി ഒരു സ്ട്രായിലൂടെന്ന പോലെ വെള്ളം വലിച്ചെടുത്തു. വാഹനങ്ങൾ പുക ചുമച്ചു തുപ്പി. താമസിയാതെ ഞങ്ങളും ചുമച്ചു തുടങ്ങി. എനിക്ക് അതു കൊണ്ടും ഗുണമേ ഉണ്ടായുള്ളൂ. ഒരുപാട് രോഗികൾ! മരുന്നിനു കുറിക്കുമ്പോൾ ഞാൻ ചപ്രു പറഞ്ഞതോർത്തു ‘സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’. ഒരോ തവണയും, ചോദിച്ചും ചോദിക്കാതെയും കാശ്‌ വാങ്ങുമ്പോൾ ചപ്രുവിന്റെ ശബ്ദം എന്റെ ഉള്ളിൽ കിടന്ന് നിലവിളിച്ചു. കുറെനാൾ കഴിഞ്ഞപ്പോൾ ആ നിലവിളി ശബ്ദം നിലച്ചു. ഞാൻ ഒരു കാറ്‌ കൂടി വാങ്ങി. ഒരു കാറ്‌ കൊണ്ട് മാത്രം എനിക്ക് സമയത്തിനൊപ്പം സഞ്ചരിക്കാനാവില്ല എന്ന് തോന്നിയത് കൊണ്ടാണ്‌.

എന്റെ ക്ലിനിക്കിൽ വരുന്ന പുതിയ പിള്ളേരുടെ മുടി ഞാൻ ശ്രദ്ധിക്കാറുണ്ട്. മുകളിലേക്ക് ചകിരിനാര്‌ പോലെ ഇരിക്കുന്ന മുടി. പക്ഷെ ചപ്രുവിന്റെ മുടിയുടെ കൂർപ്പൊന്നും ആ പിള്ളേരുടെ മുടിക്കുണ്ടായിരുന്നില്ല. പിള്ളേരുടെ വിരൽനഖങ്ങൾ ഞാൻ ശ്രദ്ധിച്ചു. മണ്ണു തൊടാത്ത, മൃദുവായ വിരലുകൾ. എന്റെ വിരലുകളും മൃദുവായി കഴിഞ്ഞിരുന്നു. വിടർത്തി വെച്ച കൈക്കുള്ളിൽ കിടന്നു പുളയുന്ന പാമ്പിന്റെ വാല്‌ ഇടയ്ക്കിടെ ഞാനോർത്തു കൊണ്ടിരുന്നു. അത്രയും ജീവനുള്ളത് ഞാൻ സ്പർശിച്ചിട്ടെത്ര നാളായിട്ടുണ്ടാവും? ചപ്രുവിനെ അപ്പോഴോക്കെ ഓർത്തു. അവനെവിടെയായിരിക്കും? എന്തു ചെയ്യുവായിരിക്കും? ജയിലിൽ അവനു കപ്പ കഴിക്കാൻ കിട്ടുന്നുണ്ടാവില്ല. അവിടെ ഇപ്പോൾ ചിക്കനും ചപ്പാത്തിയൊക്കെയാണെന്നു കേട്ടു. അവന്റെ മസിലുകൾ ചുരുങ്ങി പോയിട്ടുണ്ടാവും. എനിക്കതോർത്തപ്പോൾ നല്ല വിഷമം തോന്നി.

ചില ദിവസങ്ങളിൽ പത്രം വായിക്കുന്ന സമയത്ത് മുറ്റത്ത് ഒരു മൈന വന്നിരിക്കും. ഒരൊറ്റ മൈന. ആരുമായും കൂട്ട് കൂടാത്ത ഒരു മൈന. മിക്ക നേരങ്ങളിലും മുറ്റത്ത് വന്നിരിക്കുന്നത് കാക്കകളാണ്‌. ഇവിടം മുഴുവൻ കാക്കകൾ മാത്രമാണല്ലോ എന്നപ്പോഴോക്കെ ഓർക്കും. പ്രാവും, മൈനയും, മാടത്തയും, കുയിലുമൊക്കെ എവിടെ പോയി? കാക്കകൾ കൊത്തിയോടിച്ചതാവുമോ? പണ്ട് ചപ്രുവിന്റെ കൈയ്യിലിരുന്ന പ്രാവിന്റെ മുതുകിൽ തടവിയത് ഓർത്തു. എന്തൊരു മിനുസമായിരുന്നതിന്‌! ഒരു ദിവസം ചപ്രു ഈ ഗേറ്റും തുറന്നു വരും. അവനു ഞാൻ ആ ദിവസം കപ്പ പുഴുങ്ങി കൊടുക്കും. അവനതാണല്ലോ ഇഷ്ടം. ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവനോടൊപ്പമിരുന്നു കഴിക്കും. അങ്ങനെ ചില ചെറിയ ചെറിയ സ്വപ്നങ്ങൾ. വലിയ സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു. വീണ്ടും പഴയതു പോലെ ചെറിയ സ്വപ്നങ്ങൾ ഞാൻ കണ്ടു തുടങ്ങി.

വെളുത്ത സൂര്യനു താഴെ നിന്ന് പുറംപണി ചെയ്യുന്നവർ കറുത്തു. ആ കുറുത്ത മനുഷ്യർക്കെല്ലാർക്കും ചപ്രൂന്റെ ഛായയും ഭാവവും ആണെന്ന് തോന്നി. ഏ സി മുറിക്കുള്ളിലിരുന്ന് ഞാൻ വെളുത്തു. കറുത്തു പോകാതിരിക്കാൻ ഞാൻ ക്രീമുകൾ തേച്ചു. എന്നാണ്‌ എപ്പോഴാണ്‌ കറുപ്പിനോടെനിക്ക് വിരോധം തോന്നി തുടങ്ങിയത്? അറിയില്ല. വെയിലേറ്റ് കറുത്തവരും തണലേറ്റ് വെളുത്തവരും - അങ്ങനെ രണ്ടു കൂട്ടർ മാത്രമേ ഭൂമിയിൽ ഉണ്ടാവൂ.

ചപ്രുവിനെ ആരും അന്വേഷിക്കാത്തതിൽ എനിക്ക് അത്ഭുതം തോന്നി. നാട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വന്നവർ നിറഞ്ഞത് കൊണ്ടാവും. അവരും നല്ലതു പോലെ അധ്വാനിക്കുന്ന കൂട്ടർ തന്നെ. അപ്പോൾ നമ്മൾ എന്തു ചെയ്യുവാണ്‌? അധ്വാനിക്കാത്തവരായി മാറിപ്പോയോ? എന്നൊക്കെ സംശയം തോന്നിത്തുടങ്ങി. ഒരു കൂട്ടർ അധ്വാനിക്കാനും മറ്റൊരു കൂട്ടർ അധ്വാനിക്കാതിരിക്കാനും. എന്നിട്ട് അധ്വാനിക്കുന്നവരെ ആക്ഷേപിക്കാൻ മുന്നിൽ നിൽക്കുന്നത് അധ്വാനിക്കാത്തവരും. എവിടെയോ എന്തോ തകരാറ്‌ സംഭവിച്ചിരിക്കുന്നു.

ഒരു ദിവസം രാത്രി ഞാനെഴുന്നേറ്റിരുന്നു. സ്വപ്നം കണ്ടിട്ടല്ല, മണ്ണിന്റെ മണം തോന്നിയിട്ട്. ദൈവത്തിന്റെ മണം! എനിക്കന്നേരം തോന്നി, ചപ്രുവിനെ അപ്പോൾ തന്നെ കാണണമെന്ന്. പിറ്റേന്ന് പകൽ തന്നെ ചപ്രുവിനെ കാണാൻ പുറപ്പെട്ടു. ഡ്രൈവർ വണ്ടിയോടിക്കുമ്പോൾ പിൻസീറ്റിൽ ചാരിയിരുന്ന് ഞാൻ ചപ്രുവിനെ കുറിച്ച് മാത്രം ഓർത്തു. എന്റെ ഭാര്യ, കുഞ്ഞുങ്ങൾ, വീട്, ക്ലിനിക്ക്, രോഗികൾ എല്ലാം ഞാൻ മറന്നു. അവന്റെ കൂർത്തമുടിമുനയിൽ തൊട്ടതോർത്തു. സ്കൂളിൽ മൈതാനമധ്യത്തിൽ സ്വയമുണ്ടാക്കിയ കൊടിയും പിടിച്ചവൻ നിവർന്ന് നില്ക്കുന്നത് കണ്ടു. പുറത്തേക്ക് നീട്ടിപ്പിടിച്ച കൈയ്യിൽ മഴത്തുള്ളി വീണപ്പോൾ, വഴുവഴുപ്പുള്ള പാമ്പിന്റെ ഉടലിൽ തൊട്ടത്ത് പോലെ ഞാൻ കൈ പിൻവലിച്ചു. ഒരു മഴത്തുള്ളിയുടെ നനവ് പോലും സഹിക്കാനാവുന്നില്ല എനിക്കിപ്പോൾ. 

ജയിൽ കെട്ടിടത്തിന്റെ കനത്ത മതിൽക്കെട്ടിനു മുന്നിൽ കാർ വന്നു നിന്നു. അകത്ത് തടവുകാർ. ഒരുതരത്തിൽ...ഞാനുമൊരു തടവുകാരനല്ലെ? ആഗ്രഹങ്ങളുടെ...ചില നേരങ്ങളിൽ അത്യാഗ്രഹങ്ങളുടെ...ചപ്രു...അവൻ ആദർശങ്ങളുടെ തടവുകാരനായിരുന്നു... ഞാൻ സന്ദർശകനായി അകത്തേക്ക് നടന്നു. അപ്പോൾ തോന്നി, ഇത്രയും വർഷങ്ങൾക്കിടയിൽ ഒരുപക്ഷെ ഞാൻ മാത്രമായിരിക്കും ചപ്രുവിനെ കാണാൻ വന്നിട്ടുണ്ടാവുകയെന്ന്. കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവനെ കാണാൻ അവന്റെ ഭാര്യയോ മക്കളോ ചെല്ലുമായിരുന്നു. ചപ്രു ഇപ്പോ എങ്ങനെയിരിക്കും കാണാൻ? അവന്റെ മേലോട്ട് കൂർപ്പിച്ച മീശ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടാവുമോ? അതോ കാലപ്പഴക്കത്തിൽ പ്രതിരോധശക്തിയൊക്കേയും ചോർന്ന് താഴേക്ക് വളഞ്ഞു പോയിട്ടുണ്ടാവുമോ? കപ്പ കഴിച്ച് അവൻ വളർത്തിയെടുത്ത മസിലുകൾ..മണ്ണ്‌ മണമുള്ള ശരീരം...

ഓ! ചപ്രുവിന്റെ ശരിയായ പേരെന്താണ്‌? - ‘ആരേയാണ്‌ കാണേണ്ടത്?’ എന്ന് ചോദ്യം വന്നപ്പോഴാണ്‌ അതോർത്തത് തന്നെ. സ്കൂൾ ഹാജർവിളികളാണ്‌ രക്ഷിച്ചത്. ഒരു നിമിഷം പരീക്ഷിച്ചെങ്കിലും, ഓർമ്മകൾ ഒടുവിൽ അവന്റെ ശരിക്കുള്ള പേര്‌ എന്റെ നേർക്ക് നീക്കിവെച്ചു മാനം രക്ഷിച്ചു.
പോലീസുദ്യോഗസ്ഥൻ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു,
‘നിങ്ങൾ അയാളുടെ ആരാണ്‌?’
ഞാൻ...അവന്റെ സുഹൃത്ത്...ബാല്യകാലസുഹൃത്ത്. ഒന്നിച്ചു ഒരേ സ്കൂളിൽ ഒരേ ബഞ്ചിൽ മുട്ടുകാലുകളുരുമിയിരുന്ന് പഠിച്ച സുഹൃത്ത്. കുറേ നല്ല വർഷങ്ങളുടെ പരിചയം മാത്രമുള്ള ഒരു സുഹൃത്ത്.
ഞാൻ സ്വയം പരിചയപ്പെടുത്തി. 
‘നിങ്ങൾ ഇപ്പോഴെന്താ വന്നത്?’
സന്ദർശനോദ്യേശ്യം...എന്തിനാണ്‌? വെറുതെ കാണാൻ. ഒരാളെ ഒരുപാട് നാൾ കാണാതിരുന്നാൽ കാണാൻ തോന്നില്ലെ? അങ്ങനെ കാണാൻ വന്നതാണ്‌. എവിടെ അവൻ? എന്താ കാണാൻ അനുവാദമില്ലെ?
ഒന്നും പറയാതെ ഞാൻ ചിരിച്ചതേയുള്ളൂ. എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു,
‘നിങ്ങൾ പറയുന്ന ആൾ മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചു പോയി...ഹാർട്ട് അറ്റാക്ക് എന്നാണ്‌ റെക്കോർഡിൽ കാണുന്നത്’

ദൈവം മരിച്ചു. 
ഞാൻ തളർച്ചയോടെ കസേരയിൽ കുറച്ച് നേരമിരുന്നിട്ട് പതിയെ പുറത്തേക്ക് നടന്നു. അന്നാദ്യമായി ഒരു ലജ്ജയുമില്ലാതെ ഞാൻ കരഞ്ഞു, നിസ്സാരനായ, വെറുമൊരു സാധാരണ മനുഷ്യനെ പോലെ. എന്റെയുള്ളിലൊരു ചെറിയ ചെടിയുണ്ടായിരുന്നു...അതിന്റെ അവസാനത്തെ ഇലയും കൊഴിഞ്ഞു പോയതു പോലെ തോന്നി. മുള്ളു പോലെ മുടിയുള്ള എന്റെ സുഹൃത്ത്... ചപ്രു... വേവിച്ച കപ്പ നിറച്ച പാത്രം നീട്ടി ‘എടുത്ത് കഴിയെടാ’ എന്നു പറഞ്ഞ ചപ്രു...എനിക്കൊരുവട്ടമെങ്കിലും അവനെ കാണാൻ വരാമായിരുന്നു...ഞാൻ...ഞാൻ മനുഷ്യനാണത്രെ...

(‘ചപ്രു’ എന്ന പേരിൽ) അകം മാസിക ജൂൺ 2018

Post a Comment

അവറാച്ചന്‌ പറയാനുള്ളത്

 
‘അന്നാമ്മോ...’
‘എന്തോ...’
അന്നാമ്മ പതിവു പോലെ നീട്ടി വിളി കേൾക്കുന്നത് അവറാച്ചൻ കേട്ടു.
‘അന്നക്കുട്ടിയേ...’
ആ വിളി കേട്ട് അന്നാമ്മ അത്ഭുതത്തോടെ നോക്കുന്നത് അവറാച്ചൻ കണ്ടു.
‘നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഞാൻ അന്നക്കുട്ടീന്ന് വിളിക്കണേന്ന്...
എനിക്കിപ്പോ നിന്നെ അന്നക്കുട്ടീന്നെ വിളിക്കാൻ തോന്നണുള്ളൂ...പണ്ട് ഞാനങ്ങനെ അല്ലാരുന്നോ വിളിച്ചിരുന്നെ?...പിന്നെ അന്നാമ്മേന്നായി...വേണ്ട...അന്നക്കുട്ടിയാ നല്ലത്...ഞാനിനി അങ്ങനേ വിളിക്കൂ...’
‘എടിയേ...ഇന്നെനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്’
അന്നാമ്മ പതിവു പോലെ ശബ്ദമുണ്ടാക്കാതെ ചിരിക്കുന്നത് കണ്ടു.
‘ഒത്തിരി...എന്നു വെച്ചാ ഒത്തിരിയൊത്തിരി...നമ്മടെ കെട്ട്‌ കഴിഞ്ഞു വന്ന രാത്രി നമ്മള്‌ വെളുക്കെ വെളുക്കെ സംസാരിച്ചോണ്ടിരുന്നില്ലെ?...അതു പോലെ...’
അവറാച്ചൻ തയ്യാറെടുത്തു. ശ്വാസമെടുത്തു. ഉമിനീരിറക്കി.
‘നീ വിചാരിക്കും ഇപ്പോ ഇതിയാന്‌ വട്ടായോന്ന്! ഇല്ല അന്നക്കുട്ടി...എനിക്ക് ഇപ്പോഴും നല്ല ബോധോണ്ട്...നിനക്കറിയാലോ...കശുമാങ്ങയിട്ട് വാറ്റിയത് കുടിച്ചാലും ഈ അവറാച്ചൻ ഇങ്ങനെ പോസ്റ്റും തൂണ്‌ പോലെ നിവർന്നു തന്നെ നില്ക്കും!’
‘നീ എന്നാത്തിനാ ചിരിക്കുന്നെ?...ഇന്ന് ഞാൻ കുടിച്ചിട്ടൊന്നുമില്ല..അല്ല...ഇപ്പോ കുടിക്കാനൊന്നും വയ്യെടി...പഴേ പോലെ...നീ വാറ്റിയതിന്റെ സ്വാദൊന്നും നമ്മടെ ജോയിയോ ജോണിയോ കൊണ്ടു വരുന്ന വരത്തൻ സാധനത്തിനില്ല!‘
അവറാച്ചൻ കണ്ണിറുക്കി.

അവറാച്ചൻ അന്നാമ്മയുടെ മുന്നിൽ മുട്ടുകുത്തി നിന്നു.
’നീ ഇങ്ങനെ നോക്കണ്ട, ഞാൻ മുട്ടുകുത്തി തന്നാ നിക്കുന്നെ...കുമ്പസാരിക്കാനൊന്നുമല്ല കേട്ടോ...പള്ളീലച്ഛന്റെ മുന്നി പോലും ഞാൻ മുട്ടുകുത്തി നിന്നിട്ടില്ല. കുമ്പസാരിക്കാനൊട്ട് തോന്നീട്ടുമില്ല...അതിന്‌ ഈ അവറാച്ചനെ കിട്ടൂല്ല! ഹല്ല പിന്നെ...‘
’പക്ഷെ എനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്...ഒത്തിരീന്നു വെച്ചാ പണ്ടു ചന്തേല്‌ നമ്മടെ ജീപ്പിൽ കൊണ്ടോയി കപ്പ വിറ്റേച്ച് വന്ന് നിന്നെ ഞാൻ കാട്ടി തരാറില്ലെ പെട്ടി നിറയെ കാശ്! ഏതാണ്ട് അത്രേം പറയാനുണ്ട്!‘
’നീ ഇപ്പൊ വിചാരിക്കും പെട്ടെന്ന് എന്നതാ ഇച്ചായനു ഇങ്ങനൊക്കെ പറയാൻ തോന്നണേന്ന്...അല്ലെ?...ഞാൻ കണ്ടെടീ നമ്മടെ പഴേ ഏലിയേ...നിനക്ക് ഓർമ്മയില്ലെ മെലിഞ്ഞ ഏലിയാമ്മ...എലീടെ വാല്‌ പോലെ മുടിയൊള്ള...എന്ന് നീ സ്വകാര്യമായി പറയാറില്ലെ?...അവളെ...പെരുന്നാളിന്‌ പോയപ്പൊ കണ്ടതാ...അവള്‌ പിന്നേം ക്ഷീണിച്ചു. മുടിയൊക്കെ നരച്ചു...തൊലിയൊക്കെ ചുളിഞ്ഞു...ഇപ്പൊ കണ്ടാ ആരും അറിയുകേല...അമ്മാതിരി ആയി പോയി...പക്ഷെ എനിക്ക് കണ്ടയൊടൻ മനസ്സിലായി...അതങ്ങനാ...ഈ അവറാച്ചൻ ഒറ്റ തവണ കണ്ടാ...പിന്നെ മറക്കത്തില്ല...നിനക്കറിയാല്ലോ അത്?... അവളിപ്പോ വല്ല്യ പത്രാസ്സൊക്കെ ആയി പോയി. അവടെ കെട്ടിയോൻ ഒന്നു രണ്ടു വർഷം മുന്നെ പോയെന്ന്...അറ്റാക്കാരുന്നെന്ന്...പോട്ടെ...അവൾടെ ഇളയമോനിപ്പോ അമേരിക്കാലോ യൂറോപ്പിലോ എങ്ങാണ്ടാ...ആ...പേരും മറന്നു പോയി...ആ ചെക്കൻ ഇപ്പോ അവളെ അങ്ങോട്ടു കൊണ്ടു പോവാൻ എപ്പോഴും വിളിക്കുവാന്ന്...നിന്നെ കുറിച്ച് ചോദിച്ച്...ഞാനൊക്കെ പറഞ്ഞും കൊടുത്ത്...അവളൊന്നും പറഞ്ഞില്ല...ഇനി ഞാൻ ഒരു കാര്യം അങ്ങോട്ട് പറയട്ടാ?...നീ ഒന്നും വിചാരിക്കുകേലാന്ന് വിചാരിക്കുവാ... പണ്ട്‌ നീ ജോയിക്കുട്ടിയെ വയറ്റിലിട്ടോണ്ട് നടന്നില്ലെ?...അന്നേരമാണല്ലോ അവള്‌ വീട്ടില്‌ കൈസഹായത്തിന്‌ വന്നത്...എനിക്ക്...അന്ന്...അവളുമായി ചില എടപാടുകള്‌ ഒണ്ടാരുന്ന്...നീ ഇങ്ങനെ എന്നെ സൂക്ഷിച്ചു നോക്കുവൊന്നും വേണ്ട...ഞാൻ നൊണ അല്ല പറയണത്...‘
അതും പറഞ്ഞേച്ച് അവറാച്ചൻ മുഖം കുനിച്ചു.

‘നീ കേക്കണൊണ്ടാ ഞാൻ പറയണത്?’
അന്നാമ്മ മൂളുന്നത് കേട്ട് അവറാച്ചൻ പിന്നേയും പറഞ്ഞു തുടങ്ങി.
‘നീ വീട്ടിലേക്ക് പോണതിന്‌ തലേന്ന് ഞാൻ കിണറ്റുംകരേല്‌ കാല്‌ വഴുക്കി വീണില്ലെ?...അതിനു നീ കൊറെ കോഴിനെയ്യ് പൊരട്ടി തന്നില്ലെ?...നേര്‌ പറഞ്ഞാ...ഞാൻ വീണതൊന്നുമല്ലാരുന്നു...ചുമ്മാതാ...എന്നിട്ട് എന്റെ കാറല്‌ കണ്ട് പാവം നീ ഒറക്കമെളച്ച്...വയ്യാത്ത വയറും വെച്ച് കാല്‌ തിരുമ്മി തന്നു...ഒക്കെ ചുമ്മാതായിരുന്നു...എനിക്കന്ന് പാവം തോന്നീന്നത് സത്യം...പക്ഷെ ഏലിയെ ഓർത്തപ്പോ...’
‘പാവം...നീ കണ്ണും നെറച്ച് എന്നെ വിട്ടേച്ച് വീട്ടിലേക്ക് പോയില്ലെ?...ഏലിയെ എന്നെ നോക്കാൻ വിട്ട്...
നീ പോവുമ്പം ഞാനന്ന് കെടക്കേന്ന് എണ്ണീറ്റില്ല...കാല്‌ വയ്യാന്നും പറഞ്ഞ് കെടന്ന്...ഇച്ചായൻ കെടന്നോ...എണ്ണീക്കണ്ടാന്നും പറഞ്ഞ് നീ അങ്ങ് പോയി...’
‘ഇന്നെനിക്ക് കരച്ചില്‌ വരണെടീ...പാവം നീയ്...എനിക്ക് കരഞ്ഞിട്ട് കണ്ണ്‌ നീറുന്നെടീ..ഇങ്ങനെ നോക്കി നിക്കാണ്ട് ഒന്നു തൊടച്ചെങ്കിലും താടീ...’
അവറാച്ചൻ മുഖം കുനിച്ചിരുന്നു.

‘നീ അറിയാത്ത ഒന്നൂടി ഒണ്ട്...നീ വരും മുൻപേ ഏലിയേ പറഞ്ഞു വിട്ടില്ലെ?...നിന്റെ ആ പഴേ കല്ലു വെച്ച മോതിരമില്ലെ?...അത് ഞാൻ തന്നെ അവക്ക് കൊടുത്തതാ...അവൾടെ വയറ്റില്‌ കൊച്ചൊണ്ടെന്ന് പറഞ്ഞപ്പോ ഞാൻ തന്നെ എടുത്തു കൊടുത്തതാ...എന്നിട്ട് നീ വന്നപ്പോ ആ മോതിരം അവള്‌ കട്ടോണ്ട് പോയതാവും എന്നു പറഞ്ഞില്ലെ?...നിനക്ക് ഒത്തിരി ഇഷ്ടായിരുന്നില്ലെ അത്?...അതു പോലൊന്ന് നിനക്ക് വാങ്ങിത്തരാന്ന് വിചാരിച്ചതാ...പിന്നെ വിട്ടു...നീ അതൊട്ട് ചോദിച്ചതുമില്ല..അല്ലെ തന്നെ നിനക്ക് എന്നാത്തിനാ ഈ പൊന്നൊക്കെ?...നിനക്ക് അതൊന്നും ഒരുകാലത്തും പിടിക്കത്തില്ലായിരുന്നല്ലോ...‘
’ഏലി ആ കൊച്ചിനെ എന്നാ ചെയ്തെന്ന് എനിക്കറിയാമേല...സത്യായിട്ടും അറിയാമേല..ചെലപ്പോ പെറ്റു കാണും...ചെലപ്പോ കൊന്നു കളഞ്ഞു കാണും...അവളെ കണ്ടപ്പോ ഒന്നും ചോദിക്കാൻ തോന്നീല്ല...അവളൊന്നും പറഞ്ഞുമില്ല...‘
’നീ വിചാരിക്കും ഇതിനാണൊ ഈ മുട്ടുകാലേ നിന്ന് ഒക്കെ പറഞ്ഞതെന്ന്...‘
’അല്ല അന്നക്കുട്ടി...ഇനീം ഒണ്ട്...‘
അവറാച്ചൻ ഒരു ദീർഘശ്വാസമെടുത്തു.
’എനിക്കിനി പറയാനുള്ളത് നിന്റെ കൂടപ്പിറപ്പില്ലെ?...മത്തായി...അവനെ കുറിച്ചാ...അവന്റെ പെമ്പ്രോന്നൊര്‌...മോളിയില്ലെ?...അവളെ കുറിച്ചാ...‘
’നീ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കണ്ട...ഒക്കേം അവന്റെ പിടിപ്പുകേടാ‘
’ഞാനും അവനും കൂടാ കുന്നേലുള്ള നൂറ്റമ്പതേക്കറിനു പണം കൂട്ടിയത്. അവനെവിടുന്നൊക്കെയോ, ആരോടൊക്കെയോ ചോദിച്ച്, എങ്ങാണ്ടുന്നോ പണം കൊണ്ടു വന്നു. മോളിയറിയാതെ അവൾടെ പേരില്‌ വാങ്ങിക്കാനാ...പക്ഷെ അതിനു മുന്നെ അവൻ ചൊരത്തില്‌ ജീപ്പ് മറിഞ്ഞ് മരിച്ചില്ലെ?...നീ വിചാരിക്കണ പോലെ അല്ല...കർത്താവാണെ എനിക്കതേല്‌ ഒരു പങ്കുമില്ല...പക്ഷെ മോളിയോട് പറയാതെ ഞാനാ തോട്ടമങ്ങ് വാങ്ങി...ഇപ്പൊ നമ്മടെ ജോയിക്കുട്ടി നോക്കണ തോട്ടം...കടക്കാര്‌ വന്ന് മോളിയെ ചീത്ത പറഞ്ഞപ്പോഴും നീ കൈയ്യയച്ചേച്ച് സഹായിക്കാൻ പറഞ്ഞപ്പോളും ഞാൻ ചെവി കൊടുത്തില്ല...നീ അന്നു മുഴുക്കേം കരച്ചിലും പിഴിച്ചിലും ആരുന്നല്ലോ...എന്നിട്ടും ഞാൻ കൊടുത്തില്ല...ഒരു നയാ പൈസ പോലും...‘

‘കൊടുക്കാരുന്നു...ഒക്കെ കൊടുക്കാരുന്നു...ഞാനത്ര ദുഷ്ടനാരുന്നൂന്ന് എനിക്കറിയാൻ മേലായിരുന്നു അന്നക്കുട്ടി...നീ അന്നു തലേ കൈയ്യും വെച്ചു കരഞ്ഞു വിളിച്ചതാ...ഞാൻ കേട്ടില്ല...കേക്കാരുന്നു...പാവം മോളി...അവള്‌ പിന്നെ കെട്ടുതാലീം വിറ്റ്, വീടും വിറ്റ് പിള്ളേരെം കൊണ്ട് പോയി...പാവങ്ങള്‌...വേണ്ടാരുന്നു...’
‘ഇക്കണ്ട സ്വത്തും പറമ്പുമൊക്കെ കൂട്ടി വെച്ചിട്ട് എന്നാത്തിനാടീ..തമ്പുരാൻ വിളിക്കുമ്പോ കൂടെ കൊണ്ടു പോവാൻ പറ്റുവോ?...നീ എന്നാ ഒന്നും മിണ്ടാത്തെ?...ഇന്നലേം ഞാൻ മത്തായീയെ കണ്ടു...കിനാവില്‌ വന്ന് കൈ കൂപ്പി പിടിച്ച് കരയുവാ...ഞാൻ എന്നാ പറയാനാ?’
അവറാച്ചൻ വീണ്ടും മുഖം കുനിച്ചിരുന്നു.

‘ഇനീം ഒണ്ടെടീ പറയാൻ...
നമ്മടെ എളെ മോള്‌...ഗ്രേസി മോള്‌...അവൾടെ പൊറകെ ഒരുത്തൻ നടന്നില്ലെ?...അവനെ ഞാനാ നമ്മടെ പിള്ളേരെ വിട്ട് തല്ലിച്ചെ...അവന്റെ വീട് കത്തിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ കൊണ്ട് അവളെ തള്ളി പറയിച്ചതും ഞാനാ അന്നക്കുട്ടീ...അന്നാ ചെറുക്കൻ കാലു പിടിച്ച് പറഞ്ഞതാ...പൊന്നു പോലെ നോക്കികൊള്ളാന്ന്‌...പാവം...നമ്മടെ മോള്‌ വെളുക്കെ വെളുക്കെ ഇരുന്ന് നെഞ്ചത്തടിച്ച് കരഞ്ഞ്...അവൾക്ക് കാര്യമൊന്നും അറിയികേലല്ലോ...അവളെ ദുബായിക്കാരനെ കൊണ്ട് കെട്ടിച്ചതും പറഞ്ഞ് ഞാൻ കൈയ്യും വീശി കവലെ കൂടെ കൊറെ നടന്നതാ...എന്നിട്ടിപ്പോ ദാ..ബെന്തോം വിടുവിച്ചേച്ച്...രണ്ട് പിള്ളേരേം കൊണ്ട് വീട്ടി വന്നു നില്ക്കണ്‌...അന്ന്‌ ഞാൻ അവൾടെ ഇഷ്ടത്തിനു വിട്ടിരുന്നേല്‌ ഇപ്പോഴും സന്തോഷായിട്ട് നമ്മടെ കൊച്ച് കഴിഞ്ഞേനെ...എന്നാത്തിനാ അന്നക്കുട്ടീ...ഞാനീ പാപോക്കെ ചെയ്തത്?...എന്നാത്തിനാ?...എനിക്കറിയാമേല...എനിക്കൊന്നും അറിയാമേല...നിനക്കറിയോ?...അറിയോ അന്നക്കുട്ടി?...നീ അന്നും പറഞ്ഞതാ...അവൾടെ ഇഷ്ടത്തിനു കെട്ടു നടത്തി കൊടുക്കാൻ...ഞാൻ കേട്ടില്ല...പാവം നമ്മടെ ഗ്രേസി മോള്‌...അവളെത്ര തീ തിന്നു കാണും...‘
’നീ എന്താ ഒന്നും മിണ്ടാത്തെ?...വല്ലതും പറയെടീ...എന്തേലും ഒന്നു പറ...ഇച്ചായനെ എന്തേലും ഒന്നു പറ...ഒന്ന്‌ വഴക്കു പറയേടീ...‘
കുറെ കഴിഞ്ഞ് കണ്ണും മുഖവും, വെളുത്ത ഖദറ്‌ ജൂബ്ബയുടെ തുമ്പ് കൊണ്ട് തുടച്ച ശേഷം അവറാച്ചൻ പറഞ്ഞു,
’നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഇച്ചായൻ ഒക്കെയും ഇപ്പൊ പറയണതെന്ന്...‘
’വയ്യേടീ വയ്യ...ഇന്നലെ ചെറുതായി നെഞ്ചൊന്നു നൊന്തു...ആരോട് പറയാനാ...പറഞ്ഞിട്ട് എന്നാത്തിനാ...വെറുതെ കെടന്നപ്പോ...ഒക്കേം വെറുതെ ഓർത്തു...‘
’നമ്മടെ ജോയീന്റെ മോള്‌...അവളിപ്പോ ഡോക്ടറിനു പഠിക്കുവല്ലെ?...അവളിന്നാള്‌ വന്നപ്പോ പറയുവാ...വല്ല്യപ്പച്ചാ...ഇപ്പൊ മനുഷ്യരുടെ ശരീരം കീറി പഠിക്കുവാന്ന്...പഠിക്കാനും പഠിപ്പിക്കാനും പിന്നെ കൊഴല്‌ വെച്ച് നോക്കാനും ഒക്കെ ശരീരം വേണോന്ന്...അപ്പോ തോന്നിയതാ...ഞാൻ ചത്തു കഴിഞ്ഞേച്ച് ഈ തടി അങ്ങ് കൊടുത്തേക്കാന്ന്...ഇത്രേം കാലം ജീവിച്ചേച്ച് ഗുണോന്നും ഒണ്ടായില്ല...ചത്തു കഴിഞ്ഞാലേലും ആർക്കേലും എന്തേലും...എന്നാ ആയാലും ഒടുക്കം ഈ തടി മണ്ണി പോവാനൊള്ളതല്ലെ...‘
’ഒരു കടലാസേല്‌ അതെഴുതി അപ്പൊ തന്നെ എന്റെ കുപ്പായത്തിന്റെ കീശേലിട്ടു‘
അവറാച്ചൻ ബദ്ധപ്പെട്ട് പോക്കറ്റിൽ നിന്നും നാലായി മടക്കിയ കടലാസ്സെടുത്ത് നിവർത്തി കാണിച്ചു.
’കണ്ടാ..നീ കണ്ടാ...ഇതേല്‌ എല്ലാം എഴുതീട്ടുണ്ട്...ഇനി അങ്ങ് കണ്ണടച്ചു കിട്ടിയാ മതി...‘
’അന്നക്കുട്ടീ...ഇതേലും ചെയ്തില്ലെ പിന്നെ ഈ കണ്ട നാളൊക്കെ ജീവിച്ചേച്ച്...വെറുതെ അങ്ങ് പോണ പോലെ ആയി പോവും...അല്ലിയോ?‘
’നീ എന്താ ഒന്നും പറയാത്തെ?...ഒന്നും പറയാനില്ലെ?‘
അന്നാമ്മ പതിയെ ചിരിക്കുന്നത് അവറാച്ചൻ കണ്ടു.
മിന്നുകെട്ടി കൊണ്ടു വന്നപ്പോൾ കണ്ട പോലെ, കവിളിൽ നുണക്കുഴി തെളിയും വിധം ചിരിക്കുന്നത് അവറാച്ചൻ കണ്ടു.

അന്നേരമത്രയും ജീപ്പിലിരുന്ന ജോയി, അക്ഷമനായി വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു,
’എടാ, റോണി... നീ പോയൊന്നു അപ്പച്ചനെ വിളിച്ചോണ്ട് വന്നേടാ...കൊറെ നേരമായില്ലെ?...ഈ വയസ്സ്‌ കാലത്ത് ഇതിനും മാത്രം എന്നാ പറയാനാ?‘
’വേണോ ഡാഡി...വല്ല്യപ്പൂപ്പ ഡിസ്റ്റർബ് ചെയ്യരുതെന്നല്ലെ പറഞ്ഞത്?‘
’എന്നും പറഞ്ഞ്...ഇത്ര നേരോ...എനിക്ക് ചെന്നേച്ച് മാനേജറിനെ കാണാനുള്ളതാ...പിന്നെ നമ്മടെ സണ്ണിക്കുട്ടി യു എസ്സേന്ന് വരുന്നതാ...അവനെ ഒന്ന്‌ ചെന്ന്‌ കാണണ്ടായോ?‘
വഴക്ക് പേടിച്ച് റോണി ജീപ്പിൽ നിന്നിറങ്ങി നടന്നു.

ചെല്ലുമ്പോൾ കണ്ടു, വല്ല്യപ്പൂപ്പ പതിവില്ലാതെ മുട്ടുകുത്തി നില്ക്കുന്നത്. അടുത്ത് ചെന്നപ്പോൾ കണ്ടു, ’അന്നാമ്മ‘ എന്നെഴുതി വെച്ച കല്ലറയുടെ മുകളിൽ പാകിയ, തണുത്ത മാർബിളിൽ നെറ്റിയമർത്തി ഇരിക്കുന്നത്. വലതു കൈയ്യിൽ നിവർത്തിയ ഒരു കടലാസ്സ്. റോണി ചെന്നു വിളിച്ചു. വിളി കേൾക്കാത്തത് കൊണ്ട് അവൻ അടുത്തേക്ക് ചെന്ന് ചുമലിൽ കൈ വെച്ച് കുലുക്കി വിളിച്ചു.

കേരള കൗമുദി ഓണപ്പതിപ്പ് 2020

Post a Comment

Sunday, 11 October 2020

മനഃപൂർവ്വം മറക്കുന്നവരെക്കുറിച്ച്...


ചില മനുഷ്യരെ എനിക്കിഷ്ടമല്ല. സത്യത്തിൽ ഭയമാണെനിക്കവരെ. ഭയത്തിൽ നിന്നും ഉരുവം കൊണ്ട ഇഷ്ടക്കേട്. അവരുടെ കാറ്റടിച്ചാൽ എനിക്ക് നീർക്കോള്‌ വരും. അവരുടെ സംസാരം കേട്ടാൽ എന്റെ കാതുകൾക്ക് നോവുണ്ടാവും. അവരുടെ സ്പർശനമേറ്റാൽ ഞാൻ തന്നെ ഇല്ലാതായിപ്പോവും. അലോഷിയുമായുള്ള അവസാനത്തെ രണ്ട് കണ്ടുമുട്ടലുകളുമെനിക്ക് സമ്മാനിച്ചത് സമാനമായ അനുഭവങ്ങളാണ്‌.

‘കടന്നൽ’ എന്ന പേരുകേട്ട റോക്ക് ബാന്റിന്റെ സംഗീതപരിപാടി കണ്ടിറങ്ങുമ്പോഴാണ്‌ അലോഷിയെ ഞാൻ കാണുന്നത്. അതും വർഷങ്ങൾക്ക് ശേഷം. എനിക്കവനെയോ അവനെന്നെയോ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല എന്നത് ഞങ്ങൾക്കിടയിലെ ഹൃദയബന്ധത്തിന്റെ ശക്തിവിശേഷം കൊണ്ടു തന്നെയാണ്‌. രാത്രി തന്നെ തിരിച്ച് വീടണയാനായിരുന്നു അവന്റെ പദ്ധതി. ഭാര്യ അലീന വീട്ടിൽ ഒറ്റയ്ക്കാണ്‌ എന്ന സത്യസന്ധമായ കാരണവുമവൻ പറഞ്ഞു. എങ്കിൽ കൂടിയും അവനെ അങ്ങനെ വിടാൻ, വിട്ടുകളയാനെനിക്ക് മനസ്സു വന്നില്ല. എത്ര വർഷങ്ങൾക്ക് ശേഷമാണവനെ കൈയ്യിൽ കിട്ടിയത്! അത്താഴവും ഉറക്കവും എന്റെ വീട്ടിലാവാം. പിറ്റേന്ന് സൂര്യനുദിക്കും മുൻപ് തന്നെ വീട്ടിലേക്ക് കെട്ടു കെട്ടിക്കാം. പോരേ? വീട്ടിലേക്ക് വിളിച്ചു പറഞ്ഞോളൂ. ഒരു ദിവസം ഭാര്യയ്ക്ക് ധൈര്യസമേതം ഒറ്റയ്ക്ക് കഴിയാവുന്നതല്ലെയുള്ളൂ? ‘ഒരു രാത്രിയെങ്കിലും അലീന നിന്നെ കൂടാതെ സമാധാനമായി ഉറങ്ങിക്കോട്ടെ’ എന്നൊരു വിലകുറഞ്ഞ തമാശ പറയുകയും ചെയ്തു. ന്യായങ്ങൾ നിരത്തിയും, സ്നേഹവും പരിഭവവും വാശിയുമൊക്കെ പാകത്തിന്‌ പ്രയോഗിച്ചും ഞാനവന്റെ എതിർവാദങ്ങളെ തോൽപ്പിച്ചു. പിറ്റേന്നേ വരികയുള്ളൂ എന്ന കാര്യം അവൻ അലീനയെ വിളിച്ചു പറഞ്ഞപ്പോഴാണെനിക്ക് സമാധാനമായത്.

വീട്ടിലേക്കവനെ ക്ഷണിച്ചതിലൊരു ഗൂഢോദ്ദേശ്യം ഉണ്ടായിരുന്നു. അവൻ നല്ല ഒന്നാന്തരം മദ്യപാനി ആയിരുന്നു. എന്നെ പോലെ, പണ്ടുമുതൽക്കെ. ഇപ്പോഴും ആ കഴിവിന്റെ ഒരംശം അവനിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എനിക്കാണെങ്കിൽ കമ്പനിയില്ലാതെ കുടിക്കാൻ തീരെ താത്പര്യമില്ല. ഇതുവരെ പല കമ്പനികളിലും പെട്ട് സുരപാനാഘോഷം നടത്തിയിട്ടുണ്ടെങ്കിലും അവന്റെയൊപ്പം കൂടിയതെല്ലാം ഒന്നു വേറെ തന്നെ ആയിരുന്നു. ഒക്കെയുമൊരു കാലം!

അങ്ങനെ അവനേയും കൈപിടിച്ച് വീട്ടിലെത്തുന്നു, ഭാര്യയേയും മകളേയും പരിചയപ്പെടുത്തിക്കൊടുക്കുന്നു, സമയം കളയാതെ കുപ്പീം ഗ്ലാസ്സുമായി മുറിയിലേക്ക് ഞാനവനുമായി ചേക്കേറുന്നു, പരിപാടി ആരംഭിക്കുകയും ചെയ്യുന്നു. വരും വഴി തന്നെ നല്ല ബീഫ് ഫ്രൈ വാങ്ങാൻ ഞാൻ മറന്നിരുന്നില്ല. കൊറിക്കാൻ നല്ല എരിവുള്ള മിക്സ്ച്ചറും കൂടി ആയപ്പോൾ സംഗതി ഉഷാറായി. വർഷങ്ങളുടെ ജീവിതവിശേഷങ്ങളുടെ കെട്ടഴിച്ചിട്ടു ഞങ്ങൾ. പഴയ, സുന്ദര, സുരപാനരാവുകൾ ഒന്നൊഴിയാതെ ഓർത്തെടുത്തു.

എപ്പൊഴോ എങ്ങനെയോ ഞങ്ങളുടെ സംസാരം തെന്നി തെറിച്ച് കുടുംബകാര്യങ്ങളിൽ ചെന്നു കയറി. കാറിൽ വെച്ചു തന്നെ തനിക്ക് കുട്ടികളില്ല എന്ന കാര്യമവൻ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക് പോകുന്നത് തടയാൻ മനസ്സിലൊരു വേലി കെട്ടി വെച്ചതുമാണ്‌. പക്ഷെ ഒക്കെയും കൈവിട്ടു പോയി. അതിനു കാരണമായത് ഒരു ചെറിയ ചിത്രമായിരുന്നു. എന്റെ മകൾ ചെറുപ്പത്തിൽ വരച്ച ഒരു ചിത്രം. ഞാനത് ഫ്രേയിം ചെയ്ത് ചുവരിൽ തൂക്കിയിരുന്നു. രണ്ടു ഉദ്ദേശ്യങ്ങളാണതിനു പിന്നിൽ. ഒന്ന്‌ - അവൾ വളർന്നു വന്ന വഴികൾ ആ ചിത്രം കാണുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് ഇരച്ചിരമ്പി കയറി വരും. മറ്റൊന്ന്, എന്തെങ്കിലും കുറുമ്പ് കാണിക്കുമ്പോൾ, ‘ദേ ഇതൊക്കെ വരച്ചു നടന്ന പെണ്ണാ’ എന്ന്‌ പറഞ്ഞ്‌ അവളെ വെറുതെ ചൊടിപ്പിക്കാൻ! രണ്ടും മനസ്സുഖമുള്ള കാര്യങ്ങൾ. ക്രയോൺസ് ഉപയോഗിച്ച് അവൾ വരച്ച ചിത്രം കണ്ട് അവൻ ഉറയ്ക്കാത്ത കാലുകളുമായി അതിനടുത്തേക്ക് നടന്നു. അതിലേക്ക് തുറിച്ച് നോക്കി അവൻ നിൽക്കുമ്പോൾ ഞാനതിന്റെ ചരിത്രം പരിചയപ്പെടുത്തി. അപ്പോഴേക്കും വിഷം കയറി എന്റേയും അവന്റേയും കണ്ണുകൾ ചുവക്കാൻ തുടങ്ങിയിരുന്നു. ഞരമ്പുകൾ അയഞ്ഞ്, ഉറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. ശിരോസന്ദേശങ്ങളുടെ വേഗത കുറഞ്ഞു വരികയായിരുന്നു. അന്നേരമാണ്‌ അബദ്ധം സംഭവിച്ചത്. അവന്റെ ജീവിതവിടവിനെ കുറിച്ച് ഞാൻ സംസാരിച്ചു തുടങ്ങി. പൊള്ളിക്കുന്ന ആ ചോദ്യം അറിയാതെയെന്റെ നാവിൽ നിന്നും വഴുതി വീണു.
‘നീ...ആരേയും പോയി കണ്ടില്ലെ?’
അതിനു മറുപടി പറയുന്നതിനു മുൻപ് അവൻ കുപ്പിയിൽ നിന്ന് വീണ്ടുമൊഴിച്ചു. ഞാൻ തടഞ്ഞില്ല. കുടിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ താത്പര്യം കുടിപ്പിക്കുന്നതും പിന്നീടവരുടെ കൂത്തുകൾ കാണുന്നതുമായിരുന്നു. അവന്റെ മറുപടികൾ ഞാൻ ആസ്വദിച്ചു വരികയായിരുന്നു. അതിനിടയിൽ അവനൊരു രഹസ്യം പറഞ്ഞു. സ്വബോധത്തിലായിരുന്നെങ്കിൽ ഒരിക്കലുമവനത് വെളിപ്പെടുത്തില്ലായിരുന്നു. ഉറപ്പ്. വംശം നിലനിർത്തുവാനുള്ള അവരുടെ ശ്രമങ്ങളിൽ പരാജയത്തിന്റെ കാരണക്കാരൻ അവനാണെന്ന സത്യം! ഞാൻ തല കുടഞ്ഞ് അവനെ തറപ്പിച്ചു നോക്കാൻ ആവും വിധം ശ്രമിച്ചു. അന്നേരം എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് അവൻ മറ്റൊരു രഹസ്യം കൂടി പങ്കുവെച്ചു! എന്റെ കൈയ്യിൽ പാതി നിറഞ്ഞിരുന്ന ഗ്ലാസ്സ് ഊര്ർന്നു വീണുടഞ്ഞില്ലന്നേയുള്ളൂ.
‘എനിക്കറിയാം...അവള്‌ വീണ്ടും...അവൾടെ പഴേ കാമുകനെ കാണാൻ തൊടങ്ങീട്ടുണ്ടെന്ന്...’
അവൻ തുടർന്നു,
‘അവൾക്കും ഒണ്ടാവില്ലേടാ എല്ലാ പെണ്ണുങ്ങളേം പോലെ ഒരു കൊച്ചൊണ്ടാവാൻ? ഒണ്ടാവട്ടെ...അവൾടെ ആഗ്രഹം നടക്കട്ടെ...’
വെളിവ് നഷ്ടപ്പെട്ട് ഞാൻ, ഒരു ഐസ്ക്യൂബെടുത്തെന്റെ ഉള്ളംകൈയ്യിൽ വെച്ചു. അതിന്റെ തണുപ്പ് ഉള്ളംകൈയ്യിലൂടെ തലയിലേക്ക് പടർന്നു കയറട്ടെ. അവനെ പ്രകോപിപ്പിക്കണോ, അധിഷേപിക്കണോ, അതോ അവന്റെ ഭാര്യക്കെതിരെ അവനെ തിരിച്ചു വിടാൻ വിഷം പുരട്ടിയ വാക്കസ്ത്രങ്ങൾ തൊടുക്കണോ...ഞാൻ ആശയക്കുഴപ്പത്തിലായി. ആലോചനകൾ കൂട്ടിയോജിപ്പിക്കാനൊരു ശ്രമം നടത്തി. ചിന്തകൾ വഴുതി പോയെങ്കിലും ചിലതൊക്കെ തടഞ്ഞു. പകൽ ഇത്രയും ദൂരം സഞ്ചരിച്ച് ഈ സംഗീതമേള കാണാൻ അവൻ വന്നത് വെറുതെയല്ല. അവന്റെ ഭാര്യക്ക് ജാരസന്ദർശനസൗകര്യം ഒരുക്കാനാണ്‌! അതിലവന്‌ പിണക്കമോ പരാതിയോ എന്തിന്‌ നാണക്കേട് പോലുമില്ല! 
‘നീ പറ!...നമുക്ക് ചെന്നവനെ രണ്ട് പൂശാം...ഞാൻ വരാടാ നിന്റെ കൂടെ’
‘അതൊന്നും വേണ്ടടാ...നമ്മളൊക്കെ പണ്ട് കൊറെ പോയതല്ലെ?...അതിന്റെയൊക്കെ കൊഴപ്പമായിരിക്കും...’
എന്തു കൊഴപ്പം? എനിക്കൊരു കൊഴപ്പവും വന്നില്ലല്ലോ? പറയണമെന്നുണ്ട്. പക്ഷെ നാവനുസരിക്കുന്നില്ല. നാവ് എന്റെ വായ്ക്കകത്ത് പൂച്ചവാല്‌ പോലെ ഉഴിയുന്നതറിയാം. ശബ്ദങ്ങളുടെ അരികുകൾ തേഞ്ഞ്‌ മിനുസപ്പെട്ട്പോയിരിക്കുന്നു.
‘എന്നാലും അത്‌ വേണ്ടാരുന്നു...അവനെ...അവനെ ഞാൻ...നെനക്ക് വേണ്ടി...’ അങ്ങനെ എന്തോ ഒന്നാണെന്ന് തോന്നുന്നു ഞാനവസാനമായി പറയാൻ ശ്രമിച്ചത്. ശേഷം അവനും, ഞാനും ആ മുറി മുഴുക്കെയും ഉറക്കത്തിലാണ്ടു പോയി.

രാവിലെ എഴുന്നേറ്റപ്പോഴും തലയ്ക്കകത്തെ ബോധപമ്പരം നിശ്ചലാവസ്ഥ പ്രാപിച്ചിട്ടില്ലായിരുന്നു. കാത്തിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഫ്രിഡ്ജിൽ മകൾക്കായി കരുതിയിരുന്ന ഐസ്ക്രീം മുഴുക്കെയും ഞാനവനുമായി പങ്കിട്ടു. തണുപ്പലിയിച്ചിറക്കുമ്പോഴും അവന്റെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ടിരുന്നു. ഇന്നലെ പറഞ്ഞത് വല്ലതും അവന്‌ ഓർമ്മയുണ്ടാവുമോ? അവനെന്നോട് അതെങ്ങനെ പറയാനായി? വെളിവെത്ര നഷ്ടപ്പെട്ടാലും അങ്ങനെ ഒരു കാര്യം പറയാൻ പാടുള്ളതാണോ? അവന്റെ ദാമ്പത്യരഹസ്യപെട്ടകം ഇത്രയെളുപ്പം തുറന്നു പോകുന്നതായിരുന്നോ? അവനോടുള്ള മതിപ്പിന്റെ അളവ് അല്പം കുറഞ്ഞു പോയെന്നത് സത്യം. 

എന്റെ അത്ഭുതമൊക്കെയും അലോഷിയുടെ പെരുമാറ്റവും സംസാരവും കണ്ടിട്ടായിരുന്നു. തലേന്ന് അങ്ങനെ ഒരു സംസാരമേ ഉണ്ടായിട്ടില്ല എന്ന മട്ടിലായിരുന്നു അവൻ. ഇനി...ഒരുപക്ഷെ അങ്ങനെയൊന്നുമവൻ പറഞ്ഞിട്ടില്ലെങ്കിലോ? എനിക്ക് തോന്നിയതാവുമോ? തലേന്ന് കേട്ടത് സത്യമാണെന്ന് ഉറപ്പിക്കാതെ വയ്യെന്നായി. വല്ലാത്ത സ്വൈര്യക്കേട്. അവന്‌ എന്തെങ്കിലും ഓർമ്മ തോന്നിക്കോട്ടെ എന്ന് കരുതി ഞാൻ ഒരു വാക്കാൽ തുടങ്ങി വെയ്ക്കാമെന്നു നിശ്ചയിച്ചു. ഒരു മദ്യത്തിനും, അതെത്ര വീര്യമേറിയതായാലും എന്റെ ദുഷ്ടബുദ്ധിക്ക് ഒരു പോറലു പോലും വരുത്താനായിട്ടില്ല.
‘ഇന്നലെ...നിന്റെ...ഭാര്യ...’
‘ഓ!’ അതും പറഞ്ഞ് അവൻ ചാടിയെഴുന്നേറ്റു.
ഇപ്പോഴവൻ തലയിൽ കൈവെയ്ക്കും. തലേന്ന് പറഞ്ഞതൊന്നും ആരോടും പറയല്ലെ എന്നും പറഞ്ഞ് എന്നെക്കൊണ്ട് കൈവെള്ളയിലടിച്ച് സത്യം ചെയ്യിക്കും. അല്ലെങ്കിൽ അതൊക്കെ വെള്ളത്തിന്റെ പുറത്ത് വെറുതെ പറഞ്ഞതാണെന്ന ദുർബ്ബലമായ നുണ പറയാൻ ശ്രമിക്കും. എന്തു തന്നെയായാലും എനിക്കത് ആസ്വദിക്കാനുള്ള വക തരും. ഉറപ്പ്.
‘അയ്യോ അവളവിടെ ഒറ്റയ്ക്കല്ലെ? രാവിലത്തെ ട്രെയിനിൽ തന്നെ പോവാന്ന് വിചാരിച്ചതല്ലെ? എന്നെ കണ്ടില്ലെങ്കിലവള്‌ പേടിക്കും...’
ആധിപിടിച്ച ഒരു കാമുകനെ പോലെയതു പറഞ്ഞ് അവൻ സെൽ ഫോൺ എടുക്കാനായി പോക്കറ്റിൽ കൈ താഴ്ത്തി. അതവിടെ കാണാത്തത് കൊണ്ട് പാനാഘോഷം നടന്ന മുറിയിലേക്കവൻ ധൃതിപിടിച്ച് നടന്നു. ഞാൻ നിലംപരിചായി പോയി. തകർന്നു തരിപ്പണമായി. തല തിരിച്ച് ഞാനവന്റെ പോക്കും നോക്കിയിരുന്നു. എല്ലാമൊരു സ്വപ്നമായിരുന്നോ?! ഞാനൂറ്റം കൊണ്ടിരുന്ന മദ്യപാനശേഷിക്ക് ശോഷണം സംഭവിച്ചുവോ? യുക്തിരഹിതമായ ചോദ്യങ്ങൾക്കിടയിൽ പെട്ടു ഞെരുങ്ങി പോയി ഞാൻ. സ്വയം വിഡ്ഢി ചമഞ്ഞ് ഇരിക്കുമ്പോൾ അവൻ തിരികെ വന്നു. അവൻ പ്രസന്നനായിരുന്നു.
‘അവളവിടെ ഓക്കെയാ’ അവന്റെ മുഖം നിറയെ സന്തോഷം കണ്ട് ഞാൻ സന്തോഷിച്ചു. അല്ല, സന്തോഷം അഭിനയിച്ചു.

അലോഷിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് തിരികെ ഡ്രൈവ് ചെയ്യുമ്പോഴും വീട്ടിൽ വന്നു വിശ്രമിക്കുമ്പോഴുമൊക്കെ ഞാനവനെ മനസ്സാ ആക്ഷേപിച്ചു കൊണ്ടിരുന്നു. ഇത്രയും നാണംകെട്ടവനായി പോയല്ലോ എന്റെ സുഹൃത്ത്. ഭാര്യക്കും ജാരനും സൗകര്യമൊരുക്കി കൊടുത്തിട്ട് ഒരു ലജ്ജയുമില്ലാതെ ഇരിക്കുന്നു! അതു മാത്രമോ? അതേക്കുറിച്ചെന്നോട് പറയുന്നതിൽ ഒരല്പം നാണക്കേട്‌ പോലുമില്ല. അവന്റെ ഉള്ളിൽ കയറിയിരുന്നു അവന്റെ ചിന്തകളെ വിടർത്തിയിട്ട്, ഇഴകീറി പരിശോധിക്കണമെന്നുണ്ടായിരുന്നു. ഒരു ക്രൂരവിനോദം. അത്രയേ ഉള്ളൂ. അവന്റെയൊരു പാപബോധം!...ഞാനേതൊക്കെ വഴികളിലൂടെ സഞ്ചരിച്ചിരിക്കുന്നു. കണ്ടില്ലെ എനിക്കിതുവരെ ഒരു തരിമ്പും തകർച്ച സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കാനും പോകുന്നില്ല. അത്തരം അന്ധവിശ്വാസങ്ങളിൽ പെട്ട് ഒടുങ്ങാനുള്ളതല്ലയെന്റെയീ ജീവിതം.

ഇതൊക്കെയും കുറച്ച് വർഷങ്ങൾക്ക് മുൻപ് നടന്നതാണ്‌. ഞാനതൊക്കെയും മറന്നു തുടങ്ങിയതായിരുന്നു. എന്നാലാ ഓർമ്മകളെ വീണ്ടും തട്ടിയുണർത്തിയ ഒരു സംഭവമുണ്ടായി. ഇന്ന് വൈകിട്ട് അവനെ ഒരിക്കൽ കൂടി കണ്ടു! തമ്മിൽ ഒട്ടും പൊരുത്തപ്പെട്ടു പോകാത്ത രണ്ടാഗ്രഹങ്ങളാണ്‌ അതിന്‌ നിമിത്തമായത്. എന്റെ നല്ലപാതിക്ക് പെട്ടെന്നൊരു ഉൾവിളിയുണ്ടായി - പത്മനാഭനെ കാണണം. നിധി കണ്ടെടുത്ത ശേഷം കാണണമെന്ന ആശ കലശലായി കയറു പൊട്ടിച്ചതാണ്‌. എന്റെ ആഗ്രഹം ഹവ്വ ബീച്ചിൽ പോകണമെന്നതായിരുന്നു. മദ്യം കഴിഞ്ഞാൽ കടലും കടപ്പുറവുമാണെന്റെ ബലഹീനതകൾ.

അങ്ങനെ, ഒരു വാരാന്ത്യം നേരെ വെച്ചു പിടിച്ചു, തലസ്ഥാനത്തേക്ക്. അവിടെ കടലിനോട് ചേർന്നുള്ള ഹോട്ടലിൽ, ബുക്ക് ചെയ്തിരുന്ന മുറിയിൽ സൗകര്യപൂർവ്വം വിശ്രമിച്ചു. പിറ്റേന്ന് രാവിലെ തന്നെ ചെന്നു പത്മനാഭനെ കണ്ടു വണങ്ങി. നിധിശേഖരത്തേക്കുറിച്ച് മാലോകർ അറിഞ്ഞാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്ന മട്ടിൽ പത്മനാഭൻ സുഖമായി കിടക്കുന്നു. സായംകാലം കടൽ കാണാനിറങ്ങി. കടൽക്കാറ്റടിച്ചാൽ അവൾക്ക് സൂക്കേട് വരും. അതു കൊണ്ട് പോയത് ഞാനൊറ്റയ്ക്കായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അധികദൂരമൊന്നുമില്ല. ലോകത്തിലെ സകല അലസതയും എന്നിലേക്കാവാഹിച്ച് ഞാൻ സാവധാനം നടന്നു. എന്നാൽ തിരകൾ കണ്ടതും സർവ്വനിയന്ത്രണവുമെനിക്ക് നഷ്ടമായി. ഹാഫ് പാന്റ് ഒന്നു കൂടി ചുരുട്ടിക്കയറ്റി കടൽത്തിരകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അപ്പോളെന്റെ അരികിലൂടെ രണ്ടു പേർ വേഗത്തിലോടി പോയി. ഒരച്ഛനും മകളും. സത്യത്തിൽ ആ കുട്ടി അയാളേയും വലിച്ചു കൊണ്ടു പോവുകയായിരുന്നു. ഞാൻ പതിയെ അവരുടെ അടുക്കലേക്ക് ചെന്നു. അതവൻ തന്നെയായിരുന്നു. കാലം, വർഷങ്ങളുടെ പഴക്കം അവനിൽ വരച്ചു വെച്ചിരുന്നു. നിറം വെച്ചുമാറുന്ന കളി. സാമാന്യം വെളുത്തിരുന്ന അവൻ കറുത്തു പോയിരിക്കുന്നു! കറുത്ത് നല്ല ഞെരുക്കമുണ്ടായിരുന്ന മുടി നേർത്ത് വെളുത്ത് പോയിരിക്കുന്നു! ഏതാനും വർഷങ്ങൾ കൊണ്ടു തന്നെ അവനിൽ വന്ന മാറ്റങ്ങളെന്നെ അത്ഭുതപ്പെടുത്തി. നരയിഴകൾ കറുപ്പ് പൂശി കാലത്തിന്റെ കരവിരുത് മറയ്ക്കാൻ എന്നെ പോലെ അവനും ശ്രമിച്ചിരിക്കുന്നത് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവന്റെയൊപ്പമുണ്ടായിരുന്ന കുട്ടിക്ക് ഏകദേശം രണ്ടു വയസ്സ് ഉണ്ടാവും. അവൾ തിരകളുടെ നേർക്ക്, അവിടെ നിന്ന ആരേക്കാളും ധൈര്യത്തിൽ ചുവട് വെച്ചിറങ്ങുന്നത് ശ്രദ്ധിച്ചു. അലോഷി ആ കുഞ്ഞിന്റെ ഇളം കൈയ്യിൽ കരുതലോടെ മുറുക്കെ പിടിച്ചിരുന്നു.

എന്നെ തിരിച്ചറിയുമോ എന്ന് പരീക്ഷിക്കാൻ ഞാൻ കുറച്ചു കൂടി അരികിലേക്ക് നടന്നു. തിരിച്ചറിഞ്ഞെന്നു മാത്രമല്ല, തെറ്റാതെ എന്റെ പേര്‌ വിളിച്ച് അടുത്തേക്ക് വരികയും ചെയ്തു അവൻ. ഒപ്പമുണ്ടായിരുന്ന കുട്ടിയെ കുറിച്ച് തിരക്കാനായിരുന്നു എനിക്ക് ആകാംക്ഷ മുഴുക്കെയും. അടക്കാനാവാതെ, ആ പെൺകുട്ടിയെ കണ്ണു കൊണ്ട് ചൂണ്ടി ചോദിച്ചു, 
‘ഇത്...?’
‘എന്റെ മോളാ...ലീന...നീനൂന്ന് വിളിക്കും!’ അവന്റെ കണ്ണിൽ അഭിമാനത്തിളക്കം കണ്ടു. അവൻ പറഞ്ഞത് ശരി വെയ്ക്കും മട്ടിൽ ഒരു തിര വന്ന് ഞങ്ങളുടെ കാലുകളിൽ തൊട്ടു. തിര തിരിച്ചിറങ്ങി പോയപ്പോൾ നീനു തുള്ളിച്ചാടി. ഞങ്ങളുടെ മേൽ ഉപ്പുവെള്ളം തെറിച്ചു. ഞാനും അവനും അവളും അതു കാര്യമാക്കിയില്ല.
‘സെലീന...എവിടെ?’ ഞാൻ മണൽപ്പുറമാകെ കണ്ണു കൊണ്ട് തിരഞ്ഞു. ദൂരെ ഒരു സ്ത്രീ ഇരുപ്പുണ്ട്. അരികിൽ ബാഗ്, ടൗവ്വൽ, മുന്നിൽ അഴിച്ചിട്ട ചെരുപ്പുകൾ.
കുട്ടി അലോഷിയുടെ കൈ വിടുവിച്ച് ആ സ്ത്രീയുടെ അടുത്തേക്കോടി.
ആ കാഴ്ച്ചയിൽ നിന്ന് കണ്ണെടുത്ത് തിരികെ അലോഷിയുടെ മുഖത്ത് നട്ട് ഞാൻ മറുപടിക്ക് കാത്തു.
‘സെലീന...പോയി...ഡെലിവറി ടൈമില്‌ ഒരു കോമ്പ്ളിക്കേഷനുണ്ടായി...ഭാഗ്യത്തിന്‌ മോളെ കിട്ടി...’ അവൻ നീനു പോയ വഴിയേ മുഖം തിരിച്ചു. ഞാനും. നീനു ആ സ്ത്രീയുടെ കൈപിടിച്ചു വലിക്കുന്നു.
‘അത് മരിയ...ഞാൻ...വീണ്ടും മാരി ചെയ്തു...നീനൂനെ നോക്കാൻ ആരെങ്കിലും വേണ്ടെ?...പിന്നെ...പെങ്കൊച്ചല്ലെ..’
‘ഉം’ ഇത്തവണ ഞാൻ ശരി വെച്ചു. അവന്റെ ദീർഘദൃഷ്ടിയെക്കുറിച്ചോർത്ത് അതിശയിച്ചു. 
‘നീയൊറ്റയ്ക്കാ?’ അവൻ കുശലം ചോദിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു. ഞാനും അവനോടൊപ്പം തിരകളിലേക്കിറങ്ങി. തിരകളുടെ ശബ്ദം കൊണ്ടോ, ചിന്തകളുടെ തിരക്കുകൾക്കിടയിൽ പെട്ടത് കൊണ്ടോ എനിക്ക് ശ്രദ്ധ നഷ്ടമായി. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ കുഞ്ഞു നീനു ഓടി അടുത്തേക്ക് വന്നു. ‘അങ്കിൾ ഇതാ’ എന്നു പറഞ്ഞു എന്റെ നേർക്ക് കൈ നീട്ടി. ഒരു ചെറിയ ചിപ്പി. ഒരു വലിയ സമ്മാനം കിട്ടിയത് പോലെ ‘താങ്ക്സ് മോളെ’ എന്നു പറഞ്ഞു ഞാനതു വാങ്ങി. അപ്പോഴാണ്‌ ഞാനവളുടെ മുഖം ശരിക്കും കണ്ടത്. അലോഷിയുടെ അതേ ഛായ! പരസ്പരസ്നേഹമെന്ന ഒറ്റക്കാരണത്താൽ ഒരേ ഛായയും ഭാവവും വന്നുചേർന്നു പോകുന്നവരെ കുറിച്ച് ഒരുനിമിഷമോർത്തു. ഞാനും അലോഷിയും മണലിലൂടെ നടന്നു കൊണ്ടിരുന്നു. അവൻ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ എന്നോടു തന്നെയും.

ശീതീകരിച്ച ഹോട്ടൽ മുറിയിലാണ്‌ ഞാനിപ്പോൾ. കട്ടിലിൽ നല്ലപാതി പുതച്ചുമൂടി സുഖമായി ഉറങ്ങുന്നു. ആ നേരമത്രയും നീനൂനെ കുറിച്ചാണ്‌ ആലോചിച്ചു കൊണ്ടിരുന്നത്. മൂവരും തമ്മിലുള്ള ബന്ധം ഒരു വലിയ പ്രഹേളികയായി എനിക്ക്. അജ്ഞതയാണ്‌ ഏറ്റവും വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നത്. അലോഷിയുടെ വാക്കുകളുടെ ആഘാതമില്ലാതാക്കുവാൻ ഞാനെന്റെ സകല പരിധിയും പരിമിതിയും അളവതിരുകളുമൊക്കെ മറികടന്നു മദ്യപിച്ചു കൊണ്ടിരുന്നു. അലിഞ്ഞില്ലാതാകാനുള്ള അദമ്യമായ ആഗ്രഹം. അപ്പോൾ ഒരു വിചിത്രാനുഭവമുണ്ടായി.
ഒരു ചിരിശബ്ദം കേട്ട്‌ ഞാൻ ആടിത്തൂങ്ങിയ കഴുത്ത്‌ തിരിച്ചു നോക്കി. മുറിയുടെ മൂലയിൽ അതാ ഞാനിരുന്നു ചിരിക്കുന്നു! വക്രിച്ച ചുണ്ടുകളിൽ പരിഹാസം. ആ അപരാനുഭവം എന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്നതായിരുന്നു. 
എല്ലാമൊരു സ്വപ്നം പോലെ... 
ഞരമ്പുകളിൽ വിഷം പടർന്നു കയറുന്നു... 
വെളിപാട് പുസ്തകങ്ങൾ ഒന്നൊന്നായി മലർക്കെ തുറന്നു പോകുന്നു...
ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമെന്റെ വിരലുകൾ, ആ ചെറിയ ചിപ്പി കണ്ടെടുത്തു.
ഉള്ളംകൈയ്യിൽ വെച്ചപ്പോളറിഞ്ഞു, പൊള്ളിത്തുടങ്ങുന്നത്...ഉള്ളിലേക്കതിന്റെ ചൂട് പടരുന്നത്...
ഞെട്ടലോടെ ഞാൻ കൈ കുടഞ്ഞു.

Post a Comment

Tuesday, 9 June 2020

ഒരു ചെറിയ കഷ്ണം


ഇന്ന് അയല മീനാണ്‌ കിട്ടിയത്. കാത്തിരുന്ന് കിട്ടിയതാണ്‌! ഇപ്പോൾ അയല കിട്ടാൻ ബുദ്ധിമുട്ടായിരിക്കുന്നു. ഫിറോസ് സൈക്കിളിൽ കൂവി കൊണ്ട് വരുമ്പോഴൊക്കെ ആശിക്കും, അയല കിട്ടിയിരുന്നെങ്കിലെന്ന്. സത്യത്തിൽ ആ ആശ എന്റെ സ്വന്തമല്ല. ആരോ എന്നെ കൊണ്ട് ആശിപ്പിക്കുന്നതാണ്‌! ആഗ്രഹവും, അത്യാഗ്രഹവും, നിരാശയുമൊക്കെ അങ്ങനെ ആരൊക്കെയോ എന്നെ കൊണ്ട് തോന്നിപ്പിക്കുന്നതാണെന്ന തോന്നലുണ്ടായതു മുതലാണ്‌ വ്യഥകളോരോന്നായി വിട്ടകലാൻ തുടങ്ങിയത്. അതൊരു വാസ്തവമാണ്‌. പലപ്പോഴും വാസ്തവങ്ങൾക്ക് യുക്തിയുണ്ടാവില്ല. എന്നാൽ അത്ഭുതങ്ങൾക്ക് പിന്നിലെ യുക്തിയന്വേഷിച്ച് എല്ലാവരും നടക്കുകയും ചെയ്യും. ഈ വിരോധാഭാസത്തേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നതേ രസമാണ്‌!

അയലയെ കുറിച്ച് ഇനിയും പറയാനുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ ആ മീനിനെ? പച്ച മിനുപ്പുള്ള മീനിനെ കൈയ്യിലെടുത്ത് കണ്ണോട് ചേർത്ത് നോക്കിയിട്ടുണ്ടോ? ഏതൊരു മീനിനേയും പോലെ ജീവൻ പോയി കഴിഞ്ഞാലും, ലോകം മുഴുവൻ കണ്ടു മതിയായിട്ടില്ലെന്ന മട്ടിൽ തുറിച്ച് നോക്കി കൊണ്ട് അത് കിടക്കും. കടല്‌ കണ്ട കണ്ണുകൾ! മനുഷ്യൻ മരിച്ചു കഴിഞ്ഞ് കണ്ണും തുറന്ന് പിടിച്ച് കിടക്കുന്നത് ആലോചിക്കാനേ വയ്യ. ഭയം ജനിപ്പിക്കുന്ന കാഴ്ച്ച! മരിച്ചു കഴിഞ്ഞാൽ അടുത്ത നിമിഷം കണ്ണുകൾ തിരുമ്മിയടച്ചാൽ ഒരു ആശ്വാസമാണ്‌. അത്രയ്ക്കും ഭയമാണ്‌ മനുഷ്യർക്ക് കണ്ണുകളെ! ഒരു പക്ഷെ മരിച്ചു കഴിഞ്ഞിട്ടും തന്നോട് മറ്റുള്ളവർ എന്താണ്‌ കാട്ടിക്കൂട്ടുന്നത് എന്ന് നോക്കിക്കൊണ്ടിരിക്കുകയാണെന്ന തോന്നലുളവാക്കുന്നത് കൊണ്ടാവുമത്. മരിച്ച മനുഷ്യന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ ചിലപ്പോൾ അയാൾ കണ്ട ജീവിതങ്ങൾ കാണാൻ കഴിയുമായിരിക്കും. എല്ലാ കണ്ണുകളും സാക്ഷികളാണ്‌. സാക്ഷികളെ എല്ലാവർക്കും ഭയമാണ്‌.

അയലയിലേക്ക് വരാം. വെറും മൂന്നെണ്ണമാണ്‌ വാങ്ങിയത്. അത് ധാരാളം. വീട്ടിൽ ഞാനും ഭാര്യയും മാത്രം. മീൻ വാങ്ങുന്നത് എന്റെ ചുമതലകളിൽ പെട്ടതാണ്‌. മുറിച്ച്, വൃത്തിയാക്കി, മസാല പുരട്ടി പൊരിക്കുന്നതും കറിയുണ്ടാക്കുന്നതൊക്കെ സഹധർമ്മണിയുടെ കർത്തവ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. അവൾ മീൻ മുറിക്കുമ്പോൾ ഞാൻ പൂച്ചയാവും. കൗതുകത്തോടെ നോക്കി നില്ക്കും. അമ്മയ്ക്ക് അയല മീനിനേക്കാൾ മത്തിയായിരുന്നു പ്രിയം. അച്ഛനും ഞാനുമാണ്‌ അയലയുടെ ആരാധകർ. അമ്മ അയല മുറിക്കുന്നത് കാണണം. എത്ര ശ്രദ്ധയോടെയാണ്‌! നോവേല്പിക്കാതെ മുറിക്കുകയാണെന്ന് തോന്നും. ആ സമയമത്രയും അച്ഛൻ പൂച്ചയായി അടുത്ത് നില്പ്പുണ്ടാവും. ഈ പൂച്ചവേഷം പാരമ്പര്യമായി കൈമാറി വരികയാണെന്നു തോന്നുന്നു. എന്റെ മകൻ ആയിരിക്കും നാളെത്തെ പൂച്ച. എനിക്കുറപ്പുണ്ട്.

അച്ഛൻ മരിക്കുന്നത് എന്റെ പതിനേഴാം വയസ്സിലാണ്‌. ആ ദിവസം അമ്മ അയല പൊരിച്ചു വെച്ചിരുന്നു, അച്ഛന്റെ നിർദ്ദേശാനുസരണം. രാത്രി ഊണിന്‌ രണ്ട് വലിയ കഷ്ണം രുചിയോടെ, ആസ്വദിച്ച് അച്ഛൻ കഴിക്കുന്നത് ഞാനും അമ്മയും അതിലും രുചിയോടെ നോക്കിയിരുന്നു. അമ്മ മീൻ മുറിക്കുന്ന ആത്മാർഥത പിന്നീട് കാണാൻ കഴിയുക അച്ഛൻ മീൻ കഴിക്കുന്ന സമയത്താണ്‌. കഷ്ണങ്ങൾ സസൂക്ഷ്മം അടർത്തിയെടുത്ത് പതിയെ വായിലേക്ക് കൊണ്ടു പോകും. ചോറിനുള്ളിൽ ഇടുന്നതോ, ഉരുളയ്ക്കുള്ളിൽ തിരുകുന്നതോ കണ്ടിട്ടേയില്ല. അതാണ്‌ അച്ഛന്റെ രീതി.

അങ്ങനെ അച്ഛൻ തന്റെ ഇഷ്ടഭക്ഷണവും കഴിച്ച് തൃപ്തിയോടെയാണ്‌ കണ്ണടച്ചത്. ഉറക്കത്തിൽ ആരുമറിയാതെ, ആരേയുമറിയിക്കാതെ അച്ഛൻ പോയി. പതിയെ, ശബ്ദമുണ്ടാക്കാതെ, വാതിൽ തുറന്ന് ഇരുട്ടിലൂടെ... അച്ഛൻ എവിടേക്കോ ഒരു ദീർഘയാത്രയ്ക്ക് പോയതാണെന്ന്‌ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നീടെന്നോ, തിരിച്ചു വരാത്ത യാത്ര പോയതാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചു. അച്ഛൻ മരിച്ചു കഴിഞ്ഞ് കുറേ നാൾ അമ്മ അയല മീൻ വാങ്ങിയതേയില്ല. അയല എന്ന മീനിനെ ഞങ്ങൾ ഉപേക്ഷിച്ചതു പോലെയായി. മറ്റു മീനുകൾ ഫിറോസ് കൊണ്ടു വരും. അയല അച്ഛനു മാത്രമുള്ളതാണ്‌. അതിനുള്ള അവകാശം അച്ഛനു മാത്രം. ഇപ്പോൾ അച്ഛനില്ല അതു കൊണ്ട് അയലയുമില്ല. എന്നാൽ ഒരു നാൾ അമ്മ അയല വാങ്ങാൻ നിർബന്ധം പിടിച്ചു. അതിനു കാരണം ഇതായിരുന്നു. ഫിറോസ് കൊണ്ടു വന്ന മത്തി അമ്മ വീടിനു പിൻവശത്തിരുന്ന് വൃത്തിയാക്കുകയായിരുന്നു. അവിടേക്ക് ഒരു കാക്ക പറന്നിറങ്ങി. അമ്മയെ ചെരിഞ്ഞും തിരിഞ്ഞും നോക്കി ‘കാ കാ’ വിളിച്ചു. അമ്മ കത്തി വീശിയിട്ടും അതിനൊരു കൂസലുമില്ല. വൃത്തിയാക്കുന്നതിനിടയിൽ കളയാനായി വെച്ച മീനിന്റെ ഉൾഭാഗം അമ്മ കാക്കയുടെ നേർക്കെറിഞ്ഞു. കാക്ക അതിനു നേർക്ക് നോക്കിയത് പോലുമില്ല! അത്രയും പത്രാസോ എന്നാൽ ഇനി നിനക്കൊന്നുമില്ല എന്ന മട്ടിൽ അമ്മ ഇരുന്നു. അമ്മയിൽ നിന്നും കണ്ണെടുക്കാതെ കാക്കയും. ഒടുവിൽ കഷ്ടം തോന്നി അമ്മ വാലിന്റെ അറ്റം അല്പം നീളം കൂട്ടി മുറിച്ച് നീട്ടിയെറിഞ്ഞു. കാക്ക അതിനേയും അവഗണിച്ച് അമ്മയെ നോക്കി ‘കാ കാ’ വിളിച്ചു. കാക്കയെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം അമ്മ അകത്തേക്ക് കയറി പോയി. ഈ കാഴ്ച്ചയൊക്കെയും കണ്ട് പൂച്ച ഭാവത്തിൽ ഞാനിരിപ്പുണ്ടായിരുന്നു.
‘എന്തൊരു അഹങ്കാരം പിടിച്ച കാക്കയാ’ ഞാൻ പറഞ്ഞു. എന്നാൽ അമ്മ എന്തോ വലിയ ആലോചനയിലായിരുന്നു. പിറ്റേന്ന് കൂവി കൊണ്ട് പോയ ഫിറോസിനെ വിളിച്ച് അമ്മ എന്തോ പറയുന്നത് ഞാൻ ജനലിലൂടെ കണ്ടു.

അന്നേക്ക് അഞ്ചാം ദിവസം അമ്മ വാങ്ങിയത് അയലയായിരുന്നു. ഫിറോസ് ചിരിച്ചു കൊണ്ട് ത്രാസ്സിൽ ആ പച്ച മീൻ എടുത്ത് വെയ്ക്കുന്നത് ഞാൻ കണ്ടു. ഇതെന്തു പറ്റി? അത്ഭുതമാണല്ലോ. വാങ്ങണ്ട എന്നു വെച്ചതല്ലെ? മറന്നു തുടങ്ങിയ മീൻ വീണ്ടും വീട്ടിലേക്ക്. എന്നാൽ അതിലും വലിയ അത്ഭുതം പിന്നീട് സംഭവിച്ചു. വൃത്തിയാക്കുന്നതിനിടയിൽ എവിടെ നിന്നോ ആ കാക്ക പറന്നിറങ്ങി. അതു പ്രതീക്ഷിച്ചിരുന്ന പോലെ അമ്മ ഒരു ചെറിയ കഷ്ണം എറിഞ്ഞു കൊടുത്തു. കാക്ക അതും കൊത്തി ഒരൊറ്റ പറക്കൽ! ഞാൻ വായും പൊളിച്ച് ഇരുന്നു പോയി! അന്ന് അമ്മ ചിരിക്കുന്നത് കുറേ നാളുകൾക്ക് ശേഷം കണ്ടു. മീൻ വെട്ടിയെടുത്ത് വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണ്‌ നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ചിരിക്കുമ്പോൾ എങ്ങനെയാണ്‌ കണ്ണ്‌ നിറയുക?

പിന്നീട്‌ പലതവണ അത് സംഭവിച്ചു. അമ്മ കാക്കയോട് സംസാരിക്കാൻ തുടങ്ങിയതും ഞാൻ ശ്രദ്ധിച്ചു. അയല കിട്ടാത്ത ദിവസം അമ്മ പറയും ‘ഇന്നില്ല...നാളെ നോക്കട്ടെ’ എന്ന്. അതു കേട്ട മട്ടിൽ തല ചെരിച്ചു നോക്കി എന്തോ ആലോചിക്കുന്ന മട്ടിൽ കാക്ക കുറച്ച് നേരമിരിക്കും എന്നിട്ട് എങ്ങോട്ടോ പറന്നു പോകും. അയല കിട്ടുന്ന ദിവസം, ‘ഇതാ മുഴുത്ത ഒന്ന്‌!’ എന്നും പറഞ്ഞാവും എറിഞ്ഞു കൊടുക്കുക. അമ്മയ്ക്ക് കാക്കയോടുള്ള സ്നേഹം അടിക്കടി കൂടി വന്നു. അമ്മയുടെ സന്തോഷം എന്റെ സന്തോഷം. ഞാൻ ഒന്നും പറയാൻ പോയില്ല.

അച്ഛൻ പോയത് പോലെയാണ്‌ അമ്മയും പോയത്. ആരുമറിയാതെ, ആരേയുമറിയിക്കാതെ. നെഞ്ചത്ത് കൈകൾ പിണച്ച് വെച്ച്, കണ്ണുകളടച്ച്, ഒരു ചെറിയ ചിരിയുമായി അമ്മ കിടന്നു. ഏതോ നല്ല സ്വപ്നം കണ്ട് കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. എന്റെ വിവാഹം അപ്പോഴേക്കും കഴിഞ്ഞിരുന്നത് കൊണ്ട് ഒറ്റയ്ക്കായി എന്ന തോന്നലെനിക്കുണ്ടായില്ല. അല്ലാത്തപക്ഷം മനസ്സിൽ കൂടി ഏതൊക്കെ ചിന്തകൾ ഓടുമായിരുന്നു എന്ന് ഇപ്പോൾ പറയാൻ പറ്റില്ല.

ആഴ്ച്ചകൾക്ക് ശേഷം ഞാൻ മീൻ വാങ്ങാൻ തുടങ്ങി. വാങ്ങിയത് ഒരു ചെറിയ സ്രാവായിരുന്നു. ഭാര്യ, വീടിന്റെ പിൻഭാഗത്തിരുന്നു അത് വെട്ടിയെടുക്കുമ്പോൾ ഞാനോർത്തു, വീടിന്റെ ഈ ഭാഗം എന്തൊക്കെ കാഴ്ച്ചകൾക്ക് സാക്ഷിയായിട്ടുണ്ടാവും? മൂകസാക്ഷിയായ ഈ ചുവരുകൾക്ക് തലമുറകളുടെ കഥകൾ പറയാനുണ്ടാവും. എന്തു കൊണ്ടാണ്‌ അങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചു. ഞാൻ പൊടുന്നനെ വയസ്സായി പോയോ എന്നു വരെ തോന്നി പോയി. ആ വയസ്സൻ ചിന്തകൾക്കിടയിലാണ്‌ കാക്കകളുടെ ശബ്ദം വന്നു വീണത്. ഒന്നല്ല, രണ്ടു കാക്കകൾ! ഏതോ ഒരു ഉൾപ്രേരണ പോലെ അമ്മ പണ്ടു ചെയ്ത പോലെ ചെയ്യാൻ എനിക്ക് തോന്നി. സ്രാവിന്റെ ഒരു ചെറിയ കഷ്ണം കാക്കകളുടെ നേർക്ക് ഞാനെറിഞ്ഞു. ‘ഇയാൾക്കെന്താ വട്ടായോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. ഉറപ്പ്. ഞാൻ അങ്ങോട്ട് കണ്ണ്‌ തിരിച്ചതേയില്ല. കാക്കകൾ പരസ്പരം നോക്കി. എന്നിട്ട് എന്നെ അമ്പരപ്പിച്ചു കൊണ്ട് മീൻ കഷ്ണം തൊടാതെ ഒറ്റ പറക്കൽ. ‘മതിയായല്ലോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. കാക്കകളോട് സഹാനുഭൂതി കാണിക്കാൻ പോയാൽ ഇങ്ങനെയിരിക്കും - അവൾ അങ്ങനേയും വിചാരിച്ചിട്ടുണ്ടാവും. ഉറപ്പ്. അന്നു രാത്രി എനിക്ക് ഉറങ്ങാനായില്ല. ചിരിച്ചും, ചിന്തിച്ചും ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ‘ഏയ്...അങ്ങനെ ആവാൻ വഴിയില്ല’. ‘വെറുതെ തോന്നിയതാവും‘ എന്നൊക്കെ ശബ്ദമില്ലാതെ പറഞ്ഞു ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചും, ന്യായീകരിച്ചും കഴിച്ചു.

അങ്ങനെ കാത്തിരുന്നു കിട്ടിയ മൂന്ന് അയല മീനുകളാണ്‌ വെള്ളം നിറച്ച ചട്ടിയിൽ കിടക്കുന്നത്! ഇന്ന്, ഇപ്പോൾ, ഇവിടെ വെച്ചറിയാം! മീൻ ഭാര്യക്ക് കൈമാറുമ്പോൾ എന്റെ ആകാംക്ഷയുടെ കയറ്‌ ഇപ്പോൾ പൊട്ടും എന്ന നിലയിലായിരുന്നു. അവൾ ചട്ടിയും കത്തിയുമായി പിൻവശത്തേക്ക് പോയി. വാലില്ലാത്ത പൂച്ചയായി ഞാനും. മീൻ മുറിക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ മീനിലല്ല. പറമ്പിലാണ്‌. എവിടെ? കാണുന്നില്ലല്ലോ. മൂന്നാമത്തെ മീനും മുറിക്കാൻ തുടങ്ങി. എന്റെ പ്രതീക്ഷകൾ അവസാനിക്കാറായി. എല്ലാം വെറും തോന്നലുകൾ. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ. മീൻ കഷ്ണങ്ങളായി ചട്ടിയിൽ നിറഞ്ഞു തുടങ്ങി. അപ്പോൾ കേട്ടു, ’കാ..കാ!!‘ അതാ! രണ്ടുപേരുമുണ്ട്‌! പെട്ടെന്ന്‌ രണ്ടു കഷ്ണങ്ങളെടുത്ത് ഞാൻ കാക്കകളുടെ നേർക്കെറിഞ്ഞു. അടുത്ത നിമിഷം, രണ്ട്‌ കഷ്ണങ്ങളും കൊത്തിയെടുത്ത് രണ്ടുപേരും ഒറ്റ പറക്കൽ! ഭാര്യയുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ ഞാൻ തിടുക്കത്തിൽ അകത്തേക്ക് നടന്നു. സത്യം പറയട്ടെ, അപ്പോഴെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പക്ഷെ...ഞാൻ...കരയുകയായിരുന്നില്ല, ചിരിക്കുകയായിരുന്നു...
പണ്ട്...അമ്മ ചിരിച്ചതു പോലെ...




Post a Comment